Sports

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

Published by
വിനോദ് ദാമോദരന്‍

നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിട. ജൂണ്‍ പതിനൊന്ന് മുതല്‍ കാല്‍പ്പന്തുകളിയുടെ 23-ാമത് ലോക മാമാങ്കത്തിന് തുടക്കം. ഇത്തവണ ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങളാണ് ഫിഫ ലോകകപ്പിന്റെ ആതിഥേയര്‍.

2002-ല്‍ രണ്ട് രാജ്യങ്ങളിലായി ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങേറിയിരുന്നു. മെക്‌സിക്കോയില്‍ ഇത് മൂന്നാം തവണയാണ് ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങേറുന്നത്. 1970, 1986 വര്‍ഷങ്ങളില്‍ ഒറ്റയ്‌ക്ക് മെക്‌സിക്കോ ആതിഥേയരായെങ്കില്‍ ഇത്തവണ അമേരിക്കയ്‌ക്കൊപ്പം സഹ ആതിഥേയരാണ്. ഇതോടെ മൂന്ന് തവണ പുരുഷ ലോകകപ്പിന് ആതിഥേയരാകുന്ന ആദ്യ രാജ്യമെന്ന ബഹുമതി മെക്‌സിക്കോയ്‌ക്ക് സ്വന്തം. 1994-ലാണ് അമേരിക്ക ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. കാനഡ ആദ്യമായാണ് പുരുഷ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

ഇത്തവണ ലോകകപ്പില്‍ സമൂല മാറ്റമാണ് ഫിഫ വരുത്തിയിട്ടുള്ളത്. മുന്‍ ലോകകപ്പില്‍ പങ്കെടുത്ത ടീമുകളുടെ എണ്ണം 32 ആയിരുന്നെങ്കില്‍ ഇത്തവണ അത് 48 ആണ്. ഈ 48 ടീമുകളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് ഗ്രൂപ്പ് മത്സരങ്ങള്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിന്റെ തുടക്കമായ റൗണ്ട് ഓഫ് 32-ല്‍ മത്സരിക്കും. പിന്നീട് പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ പോരാട്ടങ്ങളും. അമേരിക്കയിലെ 11ഉം മെക്‌സിക്കോയിലെ മൂന്നും കാനഡയിലെ രണ്ടും അടക്കം 16 വേദികളിലായാണ് മത്സരങ്ങള്‍. ഉദ്ഘാടന മത്സരം മെക്‌സിക്കോ സിറ്റിയിലെ ബനോര്‍റ്റെ സ്റ്റേഡിയത്തിലും ഫൈനല്‍ ന്യൂ ജേഴ്‌സി സംസ്ഥാനത്തെ ഈസ്റ്റ് റുതര്‍ഫോര്‍ഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലും അരങ്ങേറും.

ഫൈനലുള്‍പ്പെടെ ആകെ 104 മത്സരങ്ങളാണ് അരങ്ങേറുക. നാല് തവണ കിരീടം നേടിയ ഇറ്റലി തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും ഇല്ലെന്നത് ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്നു. ഇത്തവണ നാല് പുതിയ ടീമുകള്‍ കാല്‍പ്പന്തിന്റെ വശ്യതയുമായി ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കും്. കേപ് വെര്‍ദെ, കുറസാവോ, ജോര്‍ദാന്‍, ഉസ്‌ബെക്കിസ്ഥാന്‍.

ജൂണ്‍ 11നാണ് ലോകകപ്പ് തുടങ്ങുന്നത്. ഇന്ത്യന്‍ സമയം ജൂണ്‍ 11ന് രാത്രി 12.30നാണ് ആദ്യ മത്സരം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ സഹ ആതിഥേയരായ മെക്‌സിക്കോ ബനോര്‍റ്റെ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. 12ന് രാവിലെ 7.30ന് അക്രോന്‍ സ്റ്റേഡിയത്തില്‍ ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കുമായും ഏറ്റുമുട്ടും. ജൂണ്‍ 28 മുതല്‍ റൗണ്ട് ഓഫ് 32 പോരാട്ടങ്ങള്‍ക്ക് തുടക്കമാവും. ജൂലായ് നാലിന് പ്രീ ക്വാര്‍ട്ടറും 9ന് ക്വാര്‍ട്ടറും 14, 15 തീയതികളില്‍ പുലര്‍ച്ചെ 12.30ന് സെമിയും നടക്കും. 19ന് രാത്രി 12.30നാണ് കിരീടപ്പോരാട്ടം. പുതിയ താരങ്ങളുടെ രംഗപ്രവേശത്തിനൊപ്പം ഇതിഹാസങ്ങളായി തങ്ങളുടെ പേരുകള്‍ ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ പതിപ്പിച്ച ചില താരങ്ങളുടെ പടിയിറക്കവും ഈ ലോകകപ്പില്‍ നടക്കും.

പടിയിറങ്ങുന്നവരില്‍ പ്രധാനികള്‍: അര്‍ജന്റീനയുടെ ഇതിഹാസം ലയണല്‍ മെസ്സി, പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ക്രൊയേഷ്യയുടെ പടനായകന്‍ ലൂക്ക മോഡ്രിച്ച്, ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രുയന്‍, റൊമേലു ലുകാകു, ഈജിപ്റ്റിന്റെ മുഹമ്മദ് സലാ, ജര്‍മന്‍ ഗോളി മാനുവല്‍ നോയര്‍, മെക്‌സിക്കോയുടെ ഇതിഹാസ ഗോളി ഗ്വില്ലെര്‍മോ ഒച്ചാവോ തുടങ്ങിയവരുടെയെല്ലാം അവസാന ലോകകപ്പാവുമിത്. ഇംഗ്ലണ്ടിന്റെ വിഖ്യാത സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍, ബ്രസീലിയന്‍ ഗോളി അലിസണ്‍ ബെക്കര്‍, നായകന്‍ മാര്‍ക്വീഞ്ഞോസ്, കാസെമിറോ, ഡാനിലോ ലൂയിസ് തുടങ്ങിയവരുടെയും അവസാന ലോകകപ്പാകുമിത്. മെക്‌സിക്കന്‍ ഗോളി ഗ്വില്ലെര്‍മോ ഒച്ചാവോ മെക്‌സിക്കന്‍ വല കാക്കുന്നത് തുടര്‍ച്ചയായ ആറാം ലോകകപ്പിലാണ്. മറ്റൊരു ഗോളിയും തുടര്‍ച്ചയായ ആറ് ലോകകപ്പുകളില്‍ കളിച്ചിട്ടില്ല.
സ്‌പെയിനിന്റെ ലാമിനെ യമാല്‍, ജര്‍മനിയുടെ ലെനര്‍ട്ട് കാള്‍, ഫ്രാന്‍സിന്റെ വാരന്‍ എംറെ, ബ്രസീലിന്റെ എന്‍ഡ്രിക്, അര്‍ന്റീനയുടെ നികോ പസ് എന്നിവരിലൊരാളായേക്കും ഈ ലോകകപ്പിന്റെ സൂപ്പര്‍ താരം.