തിരുവനന്തപുരം: ജാതിവിവേചനത്തില്‍ കുടുക്കി വി. മുരളീധരന്റെ രാഷ്‌ട്രീയ ഭാവി കേരളത്തില്‍ നശിപ്പിക്കാമെന്ന് കരുതുന്ന വി.ശിവന്‍കുട്ടി, മന്ത്രി തുളസി കൂട്ടുകെട്ടിന് കിടുക്കന്‍ മറുപടി. കേന്ദ്രമന്ത്രിയായിരിക്കെ ആദിവാസി ഊരുകളില്‍ അവരുമായി ജാതിയുടെ അതിര്‍വരമ്പില്ലാതെ പെരുമാറുന്ന മുരളീയേട്ടന്റെ ചിത്രങ്ങള്‍ സ്വയം സംസാരിക്കുന്ന ഒന്നാണ്.
അഗളി അട്ടപ്പാടിയില്‍ ഒരു കെട്ടിട ഉദ്ഘാടനത്തിന് പോയപ്പോള്‍ അബ്ബന്നൂരിലെ മണി-വള്ളി ദമ്പതികളുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നിർവഹിക്കാൻ ക്ഷണിച്ചതും കുഞ്ഞിന് മല്ലീശ്വരക്ഷേത്രത്തിന് അഭിമുഖമായി നിന്ന് പേരിട്ടതും പിന്നീട് വള്ളി വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ച് ഊരില്‍ നിന്നും മടങ്ങിയ അനുഭവവും മുരളീധരന്‍ പങ്കുവെച്ചിരുന്നു.
ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രത്തിന് എന്ന ചൊല്ല് അര്‍ത്ഥവത്താക്കുന്നതാണ് ഈ ഫോട്ടോകള്‍. ഒന്ന് ആദിവാസികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന മുരളിയേട്ടനാണെങ്കില്‍ മറ്റൊന്നില്‍ ആദിവാസിക്കുഞ്ഞിന് പേരു നല്‍കുന്ന മുരളീധരനെയും കാണാം. എത്രത്തോളം ഇഴയടുപ്പത്തോടെയാണ് വി. മുരളീധരന്‍ പെരുമാറുന്നതെന്ന് ഈ ചിത്രങ്ങള്‍ പറഞ്ഞുതരും.
അവസരം കിട്ടിയപ്പോള്‍ വി. ശിവന്‍കുട്ടിയ്‌ക്കൊപ്പം കോണ്‍ഗ്രസ് മന്ത്രിയായ തുളസിയും കൂടി ചേര്‍ന്നതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. ബിജെപി നേതാക്കളെ ജാതിവെറിയില്‍ കുടുക്കുക എന്ന അജണ്ടയില്‍ യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ടാണ് എന്നാണ് ഇത് തെളിയിക്കുന്നത്. അഞ്ചുപതിറ്റാണ്ടായി പൊതുപ്രവര്‍ത്തനരംഗത്തുള്ള മുരളീധരന്‍ എന്താണ് എന്ന് അറിഞ്ഞിട്ടും ജാതിക്കളിയില്‍ ഇദ്ദേഹത്തെ കൊന്നു കുഴിച്ചുമൂടാം എന്ന് ധരിക്കുന്നത് എത്ര വിഡ്ഢിത്തമാണ്. നേരമില്ലാത്തതിനാലാണ് വി. മുരളീധരന്‍ ആ മിഠായി കുഞ്ഞുങ്ങള്‍ക്ക് നല്‍കാതെ ഓരോ ടേബിളിനും അരികില്‍ വെച്ചതെന്ന് വിശദീകരിച്ചിട്ടും ഒരു നേതാവിനെതിരെ ഇല്ലാത്ത ജാതിവിവേചനം ആരോപിക്കാന്‍ ശ്രമിക്കുന്നത് എത്ര ചീപ് പൊളിറ്റിക്സാണെന്ന് ആദിവാസി ഊരിലെ ഈ ചിത്രങ്ങള്‍ തെളിയിക്കും.
കഴക്കൂട്ടത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയമാണ് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഒരു പോലെ വിറളി പിടിപ്പിക്കുന്നത്. മുരളീധരനാകട്ടെ കഴക്കൂട്ടത്തെ ഹൃദയമിടിപ്പിനൊപ്പം ചേര്‍ന്ന് നടക്കുകയാണ്. ഇനി ഒരിയ്‌ക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത മണ്ഡലമായി കഴക്കൂട്ടം മാറുമോ എന്ന ഭയമാണ് സിപിഎമ്മിനും കോണ്‍ഗ്രസിനും. മുരളീധരന്റെ പ്രതിച്ഛായ ജാതിവിവേചനആരോപണത്തിലൂടെ തകര്‍ക്കാമെന്ന് കരുതിയാണ് ശിവന്‍കുട്ടിയ്‌ക്കൊപ്പം പിന്നാക്ക ജാതിക്കാരിയായ മന്ത്രി തുളസിയെയും ഇറക്കിയിരിക്കുന്നത്. പക്ഷെ കഴക്കൂട്ടത്തെ ജനങ്ങള്‍ക്ക് മുരളീയേട്ടനെ അറിയാം. വിവാഹം, മരണം, ജനനം അങ്ങിനെ എല്ലാ സംഭവവികാസങ്ങളിലും മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പം ജാതി, മത വിവേചനങ്ങളില്ലാതെ ചേര്‍ന്നൊഴുകുകയാണ് വി. മുരളീധരന്‍. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളുമായി ശിവന്‍കുട്ടിയും തുളസിയും ഇറങ്ങിയാല്‍ കഴക്കൂട്ടത്തുകാര്‍ അതിനെ ചിരിച്ചുതള്ളുമെന്നുറപ്പ്.
















