ന്യൂദല്‍ഹി: താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്ന തസ്തികയിലേക്ക് ഉയർന്ന യോഗ്യതയുള്ളവരെ നിയമിക്കരുതെന്ന് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ ഓരോ തസ്തികയ്‌ക്കും നിശ്ചയിച്ചിട്ടുള്ള കൃത്യമായ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം ലഭ്യമാക്കേണ്ടതെന്ന് സുപ്രീം കോടതി. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി പ്രത്യേകം മാറ്റിവച്ചിരിക്കുന്ന തസ്തികകൾ ഉയർന്ന യോഗ്യതയുള്ളവർ സ്വന്തമാക്കുന്നത് യഥാർത്ഥത്തിൽ ആ ജോലിക്ക് അർഹരായ ഉദ്യോഗാർത്ഥികളുടെ അവസരങ്ങൾ പൂർണമായും നഷ്ടപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു.
ഒരു താൽക്കാലിക ബാങ്ക് അറ്റൻഡറെ ജോലിയിൽ തിരിച്ചെടുക്കാൻ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസുമാരായ അഹ്സാനുള്ള അമാനുള്ള, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പത്താം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി മാറ്റിവച്ചിരുന്ന അറ്റൻഡർ തസ്തികയിലാണ് താൻ ബിരുദധാരിയാണെന്ന കാര്യം മനഃപൂർവം മറച്ചുവച്ച് ഒരു ഉദ്യോഗാർത്ഥി ജോലി നേടിയത്. ഈ വഞ്ചന കണക്കിലെടുക്കാതെയാണ് ജീവനക്കാരന് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഒരു നിർദിഷ്ട തസ്തികയ്‌ക്ക് പരമാവധി വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കുന്നതിന് പിന്നിൽ വ്യക്തവും ന്യായവുമായ കാരണങ്ങളുണ്ട്. വിവിധ ജീവിതസാഹചര്യങ്ങൾ കാരണം ഉന്നതവിദ്യാഭ്യാസം നേടാൻ കഴിയാതെ പോയ സാധാരണക്കാരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഉയർന്ന യോഗ്യതയുള്ളവരുമായി നേരിട്ട് മത്സരിക്കാൻ ഇത്തരം പിന്നാക്ക സാഹചര്യങ്ങളിൽ നിന്നുള്ളവർക്ക് കഴിയില്ല. ഒരു മാതൃകാ തൊഴിലുടമ എന്ന നിലയിൽ സർക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ ഇത്തരം വിഭാഗങ്ങൾക്കായി പ്രത്യേക തസ്തികകൾ മാറ്റിവെക്കാൻ പൂർണ അവകാശമുണ്ട്. അത്തരം നയങ്ങളെ മുൻകാലങ്ങളിലും കോടതികൾ ശരിവച്ചിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
















