Kerala

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂ‍ർ: ഇല്ലാത്ത ആചാരത്തിന്റെ പേരിൽ കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കവുമായി മുസ്ലിം കുടുംബം. ബാവലിക്കെട്ട് എന്ന പേരിൽ ഇല്ലാത്ത ആചാരം ഉണ്ടെന്നു വരുത്താനാണ് ശ്രമം. കൊട്ടിയൂർ ദേവസ്വം അറിയാതെയാണ് കുടുംബത്തിന്റെ ഈ നീക്കം.ആചാര നടത്തിപ്പിന് മുസ്ലിം കുടുംബത്തിന് അവകാശമില്ലെന്നിരിക്കെയാണ് ഈ നീക്കം. സംഭവത്തിൽ നിയമ നടപടിയുമായി ദേവസ്വം ബോർഡ് മുന്നോട്ട് പോകുകയാണ്.

ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിൽ വൈശാഖ മഹോത്സവം നടക്കുന്നതിനിടെയാണ് വിവാദമുണ്ടാക്കാൻ ശ്രമം നടക്കുന്നത്. ഉത്സവം ആരംഭിക്കുന്നതിന് തൊട്ട് മുൻപ് കർണ്ണാടക സ്വദേശിയായ ഷഹിൻ തെക്കീലും സംഘവും കൊട്ടിയൂരിൽ എത്തി ക്ഷേത്രം അധിക‍ൃതരെ കണ്ടു. യാത്രയുടെ ഉദ്ദേശം വെളിപ്പെടുത്താതെ ആയിരുന്നു സന്ദ‍ർശനം. കർണ്ണാടക മിനിമം വേജ് ബോ‍ർഡിന്റെ ചുമതല വഹിക്കുന്നയാളാണ് ഷാഹിൻ തെക്കീൽ.

തുട‍ർന്ന ഷഹിൻ തെക്കീലും സംഘവും ബാവലി പുഴയിൽ ഇറങ്ങി കല്ല് പെറുക്കി വെക്കുന്ന വീഡിയോ എടുക്കുകയും പ്രാദേശിക മാദ്ധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് ഈ വീഡിയോ കൊട്ടിയൂരിൽ മുസ്ലീ കുടുംബം ആചാരം പുനഃസ്ഥാപിച്ചു എന്ന രീതിയിൽ സോഷ്യൽ മീ‍ഡിയയിൽ വൈറലാകുകയും ചെയ്തു. ബാവലിക്കെട്ട് നടത്താനുള്ള അവകാശം ഷാഹിൻ തെക്കീലിന്റെ കുടുംബത്തിനാണ് എന്ന തരത്തിലായിരുന്നു വീഡിയോയിലെ അവകാശവാദം. വീഡിയോ വ്യാപകമായതോടെയാണ് ദേവസ്വം ബോർഡ് പോലും ഇക്കാര്യങ്ങൾ അറിയുന്നത്. എന്നാൽ ആദ്യ ഘട്ടത്തിൽ ദേവസ്വം അധികൃതരുമായി ചർച്ച നടത്തിയ ശേഷമാണ് മുസ്ലിം കുടുംബം ചടങ്ങ് നടത്തിയതെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

അതിന് പിന്നാലെയാണ് ശക്തമായ വിമർശനവുമായി കൊട്ടിയൂ‍ർ ദേവസ്വം ബോർഡ് രം​ഗത്തെത്തിയത്. കൊട്ടിയൂരിലെ ഒരുചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രധാന്യവുമില്ലെന്ന് എല്ലാവ‍‍ർക്കും വ്യക്തമാണ്. ദുരുദ്ദേശത്തോടെ ഹിന്ദു ക്ഷേത്രത്തിന്റെ മഹിമ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ ചൂണ്ടിക്കാട്ടി. ശബരി മലയിൽ വാവ‍ർ പള്ളി എന്നത് പോലെ കൊട്ടിയൂരിൽ ബാവലിക്കെട്ട് എന്ന ചടങ്ങുണ്ട് എന്ന് വരുത്തി തീ‍ർക്കാനുള്ള ബോധപൂ‍ർവ്വമായ ശ്രമമാണ് നടക്കുന്നത്. കൊട്ടിയൂ‍ർ ക്ഷേത്രത്തിനറെ പേര് കളങ്കപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അധികൃത‍ർ വ്യക്തമാക്കി. കഴിഞ്ഞ വൈശാഖ മ​ഹോത്സവം മുതൽ കർണ്ണാടകയിൽ നിന്നുള്ള ധാരാളം ഭക്ത‍ർ കൊട്ടിയൂരിൽ എത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇത്തരം ഒരു ​ഗൂഢനീക്കം നടക്കുന്നത്.

Recent Posts