കൊൽക്കത്ത : ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക് . തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. പോഷക സംഘടനകളും പിരിച്ചുവിട്ടിട്ടുണ്ട്. സമ്പൂര്‍ണ അഴിച്ചുപണിയുടെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.
അതേസമയം മുതിർന്ന ടിഎംസി നേതാവ് ഫിർഹാദ് ഹക്കീം കൊൽക്കത്ത മേയർ സ്ഥാനം രാജിവച്ചു. ഹക്കീം മുഖ്യമന്ത്രി ശുഭേന്ദു അധികാരിക്ക് രാജി സമർപ്പിച്ചു.ബംഗാളിൽ അധികാരം നഷ്ടപ്പെട്ടതിനുശേഷം മമത ബാനർജി നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്. മമത ബാനർജി എടുത്ത ഒരു പ്രത്യേക തീരുമാനമാണ് ഈ രാഷ്‌ട്രീയ പ്രക്ഷോഭത്തിന് കാരണമായത്.
പ്രതിപക്ഷ നേതാവായി ശോഭന്ദേബ് ചതോപാധ്യായയെ അവർ തിരഞ്ഞെടുത്തിരുന്നു. എന്നിരുന്നാലും, പാർട്ടിയിലെ 60 എംഎൽഎമാർ ഈ തീരുമാനത്തിൽ അതൃപ്തരായിരുന്നു. ഫിർഹാദ് ഹക്കീമിന്റെ രാജിയെ ബിജെപി നേതാവ് അമിത് മാളവ്യ പരിഹസിച്ചു. പ്രീണന രാഷ്‌ട്രീയത്തിന്റെ ഏറ്റവും മോശം ഘട്ടമായിരുന്നു ഫിർഹാദ് ഹക്കീമിന്റെ ഭരണകാലമെന്ന് അമിത് മാളവ്യ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കനത്ത വെല്ലുവിളിയാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേരിടുന്നത്. ബംഗാളിലെ അക്രമ സംഭവങ്ങള്‍ക്കെതിരെ ഇന്നലെ മമത നടത്തിയ പ്രതിഷേധത്തില്‍ പാര്‍ട്ടി നേതാക്കളില്‍ പലരും പങ്കെടുത്തില്ല. 500ല്‍ താഴെ മാത്രം ആളുകളാണ് പരിപാടിക്കെത്തിയത്. ഇതോടെ മമത കൂടുതല്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
















