
കൊൽക്കത്ത : ബംഗാളിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർത്ഥികളുടെ യൂണിയൻ മുറിയിൽ നിന്ന് ഒരു കോടി രൂപയും, മദ്യക്കുപ്പികളും , തോക്കും കണ്ടെടുത്തു. സുവേന്ദു അധികാരി സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പരിശോധന . ഒരു വർഷമായി അടച്ചിട്ട നിലയിരുന്നു മുറി.
2019 മുതൽ കാമ്പസ് തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്തതിനാൽ, കോളേജുകളിലെ യൂണിയൻ മുറികൾ അടച്ചുപൂട്ടാൻ കൽക്കട്ട ഹൈക്കോടതി അന്നത്തെ ടിഎംസി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് 2025 ൽ ഇത് പൂട്ടി. കഴിഞ്ഞ വർഷം ജൂണിൽ സൗത്ത് കൽക്കട്ട ലോ കോളേജിലെ യൂണിയൻ മുറിയിൽ 24 വയസ്സുള്ള ഒരു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതിനെത്തുടർന്നാണ് കോടതി ഉത്തരവ് വന്നത്.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കോളേജുകളോട് വിദ്യാർത്ഥി യൂണിയൻ ഫണ്ടിൽ നിന്ന് എല്ലാ ചെലവുകളും ഓഡിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതിന് ശേഷമാണ് സുരേന്ദ്രനാഥ് കോളേജിലെ മുറി തുറന്നത് . മുറിയിലെ പഴയ തടി അലമാരയിൽ നിന്നാണ് രണ്ട് വലിയ പെട്ടി പണം കണ്ടെത്തിയത് . അതിനുള്ളിൽ 100, 500 രൂപ നോട്ടുകളുടെ കെട്ടുകൾ അടുക്കി വച്ചിരുന്നു. പണത്തിന്റെ ഏറിയ ഭാഗവും ചിതലുകൾ മൂലം നശിച്ച അവസ്ഥയിലാണ്.
മാത്രമല്ല കാമ്പസിനുള്ളിൽ രണ്ട് കിടപ്പുമുറികളും കണ്ടെത്തി . അതിൽ എസികൾ, അറ്റാച്ച്ഡ് ബാത്ത്റൂമുകൾ, കിടക്കകൾ, വിലകൂടിയ മെത്തകൾ, തലയിണകൾ എന്നിവ സജ്ജീകരിച്ചിരുന്നു. മുൻ തൃണമൂൽ ഭരണകൂടമാണ് ഈ മുറികൾ സജ്ജമാക്കിയതെന്നാണ് സൂചന.’കങ്കട ദേബു’ എന്നറിയപ്പെടുന്ന ടിഎംസി ശക്തനായ ദേബാഷിസ് ബന്ദോപാധ്യായയും അദ്ദേഹത്തിന്റെ മകൻ ഷിബാഷിസും ഈ മുറികൾ ഉപയോഗിച്ചിരുന്നുവെന്ന് കോളേജ് അധികൃതർ ആരോപിച്ചു. ഈ മുറികളിൽ രണ്ട് നേതാക്കൾക്കും മസാജ് നൽകാൻ ജീവനക്കാരെ നിർബന്ധിച്ചുവെന്നും കോളേജ് അധികൃതർ പറഞ്ഞു.
കോളേജ് മേൽക്കൂരയിൽ നിന്ന് നിരവധി മദ്യക്കുപ്പികളും ഗർഭനിരോധന പാക്കറ്റുകളും കണ്ടെത്തി. യൂണിയൻ റൂമിനുള്ളിൽ കറുത്ത പാക്കറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു റിവോൾവർ .കോളേജിലെത്തിയ ബിജെപി എംഎൽഎ സജൽ ഘോഷ് പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഇഡി അന്വേഷണം ആവശ്യപ്പെട്ടു. കോളേജിലെ പ്രവേശന റാക്കറ്റുമായി പണത്തിന് ബന്ധമുണ്ടെന്ന് ഘോഷ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കോളേജിലേക്കുള്ള പ്രവേശനത്തിനായി തൃണമൂൽ ഛത്ര പരിഷത്തിന്റെ (ടിഎംസിപി) നേതാക്കൾ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായി അദ്ദേഹം ആരോപിച്ചു.
ഇത്തരം അഴിമതിയിലൂടെ ലഭിക്കുന്ന പണം ഒടുവിൽ കാളിഘട്ടിൽ എത്തിയെന്നും മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയെ പരാമർശിച്ച് അദ്ദേഹം ആരോപിച്ചു. അതേസമയം കോളേജ് തൃണമൂൽ ഗുണ്ടകളുടെ താവളമായിരുന്നുവെന്നും സൂചനയുണ്ട്.