ഭാരതത്തിലെ തൊഴില്‍ മേഖലയില്‍ സ്വാതന്ത്ര്യാനന്തര കാലത്തെ ഏറ്റവും വലിയ നിയമപരിഷ്‌കാരമായാണ് പുതിയ നാല് തൊഴില്‍ കോഡുകള്‍ കണക്കാക്കപ്പെടുന്നത്. നിലവിലുള്ള 29 കേന്ദ്ര തൊഴില്‍ നിയമങ്ങളെ സംയോജിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇവ രൂപീകരിച്ചിരിക്കുന്നത്.
വേതന കോഡ് 2019: വേതനം, ബോണസ് എന്നിവയുമായി ബന്ധപ്പെട്ട നാല് നിയമങ്ങളെ സംയോജിപ്പിച്ചു കൊണ്ടുള്ളത്.
ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്: തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള ബന്ധം, യൂണിയനുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങളെ സംയോജിപ്പിച്ചത്.
സാമൂഹ്യ സുരക്ഷാ കോഡ് 2020: തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ഒന്‍പത് നിയമങ്ങളെ ഏകീകരിച്ചത്.
തൊഴില്‍ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച കോഡ് 2020: വിവിധ മേഖലകളിലെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട 13 നിയമങ്ങള്‍ക്ക് പകരമായിട്ടുള്ളത്.
ഈ കോഡുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ കരട് രൂപം കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രസിദ്ധീകരിക്കുകയും, പൊതുജനങ്ങളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തി ഇപ്പോള്‍ വിജ്ഞാപനം ചെയ്തു. ഈ നിയമങ്ങള്‍ രാജ്യവ്യാപകമായി നടപ്പിലാകുമ്പോള്‍ അതിന്റെ സ്വാധീനം ഓരോ സംസ്ഥാനത്തിന്റെയും സാമ്പത്തിക-സാമൂഹിക ഘടനയനുസരിച്ച് വ്യത്യസ്തമായിരിക്കും. സേവനമേഖലയെയും പ്രവാസി അധിഷ്ഠിത സമ്പദ്വ്യവസ്ഥയെയും ചെറുകിട വ്യവസായങ്ങളെയും പ്രധാനമായി ആശ്രയിക്കുന്ന കേരളത്തില്‍ ഈ നിയമങ്ങള്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.
കേരളത്തിന്റെ തൊഴില്‍ ഘടന: ഒരു പശ്ചാത്തലം
കേരളത്തിലെ തൊഴിലാളി ഘടന മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. സംസ്ഥാനത്തിന്റെ തൊഴിലില്ലായ്‌മ നിരക്ക്, പ്രത്യേകിച്ച് യുവജന തൊഴിലില്ലായ്‌മ, ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്ന് പല സര്‍വേകളും വ്യക്തമാക്കുന്നു. സംസ്ഥാന ആഭ്യന്തര ഉത്പാദനത്തില്‍ ഏകദേശം 65 ശതമാനവും വരുന്നത് സേവനമേഖലയില്‍ നിന്നാണ്. കൂടാതെ നിര്‍മാണം, ഹോട്ടല്‍, ഗതാഗതം, കൃഷി തുടങ്ങിയ മേഖലകളില്‍ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളാണ് കേരളത്തിലെ പ്രധാന തൊഴില്‍ദാതാക്കള്‍ എന്നതിനാ
ല്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ ഇവിടെ നിര്‍ണ്ണായക സ്വാധീനം ചെലുത്തും.
ജോലി സമയവും തൊഴില്‍ സംസ്‌കാരവും
പുതിയ നിയമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ജോലി സമയമാണ്. ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി എന്ന പരിധി തുടരുമ്പോഴും, ദിവസേനയുള്ള ജോലി സമയം 12 മണിക്കൂര്‍ വരെയാക്കി മാറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് വ്യവസ്ഥ ചെയ്യാം. കേരളത്തില്‍ ഇതിന് രണ്ട് തരത്തിലുള്ള സ്വാധീനമുണ്ടാകാം:
അനുകൂല വശം: ഐ.ടി, സ്റ്റാര്‍ട്ടപ്പ്, സ്വകാര്യ ആശുപത്രികള്‍, ടൂറിസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ‘ഫ്‌ലെക്‌സിബിള്‍’ ആയ തൊഴില്‍ ക്രമീകരണങ്ങള്‍ വരാന്‍ ഇത് സഹായിക്കും. ഇത് പുതിയ വ്യാവസായിക നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ സംസ്ഥാനത്തിന് കൂടുതല്‍ അവസരമൊരുക്കും.
പ്രതികൂല വശം: ശക്തമായ ട്രേഡ് യൂണിയന്‍ സാന്നിധ്യമുള്ള കേരളത്തില്‍ ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കും. ജോലി സമയം വര്‍ദ്ധിക്കുന്നത് ജീവനക്കാരില്‍ മാനസിക-ശാരീരിക സമ്മര്‍ദ്ദവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം. ഇത് പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളുടെ കുടുംബജീവിതത്തെ ബാധിക്കാം. ഐ.ടി മേഖലയില്‍ ഇതിനകം തന്നെ ‘ബേണ്‍ഔട്ട്’ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ബന്ധപ്പെട്ട മേഖലകളിലെ ചര്‍ച്ചകളിലൂടെയും യുക്തിസഹമായ ഇടപെടലുകളിലൂടെയും മാത്രമേ ഇതിന്റെ ദോഷഫലങ്ങള്‍ നിയന്ത്രിക്കാനാകൂ.
പിരിച്ചുവിടല്‍ എളുപ്പമോ?
പുതിയ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് അനുസരിച്ച് 300ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ ലേ-ഓഫ് ചെയ്യാനോ, ജീവനക്കാരെ പിരിച്ചുവിടാനോ, സ്ഥാപനം പൂട്ടാനോ സാധിക്കും. മുന്‍പ് ഈ പരിധി 100 തൊഴിലാളികള്‍ എന്നതായിരുന്നു. കേരളത്തിലെ ഭൂരിഭാഗം സ്ഥാപനങ്ങളും ചെറുകിട-ഇടത്തരം വിഭാഗത്തില്‍ പെടുന്നവയാണ്.
ഇതിന്റെ ഫലമായി നിക്ഷേപകര്‍ക്ക് കേരളം കൂടുതല്‍ ‘വ്യവസായ സൗഹൃദ’ സംസ്ഥാനമായി അനുഭവപ്പെടാം. എന്നാല്‍, തൊഴില്‍ സുരക്ഷ കുറയുമെന്ന ആശങ്ക തൊഴിലാളികളില്‍ വര്‍ദ്ധിക്കും. ഇത് യൂണിയന്‍ അധിഷ്ഠിത രാഷ്‌ട്രീയത്തിനും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തും. ‘നോക്കുകൂലി’, അനാവശ്യ സമരങ്ങള്‍, ഉല്‍പാദന തടസ്സങ്ങള്‍ തുടങ്ങിയ ആരോപണങ്ങള്‍ നേരിട്ടിരുന്ന കേരളത്തിന്റെ വ്യവസായ രംഗത്ത് കൂടുതല്‍ സുതാര്യമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ പു
തിയ നിയമങ്ങള്‍ക്ക് സാധിക്കും.
ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ
കേരളത്തില്‍ അതിവേഗം വളരുന്ന ഒരു തൊഴില്‍ മേഖലയാണ് ഗിഗ് സമ്പദ്വ്യവസ്ഥ. ഭക്ഷണ വിതരണക്കാര്‍, ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍, ഫ്രീലാന്‍സ് ഡിജിറ്റല്‍ ജോലിക്കാര്‍, ഇ-കോമേഴ്‌സ് ഡെലിവറി തൊഴിലാളികള്‍ തുടങ്ങിയവരെ പുതിയ സാമൂഹ്യ സുരക്ഷാ കോഡിലൂടെ നിയമപരമായി അംഗീകരിക്കുന്നു. ഇതുവഴി അവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികള്‍, അപകട ഇന്‍ഷുറന്‍സ്, ക്ഷേമനിധി സംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ സാധിക്കും.
അതിഥി തൊഴിലാളികളും സമ്പദ്വ്യവസ്ഥയും
കേരളത്തിലെ നിര്‍മാണ മേഖലയുടെ പ്രധാന അടിത്തറ 30 ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളാണ്. നിര്‍മാണം, ഹോട്ടല്‍, കൃഷി, മത്സ്യബന്ധനം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകള്‍ ഇവരെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. പുതിയ തൊഴില്‍ സുരക്ഷാ കോഡില്‍ ഇവരുടെ താമസം, ആരോഗ്യം, സുരക്ഷ എന്നിവയ്‌ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
ഇത് തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുമെങ്കിലും, ചെറുകിട സംരംഭകരുടെ ചെലവ് വര്‍ദ്ധിപ്പിക്കും. തന്മൂലം കേരളത്തിലെ നിര്‍മാണച്ചെലവുകള്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. നിലവില്‍ തന്നെ കേരളത്തിലെ നിര്‍മാണച്ചെലവ് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. അതിനാല്‍ ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്.
ട്രേഡ് യൂണിയനുകളുടെ ഭാവി കേരളത്തിന്റെ രാഷ്‌ട്രീയ-സാമൂഹിക ചരിത്രത്തില്‍ ട്രേഡ് യൂണിയനുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. പുതിയ തൊഴില്‍ നിയമങ്ങള്‍ തൊഴിലുടമകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എങ്കിലും, യൂണിയനുകളുടെ അനാവശ്യ ഇടപെടലുകള്‍ നിയന്ത്രിക്കപ്പെടുന്നതിലൂടെ സമരങ്ങള്‍ കുറയാനും, കരാര്‍ അടിസ്ഥാനത്തിലുള്ള തൊഴിലവസരങ്ങള്‍ കൂടാനും സാധ്യതയുണ്ട്. ഇത് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും സ്വകാര്യ മേഖലയില്‍ പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവരികയും ചെയ്യും.
കേരളം നേരിടുന്ന വെല്ലുവിളി
പുതിയ തൊഴില്‍ നിയമങ്ങള്‍ കേരളത്തിന് ഒരേസമയം അവസരവും വെല്ലുവിളിയുമാണ്. തൊഴിലാളി സംരക്ഷണവും നിക്ഷേപ സൗഹൃദ അന്തരീക്ഷവും തമ്മില്‍ സമതുലിതാവസ്ഥ കണ്ടെത്തുകയാണ് കേരളം ചെയ്യേണ്ടത്. ഗിഗ് തൊഴിലാളികള്‍ക്കായി സംസ്ഥാനതല ക്ഷേമ പദ്ധതികള്‍ രൂപീകരിക്കുക, നൈപുണ്യ വികസന പരിപാടികള്‍ ശക്തിപ്പെടുത്തുക, ചെറുകിട വ്യവസായങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുക, തൊഴിലാളി-തൊഴിലുടമ സംവാദ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിനായി ചെയ്യേണ്ടത്. ഈ നിയമങ്ങള്‍ വെറുമൊരു പരിഷ്‌കാരമല്ല, മറിച്ച് ഭാരതത്തിന്റെ സാമ്പത്തിക ദിശാമാറ്റത്തിന്റെ ഭാഗമാണ്. കേരളം പോലുള്ള സാമൂഹിക ബോധമുള്ള ഒരു സംസ്ഥാനത്ത് ഇതിന്റെ വിജയം വെറും കണക്കുകളില്‍ മാത്രം ഒതുക്കാനാവില്ല. തൊഴിലാളിയെ ദുര്‍ബ്ബലപ്പെടുത്താതെ വ്യവസായ വളര്‍ച്ച സാധ്യമാക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
വിമര്‍ശനങ്ങളും ആശ്വാസകരമായ വശങ്ങളും
കേരളത്തില്‍ പ്രധാനമായും ഉയരുന്ന വിമര്‍ശനം പണിമുടക്കാനുള്ള അവകാശത്തിന്മേല്‍ വരുന്ന നിയന്ത്രണമാണ്. പുതിയ നിയമപ്രകാരം പണിമുടക്കുന്നതിന് 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കണം. മുന്‍പ് ഇത് അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരുന്നു ബാധകം. ഇത് കേരളത്തിലെ യൂണിയന്‍ സംസ്‌കാരത്തെ ബാധിക്കുമെന്നത് ആശങ്ക ശക്തമാണ്. കൂടാതെ ‘ഹയര്‍ ആന്‍ഡ് ഫയര്‍’ നയം, സ്ഥിരനിയമനങ്ങളുടെ കുറവ്, കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന അടിസ്ഥാന വേതനം കേരളത്തിലെ ഉയര്‍ന്ന വേതന നിരക്കിനെ ബാധിക്കുമോ എന്ന ആശങ്ക എന്നിവയും നിലനില്‍ക്കുന്നു.
എന്നാല്‍, ഇതിനൊപ്പം താഴെ പറയുന്ന അനുകൂല ഘടകങ്ങള്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാണ്:
വേതന സുരക്ഷ: വേതനം കൃത്യസമയത്ത് ലഭിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു.
ദ്രുത സെറ്റില്‍മെന്റ്: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ രണ്ട് ദിവസത്തിനുള്ളില്‍ മുഴുവന്‍ സെറ്റില്‍മെന്റ് തുകയും നല്‍കണം.
ലിംഗസമത്വം: സ്ത്രീ, പുരുഷ, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് വേതനം നല്‍കുന്നതില്‍ യാതൊരുവിധ വിവേചനവും പാടില്ല.
നിയമന ഉത്തരവ്: എല്ലാ തൊഴിലാളികള്‍ക്കും കൃത്യമായ നിയമന ഉത്തരവ് നല്‍കുന്നത് നിര്‍ബന്ധമാക്കി.
ഗ്രാറ്റുവിറ്റി ആനുകൂല്യം: മുന്‍പ് 5 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രം ലഭിച്ചിരുന്ന ഗ്രാറ്റുവിറ്റി ആനുകൂല്യം, ഇനി മുതല്‍ 1 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്കും ലഭിക്കും.
ലളിതമായ പരാതി പരിഹാരം: നിയമലംഘനങ്ങള്‍ക്കെതിരെ ‘ശ്രം സുവിധാ പോര്‍ട്ടല്‍’, കേരള ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പോ
ര്‍ട്ടല്‍ എന്നിവയിലൂടെ തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി എളുപ്പത്തില്‍ പരാതിപ്പെടാം.
















