തിരുവനന്തപുരം: തലസ്ഥാനത്ത് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചത് ആസൂത്രിതമെന്നതിന് കൂടുതൽ വ്യക്തം. ആളെ കൂട്ടാൻ സിഐടിയു തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി. സുരേന്ദ്രൻപിള്ളയുടെ ശബ്ദ സന്ദേശം തെളിവ് കുടുതൽ ശക്തമായി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ, എംപിമാരായ ജോൺ ബ്രിട്ടാസ്, എ.എ. റഹിം, മുൻ എംഎൽഎ: വി.കെ. പ്രശാന്ത് തുടങ്ങിയവരുൾപ്പെട്ട നേതാക്കളുടെ കൂടിയാലോചനയിലെ തീരുമാനമായിരുന്നു ആക്രമണം.
ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻതന്നെയായിരുന്നു തീരുമാനം. വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ കേസന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിതന്നെ വേണമെന്ന ആവശ്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
സിഐടിയു നേതാവ് പി. സുരേന്ദ്രൻപിള്ളയുടെ ശബ്ദ സന്ദേശം തലസ്ഥാന നഗരത്തിലെ മുഴുവൻ സിഐടിയു പ്രവർത്തകരും യൂണിഫോമിൽ സ്ഥലത്തേക്ക് എത്തണമെന്നാണ് നിർദ്ദേശം. സന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്: ”കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ ഇ ഡി അദ്ദേഹത്തിന്റെ വസതികൾ റെയ്ഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു മുന്നറിയിപ്പുമില്ലാതെ നോട്ടീസുപോലും കൊടുക്കാതെ അദ്ദേഹത്തെ തളർത്തിക്കളയാം എന്ന ധാരണയിലാണ് ഇ ഡിയുടെ റെയ്ഡ് നടക്കുന്നത്. സിറ്റിയിലെ നമ്മുടെ മുഴുവൻ തൊഴിലാളികളും യൂണിഫോമിൽ അടിയന്തരമായി ബേക്കറി ജങ്ഷനിലുള്ള വത്സലാ നഴ്‌സിങ് ഹോമിന്റെ മുൻവശത്ത്, സഖാവ് പിണറായി വിജയൻ താമസിക്കുന്ന വീടിന്റെ മുൻവശത്ത് അടിയന്തരമായി എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുകയാണ്. സിറ്റിയിലെ നമ്മുടെ മുഴുവൻ തൊഴിലാളി സഖാക്കളും യൂണിഫോമിൽ അവിടെ എത്തുക.” അതായത് പാർട്ടിയുടെ ഉന്നത നേതാക്കൾ നിർദ്ദേശിച്ച പ്രകാരം പോഷക സംഘടനയുടെ പ്രവർത്തകരെ ഉൾപ്പെടെ ആക്രമണത്തിൽ പങ്കെടുപ്പിക്കുകയായിരുന്നു.
കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ റെയ്ഡ് നടത്തി. എല്ലാം അപ്രതീക്ഷിതവും അതിരാവിലെയുമായിരുന്നു. കണ്ണൂരിൽ റെയ്ഡ് നടക്കുമ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ ജില്ലാ നേതാക്കൾ ഉഴറുകയായിരുന്നു. പത്തുമണിയോടെ കൂടിയാലോചനകൾക്കുശേഷം ജില്ലാ സെക്രട്ടറി കെ.കെ. രാകേഷ് എത്തി മാധ്യമങ്ങളോടും അണികളോടും സംസാരിക്കുമ്പോൾ പ്രതിഷേധം എന്നതിനപ്പുറം നടപടികൾ ഉണ്ടായിരുന്നില്ല. ഇ ഡി ഉദ്യോഗസ്ഥരെ മടക്കി അയക്കാൻ നേതാക്കൾ ഒപ്പം നിന്നു. കോഴിക്കോട്ടും ഏറെക്കുറേ സമാനമായിരുന്നു നടപടികൾ. എന്നാൽ തിരുവനന്തപുരത്ത് മറിച്ചൊരു സമീപനം എടുത്തത് പാർട്ടി നേതാക്കളുടെ കൂടിയാലോചനകൾക്ക് ശേഷമാണ്. ഇതിൽ, റെയ്ഡ് നടക്കുമ്പോൾ വീട്ടിനുള്ളിലായിരുന്ന പിണറായി വിജയൻ കൂട്ടുചേർന്നോ എന്ന കാര്യം വ്യക്തമല്ല.
റെയ്ഡു നടക്കുന്ന വേളയിൽ വീട്ടിനുള്ളവർക്ക് പുറംലോകവുമായി ഫോണിൽ ബന്ധപ്പെടാൻ പോലും അനുവാദമില്ലാത്തതാണ്. ജോൺ ബ്രിട്ടാസ്, താൻ എംപിയാണെന്ന് പറഞ്ഞ് പിണറായിയുടെ വീട്ടിൽ കയറാൻ ശ്രമിച്ചത് ഇഡി സമ്മതിച്ചില്ല. എന്നാൽ പിണറായിക്ക് സിപിഎം നേതാക്കളുമായി ഫോണിൽ സംസാരിക്കാൻ അനുമതി നൽകിയെങ്കിൽ അത് ഇ ഡി ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. അക്കാര്യവും അന്വേഷിക്കേണ്ടതായുണ്ട്.
നേതാക്കൾ ഇടപെട്ട് ആസൂത്രണം ചെയ്തതാണ് ആക്രമണം എന്ന കാര്യത്തിൽ സംശയമില്ല. ആരൊക്കെ ഏതൊക്കെ തലത്തിൽ അതിൽ പങ്കുചേർന്നു എന്നകാര്യമാണ് അറിയേണ്ടത്.
സംസ്ഥാന പോലീസ് ഈ കേസിൽ കണ്ടാലറിയാവുന്നവർക്കെതിരേ അറസ്റ്റ് നടപടികളാണ് ഇപ്പോൾ നടത്തുന്നത്. സ്ഥലത്തുണ്ടായിരുന്ന സംസ്ഥാന പാർട്ടി നേതാക്കളുടെ കാര്യത്തിൽ കേസ് നടപടി എങ്ങനെ എന്ന് വ്യക്തമല്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈ സംഭവത്തിൽ നേതാക്കളെ കുറഞ്ഞ കുറ്റങ്ങളിൽ പ്രതിചേർത്താൽ മതിയെന്നാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് പോലീസിൽനിന്നുള്ള വിവരം.
ഈ സാഹചര്യത്തിൽ കേസ് കേരള പോലീസോ, പ്രത്യേക ടീമോ അന്വേഷിക്കുന്നത് പ്രതികളെ കണ്ടെത്താൻ സഹായിച്ചേക്കില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കട്ടെ എന്ന നിലപാടാണ് ഇ ഡി മുന്നോട്ടുവെക്കുന്നത്. ജൂൺ അഞ്ചിനാണ് സിഎംആർഎൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ കൊടുത്തിരിക്കുന്ന ഹർജി പരിഗണി്കുന്നത്.
















