തിരൂർ: കേരള എക്സൈസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മലപ്പുറം താനാളൂരിൽ വൻ മയക്കുമരുന്ന് വേട്ട. തിരൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ. അനുശ്രീയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ, വിപണിയിൽ പത്ത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 153.462 ഗ്രാം എംഡിഎംഎയുമായി താനാളൂർ സ്വദേശി തേക്കുംകാട്ടിൽ അബ്ദുൾ മജീദ് (40) പിടിയിലായി. ഇയാൾ താമസിക്കുന്ന കെടി ജാറം എന്ന സ്ഥലത്തെ വീട്ടിൽ നിന്നാണ് അതിമാരകമായ ഈ രാസലഹരി കണ്ടെടുത്തത്.
ലഹരിമരുന്നിന് പുറമെ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 2,46,000 രൂപയും ഇയാളുടെ വീട്ടിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിലെ തീരദേശ മേഖലകളിൽ ലഹരി എത്തിക്കുന്ന വൻ ശൃംഖലയിലെ പ്രധാന കണ്ണിയാണ് പിടിയിലായ അബ്ദുൾ മജീദ് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിദേശത്തുനിന്നും ക്യാരിയർമാരെ ഉപയോഗിച്ച് വൻതോതിൽ രാസലഹരികൾ ജില്ലയിലേക്ക് എത്തിക്കുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. സംഭവത്തിൽ തുടർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ സൂചന നൽകി.
















