
പാലക്കാട്: സർക്കാർ ആശുപത്രിയിലെ ചികിത്സാപിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന വിദ്യാർത്ഥിനി വിനോദിനി കൃത്രിമ കൈയുടെ കരുതലിൽ അഞ്ചാം ക്ലാസിൽ പ്രവേശിച്ചു. നാലാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിനോദിനിക്ക് കൈ നഷ്ടമാകുന്നത്. പുതിയ അദ്ധ്യയന വർഷത്തിൽ വിനോദിനി പല്ലശ്ശന വി.ഐ.എം.എച്ച്.എസ് സ്കൂളിലാണ് പ്രവേശനം നേടിയത്.
സ്കൂളിലെത്തിയ വിനോദിനിയെ ടീച്ചർമാരും കൂട്ടികളും ചേർന്ന് സ്നേഹോഷ്മള സ്വീകരണം നൽകി. പല്ലശന ബിഐ സ്കൂളിലാണ് വിനോദിനി ചേർന്നത്. അതിജീവനത്തിന്റെ മഹത്തായ മാതൃകയാണ് വിനോദിനി. പാലക്കാട് സർക്കാർ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം വലതു കൈ മുട്ടിന് താഴെ വച്ച് മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി സതീശൻ ഇടപെട്ടാണ് കൃത്രിമക്കൈ പിടിപ്പിച്ചത്.
വിദേശത്തുനിന്നും ഓർഡർ ചെയ്ത് എത്തിച്ച കൃത്രിമക്കൈ കഴിഞ്ഞ ഫെബ്രുവരിയിലാണ് എറണാകുളത്തെ ‘ഹോപ്പ്’ എന്ന സ്ഥാപനത്തിൽ വച്ച് വിനോദിനിക്ക് വച്ചുപിടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ജില്ലാ കളക്ടർ കെ.സുധീർ വീട്ടിലെത്തി സ്‌കൂൾ ബാഗ്, പുസ്തകങ്ങൾ, കുട ഉൾപ്പെടെ പഠനോപകരണങ്ങൾ വിനോദിനിക്ക് കൈമാറിയിരുന്നു.