കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദനെ വർഗവഞ്ചകൻ എന്ന് വിളിക്കാൻ തനിക്കാവില്ലെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. എനിക്ക് എൻ്റേതായ ശരികളുണ്ട്. ഞാൻ ആരുടെയും അടിമയല്ലെന്നും അവർ പറഞ്ഞു. വ്യക്തിപരമായി തന്നെ ചേര്‍ത്തുപിടിക്കുന്ന ആളെ ജീവിതകാലം മുഴുവന്‍ മറക്കില്ലെന്നും വിനോദിനി പറഞ്ഞു.
കോടിയേരിയെന്ന നേതാവിനോടോ മനുഷ്യനോടോ ഉളള സ്നേഹംകൊണ്ട് വീട്ടിലെത്തുന്നവരെ സ്നേഹത്തോടെ തന്നെ ചേർത്തുനിർത്തുമെന്നും അതിൽ രാഷ്‌ട്രീയമൊന്നും കലർത്തുന്നില്ലെന്നും വിനോദിനി പറഞ്ഞു. കോടിയേരിയിലെ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ടി കെ ഗോവിന്ദനും ഭാര്യ രമണിയും സന്ദർശനം നടത്തിയിരുന്നു. അതിനുപിന്നാലെയാണ് പ്രതികരണം.
ഗോവിന്ദേട്ടനും കുടുംബവുമായി എനിക്കും എന്റെ കുട്ടികള്‍ക്കുമുളള ബന്ധത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അതില്‍ രാഷ്‌ട്രീയമൊന്നും കലര്‍ത്തുന്നില്ല. വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കേണ്ട ആവശ്യമില്ല. ആരൊക്കെ എന്റെ വീട്ടില്‍ സ്‌നേഹത്തോടെ കയറിവരുന്നോ അവരെ സ്‌നേഹത്തോടെ തന്നെ ചേര്‍ത്തുനിര്‍ത്തും. എന്നോടുളള സ്‌നേഹമുണ്ട്, എന്റെ ഭര്‍ത്താവിനോട്, കോടിയേരിയെന്ന നേതാവിനോടോ മനുഷ്യനോടോ ഉളള സ്‌നേഹമാകാം. അതിന് വേറെ മാനങ്ങളൊന്നും കാണേണ്ടതില്ല. വ്യക്തിപരമായാണ് ഗോവിന്ദേട്ടനും രമണിയേച്ചിയും കുട്ടികളും വന്നിരിക്കുന്നത്. എനിക്ക് മറക്കാന്‍ പറ്റില്ല ഒന്നും. എന്നെ സ്‌നേഹത്തോടെ നോക്കിയ ആളെ ഞാന്‍ മറക്കില്ല’- വിനോദിനി പറഞ്ഞു.
തളിപ്പറമ്പിലെ വിജയത്തിന് പിന്നാലെയാണ് ടി കെ ഗോവിന്ദനും കുടുംബവും കോടിയേരിയുടെ വീട്ടിലെത്തിയത്. തന്റെ എല്ലാ വ്യക്തിപരമായ കാര്യങ്ങളിലും കോടിയേരി പങ്കെടുക്കാറുണ്ടെന്ന് ടി കെ ഗോവിന്ദന്‍ പ്രതികരിച്ചു. കോടിയേരിയുമായും കുടുംബവുമായും അടുത്ത ബന്ധമാണുള്ളതെന്നും കോടിയേരിയുമായുള്ള ബന്ധം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്നുമാണ് ടി കെ ഗോവിന്ദന്‍ പ്രതികരിച്ചത്.















