ആദിത്യ ധറിന്റെ ‘ധുരന്ധർ‘ എന്ന സിനിമ പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും, ഇന്നും ആ ചിത്രം ചർച്ചാ വിഷയമായി തുടരുന്നു. അന്താരാഷ്‌ട്ര വേദിയിലായാലും ദേശീയ വേദിയിലായാലും, ചിത്രത്തിന്റെ കഥാതന്തു ചർച്ച ചെയ്യപ്പെടുന്നു. കറാച്ചിയിലെ ലിയാരി ജില്ലയിലെ കൂട്ടക്കൊലകൾ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്ന രീതി കണ്ട് പലരും അത്ഭുതപ്പെടുന്നു.
ധുരന്ധർ പാകിസ്ഥാനിൽ കാര്യമായ കോളിളക്കം സൃഷ്ടിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഇത് ലഭ്യമായതുമുതൽ, രാഷ്‌ട്രീയക്കാർ മുതൽ പൊതുജനങ്ങൾ വരെ എല്ലാവരും അതിന്റെ ആഖ്യാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവരികയാണ്. ധുരന്ധറിന് മറുപടിയായി അവർ ‘ മേരി ലിയാരി ‘ എന്ന പേരിൽ ഒരു സിനിമ പോലും പുറത്തിറക്കി. എന്നാൽ ഇപ്പോൾ കറാച്ചിയിലെ മുൻ മേയറും നിലവിൽ പത്രപ്രവർത്തകനുമായ ആരിഫ് ആജാകിയ ആദിത്യ ധറിന്റെ സിനിമ ആധികാരികമാണെന്ന് സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയണ്.
കറാച്ചിയിലെ ലിയാരിയിലാണ് ആരിഫ് ആജാകിയ ജനിച്ചു വളർന്നത്. അടുത്തിടെ ലണ്ടനിൽ നടന്ന ഒരു പരിപാടിയിൽ അദ്ദേഹം സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളെ പറ്റി വാചാലനായി . ആദിത്യ ധറിന്റെ സിനിമ കെട്ടിച്ചമച്ചതോ വെറും പ്രചാരണമോ ആണെന്ന് മുദ്രകുത്തിയ എല്ലാവർക്കും അദ്ദേഹം നേരിട്ട് മറുപടി നൽകി.
“ഞാൻ കറാച്ചിയിലെ ഒരു ജില്ലയുടെ മേയറായി സേവനമനുഷ്ഠിച്ചു. ധുരന്ധറിൽ ചിത്രീകരിച്ചിരിക്കുന്ന സംഭവങ്ങൾ അരങ്ങേറുന്ന സമയത്താണ് ഞാൻ മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഞാൻ ജനിച്ചതും വളർന്നതും ലിയാരിയിലാണ്. അതിനാൽ, സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെല്ലാം വസ്തുതാപരമാണെന്ന് എനിക്ക് പൂർണ്ണ ഉറപ്പോടെ സാക്ഷ്യപ്പെടുത്താൻ കഴിയും. ഞാൻ കറാച്ചിയിലാണ് ജനിച്ചതെങ്കിലും, എന്റെ മാതാപിതാക്കൾ ഗുജറാത്തിൽ നിന്നുള്ളവരാണ്. ഞാൻ എന്നെ പാകിസ്ഥാനിയെന്നല്ല, ഇന്ത്യൻ വംശജനാണെന്ന് പറയാനാണ് ഇഷ്ടപ്പെടുന്നത്.” എന്നാണ് ആരിഫ് ആജാകിയ പറഞ്ഞത്.
പാകിസ്ഥാൻ, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ധുരന്ധർ ഔദ്യോഗികമായി നിരോധിച്ചിരുന്നു.
















