തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ തടഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാതെ ഏതാനും പ്രവര്‍ത്തകരിലേക്ക് കേസ് ഒതുക്കാന്‍ നീക്കം. മൂന്നൂറ് പേര്‍ക്കെതിരെ കേസ് എടുത്തെങ്കിലും ഇതുവരെ 18 പ്രതികളെയാണ് പോലീസ് പിടികൂടിയത്. കാപ്പ കേസില്‍ ഉള്‍പ്പെട്ടവര്‍ വരെ അക്രമത്തിന് ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടികൊടുക്കുന്നവരെ പ്രതികളാക്കുന്ന രീതിയാണ് പോലീസ് ഇപ്പോള്‍ നടത്തിവരുന്നത്. എന്നാല്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തിയാണ് കൂടുതല്‍ പേരെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയതും അവര്‍ ആക്രമണം നടത്തിയതും. എല്ലാം മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നു. അവരെ രക്ഷിക്കുന്ന സമീപനമാണ് പോ
ലീസ് സ്വീകരിക്കുന്നത്.
ഇ ഡിയുടെ വാഹനം തടയുന്നതും ആക്രമിക്കുന്നതും ആരെന്നുമൊക്കെ ദൃശ്യമാധ്യമങ്ങളിലൂടെ വ്യക്തമായി അറിയാം. എംഎല്‍എ വി. ജോയി, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ എംഎല്‍എ വി.കെ. പ്രശാന്ത്, മുന്‍മേയര്‍ ആര്യാ രാജേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, മുന്‍ കൗണ്‍സിലര്‍ ആറ്റുകാല്‍ ഉണ്ണി, സിപിഎമ്മിലെ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അക്രമത്തിന് നേതൃത്വം നല്‍കിയിരുന്നു. ശിവന്‍കുട്ടി, വി.കെ. പ്രശാന്ത്, വി.ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമികളെ എത്തിച്ചത്. രാവിലെ ഇ ഡി പരിശോധന തുടങ്ങിയപ്പോള്‍ത്തന്നെ അക്രമത്തിനുള്ള ആസൂത്രണവും നടത്തിയിരുന്നു. വര്‍ക്കലയില്‍ നിന്നും ഒന്നര മണിക്കൂറിലധികം സഞ്ചരിച്ചാണ് ജോയിയുടെ നിര്‍ദേശ പ്രകാരം അക്രമികള്‍ തലസ്ഥാനത്ത് എത്തിയത്.
ഇ ഡി ഉദ്യോഗസ്ഥരെ എവിടെ വച്ച് തടയണമെന്നും അക്രമം നടത്തണമെന്നും നേതാക്കളായിരുന്നു തീരുമാനം എടുത്തത്. ഈ നേതാക്കളായിരുന്നു സ്ഥലത്ത് എത്തി അക്രമത്തിന് നേതൃത്വം നല്‍കിയതും. എന്നാല്‍ എഫ്‌ഐആറില്‍ നേതാക്കളുടെ പേരുകള്‍ ഇല്ല. സുപരിചിതരായ ഇവരെയെല്ലാം കണ്ടാലറിയാവുന്നവര്‍ എന്ന വിശേഷണമാണ് പോലീസ് നല്‍കിയിരിക്കുന്നത്. ഇതിനിടെ പൊതുമുതല്‍ നശിപ്പിക്കല്‍ കേസില്‍ നിന്നും ഒഴിവാകാന്‍ അക്രമികള്‍ തല്ലിത്തകര്‍ത്ത കാറിന് നഷ്ടപരിഹാരം നല്‍കാന്‍ സിപിഎം തീരുമാനിച്ചു. ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റതിനാല്‍ ചികിത്സാ സഹായം നല്‍കും. ഡ്രൈവറുടെ പരാതി പിന്‍വലിപ്പിക്കും. എന്നാല്‍ ഇ ഡി ഉദ്യോഗസ്ഥര്‍ വാടകയ്‌ക്ക് എടുത്ത വാഹനം ആയതിനാല്‍ പൊതു മുതല്‍ നശിപ്പിക്കല്‍ പരിധിയില്‍ തന്നെ നിലനില്‍ക്കും. കേസിലെ പ്രധാന സാക്ഷിയായ ഡ്രൈവറെ സ്വാധീനിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന ആക്ഷേപവുമുണ്ട്.
















