പെരുമ്പാവൂർ : അതിഥി തൊഴിലാളികൾ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ കേസിൽ ആറു പേർ അറസ്റ്റിൽ. എരുമത്തല ആലിങ്കൽ വീട്ടിൽ അനസ് (28), കാഞ്ഞിരക്കാട് റയോൺപുരം പുന്നക്കൽ വീട്ടിൽ നൂഹ് (26), കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ ഏണിക്കാട്ട് വീട്ടിൽ വിനോദ് കുമാർ (35), പെരുമ്പാവൂർ കാഞ്ഞിരക്കാട് ചെറുവള്ളിക്കുടി വീട്ടിൽ ഹസ്സൻ ( 25), മൂവാറ്റുപുഴ പേഴക്കാപ്പിള്ളി മൂസാരി മോലേത്ത് വീട്ടിൽ ഹിത്ബുള്ള ഷിയാസ് (21 )പേഴക്കാപ്പിള്ളി കണ്ണേമ്പിള്ളി വീട്ടിൽ ആഷിക് അലിയാർ (21), എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം ശിവഗിരി വിദ്യാനികേതൻ സ്കൂളിന് അടുത്തുള്ള വാടകവീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. പെരുമ്പാവൂർ ഭാഗത്ത് ലഹരി വിൽക്കുന്ന ഇതരസംസ്ഥാന തൊഴിലാളി ഈ ഭാഗത്ത് വാടകയ്‌ക്ക് താമസം ഉണ്ടെന്ന് പറഞ്ഞാണ് നാട്ടുകാർ എന്ന വ്യാജേന അതിക്രമിച്ചു കയറിയത്. ഇവർ ലക്ഷ്യം വച്ചു വന്ന അസം സ്വദേശി മാസങ്ങൾക്കു മുമ്പ് ഇവിടുന്ന് പോയിരുന്നു. ലഹരി വസ്തുക്കൾ ഉണ്ടെങ്കിൽ അതെടുത്തു കൊണ്ടുപോയി വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം.
അവിടെ ഉണ്ടായിരുന്നവരെ ആക്രമിക്കുകയും മൊബൈൽ ഫോണുകൾ ,കവരുകയും ചെയ്തു. ഒരാളുടെ പോക്കറ്റിൽ നിന്ന് പണവും തട്ടിയെടുത്തു. ഇവർ കവർന്ന മൊബൈൽ ഫോണുകൾ പെരുമ്പാവൂരിലെ മൊബൈൽ ഫോൺ കടകളിൽ വിറ്റതായി പോലീസിനോട് സമ്മതിച്ചു.
ഡി വൈ എസ് പി എൻ.ബാബുക്കുട്ടൻ, എസ് ഐ മരായ ജോസ്സി എം ജോൺസൺ, കെ കെ സജീഷ്, സി പി ഓ മരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ബെന്നി ഐസക്ക്, അരവിന്ദ് വിജയൻ, എം ഷാഹിൻ’ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
















