ഗുവാഹത്തി : അസമിൽ സർക്കാർ നടപ്പിലാക്കിയ ഏകീകൃത സിവിൽ കോഡിനെ എതിർത്ത് കോൺഗ്രസ് . ഒന്നിലധികം വിവാഹങ്ങൾ നടത്തുന്നത് നിയമത്തിൽ ശിക്ഷാർഹമാക്കിയിട്ടുണ്ട്. ഇതിനെയാണ് കോൺഗ്രസ് എതിർക്കുന്നതും.
ഭാര്യ രോഗിയായാൽ ഭർത്താവിന് പുനർവിവാഹം ചെയ്യാൻ അനുവാദം വേണമെന്നാണ് കോൺഗ്രസിന്റെ വാദം . എന്നാൽ ഭാര്യ രോഗിയായാൽ ഭർത്താവ് പുനർവിവാഹം കഴിക്കുകയല്ല ഭാര്യയെ ചികിത്സിക്കുകയാണെന്നാണ് ഹിമന്ത ബിശ്വ ശർമ്മയുടെ മറുപടി.
“നമ്മുടെ ഹിന്ദു സമൂഹത്തിൽ, ഭാര്യാഭർത്തൃ ബന്ധം ഒരു ദൈവിക ബന്ധമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എന്റെ ഭാര്യ രോഗിയായാൽ, വീണ്ടും വിവാഹം കഴിക്കുക എന്നത് എന്റെ ജോലിയല്ല. എന്റെ ജോലി എന്റെ ഭാര്യയെ ചികിത്സിക്കുക എന്നതാണ്.
ഭാര്യമാർക്ക് അസുഖമുണ്ടെങ്കിൽ പുരുഷന്മാർക്ക് മറ്റൊരു വിവാഹം കഴിക്കാൻ അവസരം നൽകണമെന്ന് വാദിക്കുന്ന കോൺഗ്രസ് നിലപാട് ക്രൂരത ആണ്. അഭിമാനകരമായ ഒരു രാഷ്‌ട്രീയ പാർട്ടിക്ക് ഭാര്യ രോഗിയാണെങ്കിൽ, അവളെ ചികിത്സിക്കുന്നതിനും പരിപാലിക്കുന്നതിനും പകരം, വീണ്ടും വിവാഹം കഴിക്കണമെന്ന് പറയാൻ കഴിയില്ല. അത് ആ സ്ത്രീയെ മാനസിക പീഡനത്തിലേക്ക് തള്ളിവിടും. ഇത് ഏതുതരം സമൂഹമാണ്?
നിയമപരമായ കാരണങ്ങളില്ലാതെ ബഹുഭാര്യത്വം അനുവദിക്കണമെന്ന ആവശ്യം അനുവദിക്കാൻ കഴിയില്ല. ദാമ്പത്യ തർക്കങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ, നിയമപരമായ മാർഗം പിന്തുടരണം . ഭാര്യ വിശ്വസ്തയല്ലെന്ന് തോന്നിയാൽ , നിങ്ങൾ വിവാഹമോചനം നേടേണ്ടിവരും. കോടതി ഉത്തരവിന് ശേഷം, നിങ്ങൾക്ക് രണ്ടാം വിവാഹം കഴിക്കാം അല്ലെങ്കിൽ വിവാഹമോചനത്തിന് ശേഷം വിവാഹം കഴിക്കാം “ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.















