
കൊച്ചി: പ്രായപൂർത്തിയാകാതെ വിവാഹം നടത്തിയെന്ന കേസിൽ കുംഭമേള വൈറൽ പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫർമാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ മധ്യപ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ഫര്‍മാന്റെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി നേരത്തെ നീട്ടിവച്ചിരുന്നു.
കേസിന്റെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് മധ്യപ്രദേശിലാണെന്നും ഫർമാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സ്വാഭാവികമായും കേരളത്തിലെ ഹൈക്കോടതിയില്‍ നിലനില്‍ക്കില്ലെന്നുമാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ വാദം. ഇവിടെ ട്രാൻസിറ്റ് മുൻകൂർ ജാമ്യാപേക്ഷയാണ് നൽകേണ്ടിയിരുന്നതെന്ന് മധ്യപ്രദേശ് സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കേസിൽ ഇന്ന് ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് ഫർമാന് നിർണായകമാകും.
അതേസമയം, മധ്യപ്രദേശ് പോലീസിനെതിരെ ദമ്പതികൾ മധ്യപ്രദേശ് ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. മധ്യപ്രദേശ് പോലീസ് സ്വൈര്യജീവിതം അനുവദിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം.
അധികൃതർ വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചു, ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണം, വ്യാജ രേഖകൾ തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണം തുടങ്ങി നിരവധി ആവശ്യങ്ങളാണ് ദമ്പതികൾ സമർപ്പിച്ച ഹർജിയിലുള്ളത്. കേസ് റദ്ദാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.