പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം. വെള്ള ഷർട്ടും ബ്ലാക് ബ്ലേസറും ധരിച്ചാണ് വിജയ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. എന്നാൽ, ഷർട്ടിന്റെ ആദ്യ ബട്ടണുകൾ ഇടാത്തതിനാൽ വിജയ് ധരിച്ച ബനിയൻ കാണുന്നത് ചൂണ്ടിക്കാണിച്ചാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്.
ഇത്ര ശ്രദ്ധയില്ലാതെ ആണോ ഔദ്യോഗിക പരിപാടികളിൽ ഒരു മുഖ്യമന്ത്രി വസ്ത്രം ധരിക്കേണ്ടതെന്നും വിജയ് ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും പലരും പറയുന്നു. എന്നാൽ വിജയ്‌യുടെ ലാളിത്യമാണ് ഇതെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.
വളരെ റിലാക്സഡ് ആയാണ് വിജയ് പ്രധാനമന്ത്രിയെ കാണാനെത്തിയതെന്നും അതിൽ വിമർശിക്കാൻ ഒന്നുമില്ലെന്നും ഇവർ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് ആയ സേവാ തീർഥിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഔദ്യോഗിക പരിപാടികളിലെല്ലാം വൈറ്റ് ഷർട്ടും ബ്ലാക് ബ്ലേസറും ധരിച്ചാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
സത്യപ്രതിജ്ഞയ്‌ക്ക് എത്തിയപ്പോഴും വിജയ്‍യുടെ ഈ വസ്ത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ ചോദ്യം ചെയ്യലിനായാണ് തെരഞ്ഞെടുപ്പിന് മുൻപ് വിജയ് ഡൽഹിയിലെത്തിയത്.
















