ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു, ഇത് പ്രദേശമാകെ പരിഭ്രാന്തി പരത്തി. ബലൂചിസ്ഥാനിലെ ഹർണായി ജില്ലയിലെ ഷഹ്രാഗ് പ്രദേശത്ത് അജ്ഞാതരായ ആയുധധാരികൾ നാട്ടുകാർക്ക് നേരെ വിവേചനരഹിതമായി വെടിയുതിർക്കുകയും അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് എ.ആർ.വൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു.
പോലീസ് പറയുന്നതനുസരിച്ച്, ആയുധധാരികൾ ഷെയ്ഖ് മൂസ ബാബ ചൗക്കിന് സമീപം ഒരു താൽക്കാലിക ചെക്ക്‌പോസ്റ്റ് സ്ഥാപിച്ച് അവിടേക്ക് കടന്നുപോകുന്ന ആളുകളുടെ കമ്പ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡുകൾ (സിഎൻഐസി) പരിശോധിക്കുകയായിരുന്നു.
തുടർന്ന് ചില നാട്ടുകാർ പ്രതിഷേധിക്കുകയും ഇത് അക്രമികളും ജനക്കൂട്ടവും തമ്മിൽ തർക്കത്തിനിടയാക്കി.
തുടർന്ന് തോക്കുധാരികൾ ജനക്കൂട്ടത്തിനു നേരെ വിവേചനരഹിതമായി വെടിയുതിർത്തു. നാല് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു, ഗുരുതരമായി പരിക്കേറ്റ ഒരാൾ ക്വറ്റയിലേക്കുള്ള വഴിയിൽ മരിച്ചു. മരിച്ചവരെ സമാന്‍ ഷാ, സിയാ-ഉൾ-ഹഖ്, അബ്ദുൾ ഖാഹിർ, ജാമിയത്ത് ഉലമ-ഇ-ഇസ്ലാം നേതാവ് മൗലവി സാഹിദ് ഷാ, ഇക്രമുള്ള ഷാ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരിൽ നാസിർ ഷാ, മുല്ല സമദ്, സാഖിബ് ഷാ എന്നിവരും ഉൾപ്പെടുന്നു.
















