
ബെംഗളൂരു: കർണാടക രാഷ്‌ട്രീയത്തെ മാസങ്ങളായി ഉലച്ചുകൊണ്ടിരുന്ന നേതൃതർക്കത്തിന് അന്തിമ പരിഹാരമാകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം ചൊവ്വാഴ്ച രാത്രിയോടെ രാജിക്ക് സമ്മതിച്ചതായാണ് കോൺഗ്രസ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
നിലവിലെ ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഉടൻ ചുമതലയേൽക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ മല്ലികാർജുൻ ഖാർഗെയോട് കേന്ദ്ര നേതൃത്വം ആദ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും, അദ്ദേഹം ഈ നിർദ്ദേശം നിരസിക്കുകയായിരുന്നു. ഇതോടെയാണ് ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തത്.
2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഡി.കെ. ശിവകുമാറിന് നൽകിയ രണ്ടര വർഷത്തെ അധികാര പങ്കിടൽ വ്യവസ്ഥ നടപ്പാക്കണമെന്ന് ഹൈക്കമാൻഡിൽ പ്രിയങ്ക ഗാന്ധി വദ്ര ശക്തമായി വാദിച്ചു. വരാനിരിക്കുന്ന 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് ഡി.കെ. ശിവകുമാറിന് അവസരം നൽകണമെന്ന നിലപാടിലായിരുന്നു കേന്ദ്ര നേതൃത്വം.