തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെക്കുറിച്ച് കേരള പോലീസിന് അറിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അത്തരം കാര്യങ്ങൾ ഇഡിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചോദിക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ഡിജിപിയുമായി സംസാരിച്ചിരുന്നു. അവർക്കും ഇതുസംബന്ധിച്ച് വിവരമില്ലെന്നാണ് അറിയിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. റെയ്ഡിന് പോലീസ് സഹായം തേടിയിട്ടില്ല. കേന്ദ്ര സേനയുടെ സഹായമാണ് ഇഡി തേടിയത്. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട് ഒരു കാര്യവും അറിയില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം വി.ഡി. സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടത് കേരളത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ എത്രയോ വട്ടം പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. അതെല്ലാം സർക്കാർ നടപടികളുടെ ഭാഗമാണ്. അതിനെ ഇതുമായി കൂട്ടികാണേണ്ട ആവശ്യമില്ല.
കോൺഗ്രസും ബിജെപിയും ചേർന്നെന്ന രീതിയിൽ പലരും പറയുന്നുണ്ട്. ഇത്തരം പരാമർശം ഒരു കടന്നകൈയാണ്. സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു ഏറ്റവും വലിയ ബന്ധം. ആ ബന്ധത്തിന് ഇപ്പോൾ എന്തുപറ്റി’- രമേശ് ചെന്നിത്തല ചോദിച്ചു.
















