കൊച്ചി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി. വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ് എന്നാണ് രമേഷ് ചെന്നിത്തലയ്‌ക്കുള്ള മറുപടി എന്ന നിലയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അർജുൻ ആയങ്കിയുടെ വെല്ലുവിളി. ‘ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് അഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറയുന്നത്. ഞാനുമെന്റെ സുഹൃത്തുക്കളും പ്രതിചേർക്കപ്പെട്ട് ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാൻ, ശേഷം ഞാൻ നിരപരാധിയെങ്കിൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ഞാൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കിൽ ഞാൻ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും’ എന്നും അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. അല്ലാണ്ട് വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ് എന്ന് വെല്ലുവിളിച്ചാണ് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിച്ചിരിക്കുന്നത്.
മറ്റൊരു പോസ്റ്റില്‍ ഇങ്ങനെ:
കോതമംഗലം വിഷയവുമായി ബന്ധപ്പെട്ടുള്ള ലാസ്റ്റ് പോസ്റ്റാണ്… കുറച്ച് നീണ്ടതായിരിക്കും….
2023 വരെ ചെയ്തതും ചെയ്യാത്തതുമായ പലവിധ കേസുകളിൽ പ്രതിയാക്കപ്പെട്ടു ജയിലിൽ കിടന്നയാളാണ് ഞാൻ… അതിന് ശേഷം 2026 മെയ് മാസം വരെ യാതൊരുവിധ കേസുകളിലും പ്രതിയല്ലാത, ഉണ്ടായിരുന്ന കേസുകളുടെ എണ്ണം
നാല് മാത്രം ബാക്കിയുള്ളയാളാണ് ഞാൻ…
കോതമംഗലത്ത് അരുൺ എന്നയെന്റെ സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാൻ പോയതായിരുന്നു ഞാനുമെന്റെ സുഹൃത്തുക്കളും, അതിന്റെ തലേ ദിവസത്തെ ആഘോഷ പരിപാടികളെല്ലാം ഞാൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ഷെയർ ചെയ്തിരുന്നു.
ഇത് കണ്ടിട്ടാണ് ഞങ്ങൾ താമസിക്കുന്ന വീട്ടിലേക്ക് പത്തോളം ജീപ്പുകളിൽ ഒരുകൂട്ടം പോലീസുകാർ പുലർച്ചെ നാലുമണിക്ക് കയറിവന്നു ഞങ്ങളെ പത്തുപേരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
വാറണ്ടോ മറ്റോ ഉണ്ടോയെന്ന് പരിശോധിച്ച് വിടാമെന്നായിരുന്നു പറഞ്ഞിരുന്നത്, എന്നാൽ ഉച്ചവരെ സ്റ്റേഷനിലിരുത്തി വാറണ്ടുകളൊന്നും ഇല്ലായെന്ന് മനസ്സിലായിട്ടും ഞങ്ങളെ വിട്ടയച്ചില്ല.
എന്റെ സുഹൃത്തുക്കളുടെയെല്ലാം ഫോണുകൾ പിടിച്ചെടുത്തതിന് ശേഷം വൈകിട്ട് മൂന്നുമണിയോടെ
പത്തുപേരിൽ ഞാനടങ്ങുന്ന ആറുപേരെ മറ്റൊരു മുറിയിലേക്ക് വിളിച്ചുവരുത്തി “നിങ്ങൾക്കെതിരെ സംഘടിത കുറ്റകൃത്യത്തിന് കേസെടുത്തിട്ടുണ്ട്. സ്റ്റേഷൻ ജാമ്യമില്ല കോടതിയിൽ നിന്ന് കിട്ടുമെങ്കിൽ എടുത്തോളൂ” എന്ന് പുതുക്കിയ നിയമപുസ്തകം ഭാരതീയ ന്യായ സംഹിതയ്‌ക്ക് മുമ്പിൽ മണിക്കൂറുകളോളം ഇരുന്ന് ചികഞ്ഞ് നമ്മുക്കെതിരെ പ്രയോഗിക്കാനുള്ള വകുപ്പ് തരപ്പെടുത്തിയതിന്റെ ആലസ്യത്തോടെ സർക്കിൾ ഏമാൻ പറയുന്നത്…
ഒരുതരത്തിലും ജാമ്യം കിട്ടിപ്പോവരുത് എന്ന ഉദ്ദേശത്തിൽ കോടതി സമയം തീർന്ന് പാതിരാത്രി ആവുന്നത് വരെ ഞങ്ങളെ അവിടെത്തന്നെ ഇരുത്തി ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കി ജയിലിലേക്ക് അയക്കുക എന്ന അയാളുടെ തീരുമാനം നടന്നു.
പ്രണവിന് തലക്ക് സർജറി പറഞ്ഞിട്ടുണ്ടായിരുന്നു തൊട്ടടുത്ത ദിവസം, അരുണിന്റെ വീട്ടിലാണെങ്കിൽ ഭാര്യ ഒറ്റയ്‌ക്കാണ്, നമ്മോടൊപ്പം പ്രതിചേർക്കപ്പെട്ട രണ്ടുപേരെ എനിക്ക് പരിചയമേയില്ല, അവർ കല്യാണം കൂടാൻ വന്നതായിരുന്നു. പാവം അതിലൊരുത്തന്റെ കല്യാണം അടുത്തയാഴ്ച നിശ്ചയിച്ചതായിരുന്നു.
ഞാനും ആദർശും പുതിയൊരു സംരംഭം തുടങ്ങാൻ കമ്പനി രജിസ്ട്രേഷനൊക്കെ ചെയ്തു സ്റ്റാർട്ടപ്പിന്റെ പണിപ്പുരയിലായിരുന്നു. അതിന്റെ എല്ലാ ഡാറ്റകളും അവന്റെ ഫോണിലുമായിരുന്നു, എല്ലാ ഫോണും പോയി. അങ്ങനെ കേസൊന്നുമില്ലാതെ പുതിയൊരു ജീവിതം പടിപടിയായി കെട്ടിപ്പൊക്കി കൊണ്ടിരിക്കുന്ന ഞങ്ങളാറുപേരെ ഒരൊറ്റ രാത്രികൊണ്ട് ഒരാൾ കാക്കിയുടുപ്പുകൊണ്ട് തകർത്ത് താറുമാറാക്കി…!!
ഡാൻസ് കളിച്ച് സ്റ്റോറിയിട്ടത് എന്തിനായിരുന്നു, അതുകൊണ്ടല്ലേ ഇങ്ങനൊക്കെയായത് എന്നായിരുന്നു എന്നെ സ്വകാര്യം വിളിച്ച് ചോദിച്ചത്…
പിടികിട്ടാപ്പുള്ളിയോ തീവ്രവാദിയോ അല്ലാത്ത ഞാൻ ഡാൻസ് കളിച്ചതാണത്രെ കുറ്റം…!!!
നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുക.!?
കിട്ടിയ കേസും വാങ്ങി ജയിലിലും കിടന്നു നരകിച്ച് കഷ്ടപ്പെട്ട് ജാമ്യമെടുത്ത് വീട്ടിൽ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങുമോ?!! എനിക്കത് പറ്റില്ല…
ജീവിതം അവതാളത്തിലാക്കപ്പെട്ട മനുഷ്യന് മുകളിലാകാശവും താഴെ ഭൂമിയുമാണ്…
ഇനിയൊരിക്കലും പഴയതുപോലെയായിരിക്കില്ല കാര്യങ്ങളെന്ന് ബോധ്യമുള്ളവന് ഭയപ്പെടേണ്ടതില്ല.
മകനുണ്ടായതിന് ശേഷം യാതൊരബദ്ധത്തിലും ചെന്ന് ചാടാതെ ജാഗ്രത പാലിച്ച് നടന്നിരുന്ന എനിക്ക്
അവന്റെ സാന്നിധ്യം പോലും അന്യമാക്കുന്നവിധം ഒരു പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ട വേദന ഞാനെങ്ങനെ പ്രകടിപ്പിക്കുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്.??!
അയാൾക്ക് തുറന്ന കത്തെഴുതിയതിൽ
തിരുത്തേണ്ടി വന്ന രണ്ട് വരികളിൽ മാത്രമേ
എനിക്ക് കുറ്റബോധമുണ്ടായിട്ടുള്ളൂ..,
അതൊരു ഭീഷണിക്കത്ത് ആക്കിമാറ്റിയത് മാധ്യമങ്ങളും പൊലീസുമാണ്. പെൻഷൻ വാങ്ങി ജീവിക്കാൻ സമ്മതിക്കില്ല എന്നതിന്റെയർത്ഥം കൊന്നുകളയുമെന്നാണെന്ന് വിധിച്ചത് വായിച്ചവന്റെ തെറ്റാണ്.. പോലീസ് ജോലിയിൽ തുടരാൻ അർഹതയില്ലാത്ത തെറ്റുകാരനായ അയാളുടെ ജോലി കളയിപ്പിക്കും എന്നതാണ് ഞാനർത്ഥമാക്കിയത്…
അതല്ലെങ്കിൽ ഞാനനുഭവിച്ച ദുരിതത്തിന് സമാനമായ, എനിക്ക് തൃപ്തി ലഭിക്കുന്നയൊരു തിരിച്ചടി നൽകുക. അത് ഞാനാഗ്രഹിച്ചാൽ തെറ്റുപറയാനാവുമോ.?? കാലം അത് യാഥാർത്ഥ്യമാക്കട്ടെ…
എന്തായാലും രണ്ടാമത് നേടിയ കേസിൽ എനിക്കൊരു കുറ്റബോധവും നഷ്ടബോധവുമില്ല.
എന്റെ ത്യാഗം എന്റെ പൂർണ അറിവോടെയും സമ്മതത്തോടെയുമാണെന്ന് ഞാനാശ്വസിക്കും.
ആകെ മുങ്ങിയാൽ കുളിരില്ലായെന്നപോലെ നഷ്ടപ്പെടാനിനിയൊന്നുമില്ലാത്തവന്റെ മാനസികാവസ്ഥയാണിപ്പോഴെനിക്ക്.. അതുകൊണ്ട് പ്രതികരണങ്ങൾ പക്വമോ പരിമിതമോ ആയിരിക്കില്ല.
നീതിനിഷേധിക്കപ്പെട്ട മനുഷ്യൻ അങ്ങനെയാണ്…
ഏറ്റുവാങ്ങേണ്ടിവരുന്ന ദുരിതങ്ങളെത്ര കഠിനമായിരിക്കുമെന്ന ധാരണ എനിക്കുണ്ട്…
“അഴിയെങ്കിൽ അഴി കയറെങ്കിൽ കയറെന്ന”
വട്ട് ജയൻ സിദ്ധാന്തമാണെന്റെ പ്രകൃതം.
കേരള പൊലീസിനോടെനിക്ക് ബഹുമാനം മാത്രമേയുള്ളൂ. എന്നോട് അന്യായം ചെയ്തയാളോട് മാത്രമേ എനിക്ക് പകയും വൈരാഗ്യവുമുള്ളൂ…
കീഴടങ്ങാൻ തുനിഞ്ഞവന്റെ മൂർദ്ധാവിൽ തുപ്പുന്ന പണിയെടുത്തതിന്റെ പ്രതികരണമാണ് ഇന്ന് കണ്ടത്.
പടച്ചോനെ മാത്രേ പേടിയുള്ളു, മനുഷ്യന്മാരെയില്ല.!!
ധൈര്യമുണ്ടെങ്കിൽ പോലീസ് തന്നെ പിടിക്കട്ടെയെന്ന അർജു ആയങ്കിയുടെ വെല്ലുവിളിയോടായിരുന്നു നേരത്തെ രമേശ് ചെന്നിത്തല പ്രതികരിച്ചത്. പോലീസിനെ വെല്ലുവിളിച്ചവർക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാണാമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഗുണ്ടകളെയും ക്രിമിനലുകളെയും നേരിടാൻ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി ആയിട്ടായിരുന്നു രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചു കൊണ്ട് അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിട്ടത്.
















