കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ ഉള്‍പ്പെടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡില്‍ പ്രതികരണവുമായി സിപിഎം നേതാക്കൾ. റെയ്ഡ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷൻ ആണെന്ന് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ പ്രതികരിച്ചു. ‘ബംഗാളും ത്രിപുരയും പോലെ കേരളത്തിലെ സിപിഎമ്മിനെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മോദിയും മേനോൻ സതീശനും ഇതിനായി ഗൂഢാലോചന നടത്തി. ഇഡി സംഘ പരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് ആണ്.’
സംഘപരിവാറിനെ എതിർക്കുന്നവരെ വേട്ടയാടുകയാണെന്നും നിയമപരമായും രാഷ്‌ട്രീയമായും എതിർത്തു തോൽപ്പിക്കുമെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.മോദി ഇടതുപക്ഷത്തെ തകർക്കാൻ നടത്തുന്ന നീക്കമാണിതെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു.
കുറെ കാലമായി ഒരു തിരക്കഥ തയ്യാറാക്കി ശ്രമിച്ചുകൊണ്ടിരിക്കുന്നു.റെയ്ഡിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും കെ കെ രാഗേഷ് മാധ്യമങ്ങളെ അറിയിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ ദില്ലിയിൽ പോയത് ഗൂഢാലോചനയ്‌ക്ക് വേണ്ടിയാണെന്നും പിണറായി വിജയനെ നേരിടാൻ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ട് ആണെന്നും പിണറായി സിപിഎം ഏരിയ സെക്രട്ടറി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.
















