India

അസ്വാഭാവിക ജനസംഖ്യാ വളര്‍ച്ച പഠിക്കാന്‍ അഞ്ചംഗ സമിതി; ജസ്റ്റിസ് നവ്ലേകര്‍ അധ്യക്ഷന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: രാജ്യത്തെ ജനസംഖ്യാ വ്യതിയാനത്തിനുള്ള കാരണങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നവ്‌ലേക്കര്‍ (റിട്ട.) അധ്യക്ഷനായ ഈ കമ്മിറ്റിയില്‍ സെന്‍സസ് കമ്മീഷണര്‍ ദുര്‍ഗ ശങ്കര്‍ മിശ്ര (റിട്ട. ഐഎഎസ്), ബാലാജി ശ്രീവാസ്തവ (റിട്ട. ഐപിഎസ്), ഡോ. ഷാമിക രവി എന്നിവര്‍ അംഗങ്ങളായിരിക്കും.

കഴിഞ്ഞ ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ഇതിനുള്ള പ്രഖ്യാപനം നടത്തിയിരുന്നു. പി.പി. നവ്ലേക്കര്‍ 2008 വരെ സുപ്രീകോടതി ജഡ്ജ് ആയിരുന്നു.
നുഴഞ്ഞുകയറ്റവും മറ്റ് കാരണങ്ങളും മൂലം രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനയില്‍ അസ്വാഭാവിക വ്യതിയാനം ഉള്ളതായി കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു പ്രഖ്യാപനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിലൂടെയാണ് പാനല്‍ വിവരം അറിയിച്ചത്.

നുഴഞ്ഞുകയറ്റവും അസ്വാഭാവിക ജനസംഖ്യാ വ്യതിയാനത്തിന് കാരണമാകുന്ന മറ്റ് കാരണങ്ങളും ഏതൊരു രാജ്യത്തിന്റെയും വര്‍ത്തമാനത്തിനും ഭാവിക്കും വലിയ വെല്ലുവിളിയാണ്. ഇത് നേരിടാന്‍, 2025 ആഗസ്ത് 15 ന് പ്രധാനമന്ത്രി ‘ജനസംഖ്യാ വ്യതിയാനം പഠിക്കാനുള്ള ഉന്നതതല സമിതി’ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ ഈ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്, അമിത് ഷാ എക്‌സ് പോസ്റ്റ് ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (വിദേശികള്‍ വിഭാഗംക) ഈ കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയാണ്. രാജ്യം നേരിടുന്ന ഒരു പ്രധാന ആശങ്കയായി ജനസംഖ്യാ വ്യതിയാനത്തെ ചൂണ്ടിക്കാട്ടി, കമ്മിറ്റി സമഗ്രമായ ഒരു വിലയിരുത്തല്‍ നടത്തി പരിഹാരം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജനസംഖ്യാ വ്യതിയാനം നമ്മുടെ പരമാധികാരവുമായി മാത്രമല്ല, ദേശീയ സുരക്ഷ, ക്രമസമാധാനം, സാമൂഹിക ഘടനയിലെ ആഴത്തിലുള്ള മാറ്റങ്ങള്‍, ഗോത്ര സമൂഹത്തിന്റെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ഒരു ഗുരുതരമായ പ്രശ്നമാണ്. നിയമവിരുദ്ധ കുടിയേറ്റവും മറ്റ് പ്രകൃതിവിരുദ്ധ കാരണങ്ങളും കാരണം ഭാരതത്തിലുടനീളം സംഭവിക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങളുടെ സമഗ്രമായ വിലയിരുത്തല്‍ ഈ കമ്മിറ്റി നടത്തും, ആസൂത്രിതവും സമയബന്ധിതവുമായ ഒരു പരിഹാരം അവതരിപ്പിക്കും, അദ്ദേഹം വിശദീകരിച്ചു.

79-ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്, നിയമവിരുദ്ധ കുടിയേറ്റത്തെക്കുറിച്ചും രാജ്യത്തിന്റെ ജനസംഖ്യാ സന്തുലിതാവസ്ഥയിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി ആശങ്കകള്‍ ഉന്നയിച്ചു. നുഴഞ്ഞുകയറ്റത്തിലൂടെയും നിയമവിരുദ്ധ കുടിയേറ്റത്തിലൂടെയും, പ്രത്യേകിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍, രാജ്യത്തിന്റെ ജനസംഖ്യാ ഘടനയില്‍ മാറ്റം വരുത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ വിഷയം കൈകാര്യം ചെയ്യുന്നതിനും ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ഒരു ഉന്നതാധികാര ജനസംഖ്യാ ദൗത്യം ആരംഭിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനൊപ്പം പൗരന്മാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിലായിരിക്കും ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. അനധികൃത കുടിയേറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ രാജ്യത്തിന് ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.