ന്യൂദല്‍ഹി: ചൈനയും പാകിസ്ഥാനും ജമ്മുകശ്മീരിനെക്കുറിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ. ജമ്മു-കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ “ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളായിരുന്നുവെന്നും അത് എല്ലായ്‌പ്പോഴും അങ്ങിനെ തന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞു,
ഈ വിഷയത്തിൽ അഭിപ്രായം പറയാൻ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്നും ചൈന-പാകിസ്ഥാൻ പ്രസ്താവനയിൽ ജമ്മു-കാശ്മീരിനെക്കുറിച്ചുള്ള അനാവശ്യ പരാമർശങ്ങൾ ഇന്ത്യ “കണിശമായി നിരസിക്കുന്നു” എന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ചൈന സന്ദർശന വേളയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ബീജിംഗും ഇസ്ലാമാബാദും കശ്മീർ പ്രശ്നം എടുത്തിടുകയും “അതിർത്തി കടന്നുള്ള ജലവിഭവ സഹകരണം” മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം, ഇന്ത്യ പാകിസ്ഥാനുമായി ജല വിതരണം സംബന്ധിച്ച് കടുത്ത നിലപാട് എടുത്തിരിക്കുന്ന സമയം കൂടിയാണിത്.
പാക് അധിനിവേശ കശ്മീരിലൂടെ (പിഒകെ) കടന്നുപോകുന്ന ചൈനയുടെ ഇടനാഴി പദ്ധതികളോടുള്ള എതിർപ്പ് ഇന്ത്യ ആവർത്തിച്ചു, അത്തരം പദ്ധതികൾ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ലംഘിക്കുന്നുവെന്ന് പറഞ്ഞു.
















