ഇസ്ലാമാബാദ് : അമേരിക്കയും, ഡൊണാൾഡ് ട്രമ്പും തങ്ങൾക്കൊപ്പമുണ്ടെന്ന ധാരണയിൽ ഇറാനുമായുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് വരെ തുനിഞ്ഞിറങ്ങിയ പാകിസ്ഥാന് ഇത്തവണ കിട്ടിയത് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി. പാകിസ്ഥാൻ ഉൾപ്പെടെ നിരവധി മുസ്ലീം രാജ്യങ്ങളുടെ മേൽ അബ്രഹാം കരാറിൽ ചേരാൻ ട്രംപ് ഭരണകൂടം സമ്മർദ്ദം ചെലുത്തുകയാണ്. ഈ നിർദ്ദേശം പാകിസ്ഥാനെ സംബന്ധിച്ച് വളരെയധികം ആശങ്കാജനകമാണ്. ഇസ്രായേലിനെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന പാകിസ്താന്റെ നിലപാട് പൂർണ്ണാമായും തള്ളിക്കളയുകയാണ് ട്രമ്പ്.
ഇസ്രായേലും നിരവധി അറബ് രാജ്യങ്ങളും (യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, സുഡാൻ, മൊറോക്കോ) തമ്മിൽ 2020 ൽ അമേരിക്ക മധ്യസ്ഥത വഹിച്ച ചരിത്ര കരാറാണ് അബ്രഹാം കരാറുകൾ. ഇസ്രായേലും അറബ് ലോകവും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, സൈനിക, സാംസ്കാരിക ബന്ധങ്ങൾ സാധാരണ നിലയിലാക്കുക എന്നതായിരുന്നു ഇതിന്റെ പ്രാഥമിക ലക്ഷ്യം.
വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, സുരക്ഷ എന്നീ മേഖലകളിൽ ഇസ്രായേലുമായുള്ള ബന്ധത്തിന് ഈ കരാർ മുൻഗണന നൽകി. ട്രംപ് ഇപ്പോൾ ഈ കരാർ കൂടുതൽ വികസിപ്പിക്കാൻ ശ്രമിക്കുകയാണ് . പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളെ ഇതിൽ ഉൾപ്പെടുത്താനാണ് ഇപ്പോൾ ട്രമ്പിന്റെ ശ്രമം . ഇറാനുമായി സമാധാനക്കരാറിലെത്താൻ എബ്രഹാം ഉടമ്പടിയിൽ ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും ഒപ്പുവയ്‌ക്കണമെന്നാണ് ട്രംപിന്റെ പുതിയ നിർദേശം
എന്നാൽ തങ്ങൾ ഒറ്റദിവസത്തേയ്‌ക്ക് പോലും വിശ്വസിക്കാത്ത രാജ്യമാണ് ഇസ്രായേൽ എന്നാണ് പാകിസ്ഥാന്റെ നിലപാട് .സ്വതന്ത്ര പലസ്തീൻ രാഷ്‌ട്രം സ്ഥാപിക്കപ്പെട്ടാൽ മാത്രമേ ഇസ്രായേലിനെ അംഗീകരിക്കാൻ കഴിയൂ എന്നാണ് പാകിസ്ഥാന്റെ ഔദ്യോഗിക നിലപാട്.
എബ്രഹാം കരാറിൽ ചേരാൻ ട്രംപ് ഭരണകൂടം പാകിസ്ഥാനിൽ സമ്മർദ്ദം ശക്തമാക്കുകയാണ്. ഇറാനുമായുള്ള വിശാലമായ കരാറിന്റെ ഭാഗമായി ഇസ്രായേലിനെ അംഗീകരിക്കാൻ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. ജനറൽ അസിം മുനീറും ഷെഹ്ബാസ് ഷെരീഫ് സർക്കാരും ഏറെ പ്രതിസന്ധിയിലുമാണ്. ഒരു വശത്ത്, അമേരിക്കയിൽ നിന്ന് സാമ്പത്തിക, സൈനിക സഹായം അടിയന്തിരമായി ആവശ്യമാണ്. മറുവശത്ത്, ആഭ്യന്തര തലത്തിൽ മത-രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് അവർക്ക് എതിർപ്പ് നേരിടേണ്ടിവരുന്നു. പാകിസ്ഥാൻ ഈ കരാറിൽ ചേരുകയാണെങ്കിൽ, പലസ്തീൻ അനുകൂല പൊതുജനങ്ങളിൽ നിന്നും വിവിധ ഇസ്ലാമിക സംഘടനകളിൽ നിന്നും വലിയ തോതിലുള്ള എതിർപ്പിനെ നേരിടേണ്ടിവരും.
പാകിസ്ഥാൻ പൊതുജനങ്ങളും മത പണ്ഡിതരും പലസ്തീൻ ലക്ഷ്യത്തെ പ്രധാന മുസ്ലീം പ്രശ്നമായി കാണുന്നു. ഇസ്രായേലിനെ അംഗീകരിക്കാനുള്ള ഏതൊരു നീക്കവും വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമാകും.എന്നാൽ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി), സാമ്പത്തിക സഹായം എന്നീ വിഷയങ്ങളിൽ ട്രംപ് ഭരണകൂടം പാകിസ്ഥാനിൽ ഏറെ സമ്മർദ്ദം ചെലുത്തുന്നു.
പാകിസ്ഥാൻ അബ്രഹാം കരാറിൽ ഔദ്യോഗികമായി ചേർന്നേക്കില്ലെങ്കിലും, ഒരു പരിധിവരെ ഇസ്രായേലുമായി അനൗപചാരിക ബന്ധം വളർത്തിയെടുക്കാൻ സാധ്യതയുണ്ടെന്ന് രാഷ്‌ട്രീയ വിദഗ്‌ദ്ധർ പറയുന്നു . എന്നാൽ ട്രംപിന്റെ നയതന്ത്ര സമീപനം വളരെ ഉറച്ചതാണ്. ഇറാനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിൽ പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളെ തന്റെ പക്ഷത്ത് ചേർക്കാൻ അദ്ദേഹം ശ്രമിക്കുന്നു. ഈ സമ്മർദ്ദത്തിന് പാകിസ്ഥാൻ വഴങ്ങിയാൽ, ആഭ്യന്തര മേഖലയിലും കാര്യമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.
















