ന്യൂദല്‍ഹി: കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികള്‍ക്ക് കേന്ദ്രത്തോട് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍.പ്രധാനമന്ത്രിയെയും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനെയും സന്ദര്‍ശിച്ച് പദ്ധതികള്‍ക്ക് പ്രത്യേകമായി സഹായം ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായം ലഭ്യമാക്കാനായി ഇടപെടും.കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ധവള പത്രം ജൂണ്‍ ആദ്യവാരം തന്നെ പുറത്തിറക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.
സംസ്ഥാനത്തിന് ലഭിക്കേണ്ട പണം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്.ധവളപത്രം പുറത്തിറക്കിയ ശേഷം അത് സംബന്ധിച്ച കാര്യങ്ങള്‍കൂടി കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കും. പണം വാങ്ങുന്നതിനുള്ള തടസം എത്രയും വേഗം നീക്കും. ബജറ്റിന് മുന്‍പ് ഏതെങ്കിലും വകുപ്പുകള്‍ക്ക് പണം ലഭിക്കാനുണ്ടോ എന്നതടക്കം പരിശോധിച്ച് ഉറപ്പുവരുത്തും. പി എം ശ്രീയുടെ നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിച്ചതാണ്. പാവപ്പെട്ട മനുഷ്യന്റെ സ്ഥലമാണ് എടുത്തിരിക്കുന്നത്. അവരോട് ശത്രുക്കളെപ്പോലെ പെരുമാറേണ്ട ആവശ്യമില്ലല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുനമ്പം വിഷയത്തില്‍ , വഖഫ് ചെയര്‍മാന്റേത് രാഷ്‌ട്രീയ നിയമനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംഘപരിവാറിനോട് ചേര്‍ന്ന് നില്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ മുനമ്പം വിഷയത്തില്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ല.പ്രശ്നം കൈകാര്യം ചെയ്യാനുള്ള സംവിധാനം ഉണ്ട്.
ഗണ്‍മാനെ അടക്കം സസ്‌പെന്‍ഡ് ചെയ്ത സംഭവം സംബന്ധിച്ച് ,കേസ് അന്വേഷിച്ചതിന്റെ യഥാര്‍ത്ഥ റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടുവെന്നും പിണറായിയുടെ ഗണ്‍മാന്‍ അടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലുന്ന വീഡിയോ ഇല്ല എന്ന് പൊലീസ് പച്ചക്കള്ളം പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടുവെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണം നടത്തിയില്ല. ആ ഘട്ടത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് വി ഡി സതീശന്‍ വിശദീകരിച്ചു. ക്രൂര മര്‍ദ്ദനമാണ് നടത്തിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു.
















