ഹൈദരാബാദ്: ശരിഅത്ത് നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള ബിസിനസെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് ഇസ്ലാം മത വിശ്വാസികളില്‍ നിന്നും പണം പിരിച്ച് 3000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡിയുടെ വലയിലായി. ഇവര്‍ക്കെതിരെ നിക്ഷേപകരമായ സാധാരണ മുസ്ലിം വിശ്വാസികളുടെ പരാതി വര്‍ധിച്ചതോടെയാണ് ഇഡി ഇടപെട്ടത്. ഇഡിയും ഹരിയാന പൊലീസും നടത്തിയ സംയുക്ത നീക്കത്തില്‍ ഹരിയാനയിലെ ഒരു ഹോട്ടലില്‍ നിന്നാണ് നൗഹെറ ഷെയ്ഖിനെ പിടികൂടിയത്.
മക്കളുടെ വിവാഹത്തിനുള്ള പണവും വിരമിക്കല്‍ കാലത്തെ നിക്ഷേപവും വിശ്വാസികള്‍ ഇവര്‍ക്ക് നല്‍കി
സാധാരണക്കാരായ 1.72 ലക്ഷം മുസ്ലിം കുടുംബങ്ങളെയാണ് നൗഹെറ ഷെയ്ഖ് ഹീരാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേര് പറഞ്ഞ് വഞ്ചിച്ചത്. തങ്ങളുടെ മക്കളുടെ വിവാഹം, വിദ്യാഭ്യാസം, വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം എന്നിവയെല്ലാം ഇവരുടെ ശരിഅത്ത് നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് നടത്തുന്ന നിക്ഷേപ പദ്ധതിയില്‍ വിശ്വസിച്ച് ഏല്‍പ്പിക്കുകയായിരുന്നു ഈ മുസ്ലിം കുടുംബങ്ങള്‍. എന്നാല്‍ ആര്‍ക്കും ലാഭവിഹിതമോ, ഒടുവിലൊടുവിലെത്തിയപ്പോള്‍ മുതല്‍ പോലുമോ തിരിച്ചുകിട്ടാതായി. ഇതോടെ പരാതി കുമിഞ്ഞുകൂടുകയായിരുന്നു.
ഹീര ഗ്രൂപ്പ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പേരിലാണ് ഹൈദരാബാദ് സ്വദേശിയായ നൗഹെറ ഷെയ്ഖ് 1.72 ലക്ഷം നിക്ഷേപകരില്‍ നിന്നും ഏകദേശം 6,000 കോടി രൂപയോളം പിരിച്ചു. പലിശ ഹറാമാണെന്നും ശരീഅത്ത് നിയമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ താന്‍ ബിസിനസ് നടത്തൂവെന്നും ആണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. നിക്ഷേപകർക്ക് ബിസിനസ്സ് ലാഭത്തിന്റെ വിഹിതമായി വർഷത്തില്‍ 36 ശതമാനം വരെ വരുമാനം വാഗ്ദാനം ചെയ്തിരുന്നു.
ഹിജാബ് ധരിച്ച ഇസ്ലാം വിശ്വാസിയായ വനിത എന്ന പ്രതിച്ഛായ പാവങ്ങളെ പറ്റിക്കാന്‍ തുണയായി
തുടക്കത്തില്‍ ചില നിക്ഷേപകർക്ക് കൃത്യമായി ഉയർന്ന ലാഭവിഹിതം നല്‍കിയതോടെ പദ്ധതിയുടെ വിശ്വാസ്യത വർദ്ധിക്കുകയും, കൂടുതല്‍ ആളുകള്‍ ഇതിലേക്ക് ആകർഷിക്കുകയും ചെയ്തു. പള്ളികളും മതപരമായ കൂട്ടായ്‌മകളും വഴി ഈ ശൃംഖല അതിവേഗം പടർന്നു പന്തലിച്ചു. ഹിജാബ് ധരിച്ച് ഒരു കടുത്ത ഇസ്ലാം മത വിശ്വാസിയായ മുസ്ലിം വനിത എന്ന നിലയിലാണ് നൗഹെറ ഷെയ്ഖ് പ്രത്യക്ഷപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ മുസ്ലിം നിക്ഷേപകര്‍ക്ക് ഇവരുടെ പെരുമാറ്റത്തില്‍ തെല്ലും സംശയം തോന്നിയിരുന്നില്ല. അതുകൊണ്ട് തങ്ങളുടെ പ്രധാനവരുമാനം ഇവര്‍ക്ക് നല്കാനും അവര്‍ മടികാട്ടാതിരുന്നത്.
ഒടുവില്‍ ഇഡി തട്ടിപ്പ് കണ്ടെത്തി, വലയിലാക്കി
എന്നാല്‍, യഥാർത്ഥത്തില്‍ ഹീരാ ഗ്രൂപ്പിന് കാര്യമായ ബിസിനസ് ഇടപാടുകള്‍ ഉണ്ടായിരുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. പുതിയതായി ചേരുന്നവരില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് പഴയ നിക്ഷേപകർക്ക് ലാഭം നല്‍കുന്ന ഒരുതരം ‘പൊന്‍സി സ്കീം’ ആയിരുന്നു ഇത്. ആളുകള്‍ തങ്ങളുടെ നിക്ഷേപം തിരികെ ആവശ്യപ്പെട്ടു തുടങ്ങിയതോടെ ഈ സാമ്രാജ്യം തകര്‍ന്നത്. ഏകദേശം 3,000 കോടിയോളം രൂപയുടെ തട്ടിപ്പ് വെളിച്ചത്തുവരികയും ചെയ്തു.
ഈയിടെ സുപ്രീം കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇവര്‍ ഒളിവിലായിരുന്നു.. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ‘ഷെയ്ഖ് ഖമർ ജഹാൻ’ എന്ന വ്യാജപ്പേരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഒടുവില്‍ ഗുഡ്ഗാവിലെ ഒരു ഹോട്ടലില്‍ വെച്ച് ഇ.ഡിയും ഹരിയാന പൊലീസും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവില്‍ ഇവരുടെ 400 കോടിയിലധികം രൂപയുടെ ആസ്തികള്‍ ഇ.ഡി കണ്ടുകെട്ടി. ഇരകള്‍ക്ക് പണം തിരികെ നല്‍കുന്നതിനായി സുപ്രീം കോടതി നിർദ്ദേശപ്രകാരം ഈ സ്വത്തുക്കള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ നടന്നുവരുന്നു.
















