ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ക്വറ്റ കന്റോൺമെന്റിന് സമീപം പാക് സൈനികർ സഞ്ചരിച്ച ട്രെയിന് നേരെ ഉണ്ടായ വലിയ രീതിയിലുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത വിഘടനവാദി സംഘടനയായ ബലൂച് ലിബറേഷൻ ആർമി (BLA) ഏറ്റെടുത്തു. ആക്രമണത്തിൽ പാക് സൈന്യത്തിലെ 82 സൈനികർ കൊല്ലപ്പെട്ടതായും 121 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും സംഘടന അവകാശപ്പെട്ടു. ബിഎൽഎയുടെ കീഴിലുള്ള ചാവേർ സ്ക്വാഡ് വിഭാഗമായ മജീദ് ബ്രിഗേഡ് പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിലാണ് തിങ്കളാഴ്ച ഉണ്ടായ ഈ വൻ ആക്രമണത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.
ക്വറ്റ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷന്റെ പ്രാന്തപ്രദേശത്തുള്ള ചമൻ ഫട്ടാക്കിന് സമീപം സൈനികർക്കായി സർവീസ് നടത്തുന്ന പ്രത്യേക ഷട്ടിൽ ട്രെയിനായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ബിഎൽഎ വ്യക്തമാക്കി. തങ്ങളുടെ ഫിദായീൻ യൂണിറ്റും ഒപ്പം ‘സിറാബ്’ (ZIRAB) എന്ന രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായിട്ടാണ് ഈ ഓപ്പറേഷൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും സംഘടന അവകാശപ്പെടുന്നു.
സ്ഫോടനത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ പാകിസ്ഥാൻ ആർമിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, നോൺ-കമ്മീഷൻഡ് ഓഫീസർമാർ, സാധാരണ സൈനികർ, പുതുതായി സേനയിലേക്ക് തിരഞ്ഞെടുത്ത റിക്രൂട്ടുകൾ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്.അതേസമയം ഈ ആക്രമണത്തിൽ മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ കൃത്യമായ കണക്കുകളെക്കുറിച്ചോ ബിഎൽഎ ഉന്നയിച്ച അവകാശവാദങ്ങളെക്കുറിച്ചോ പാകിസ്ഥാൻ സൈന്യത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
















