കറാച്ചി: ബലൂചിസ്ഥാനിൽ ബലൂച് വിമതർ പാകിസ്ഥാൻ സൈന്യത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. അവരിൽ ഒരാളാണ് ചാവേറായ ഹതം നാസ് സുമനാലി. 60-ാം വയസ്സിൽ പാകിസ്ഥാൻ സൈന്യത്തിനെതിരെ ആയുധമെടുത്തതിനാൽ ഹതം നാസ് ഏറെ പ്രത്യേകതയുള്ള പോരാളി വനിതയാണ്.
ഇന്ന് അവർ ബലൂച് വിമതരുടെ പോസ്റ്റർ വനിതയായി മാറിയിരിക്കുന്നു. ബലൂച് ലിബറേഷൻ ആർമിയുടെ മജീദ് ബ്രിഗേഡിലെ ഒരു വനിതാ ചാവേർ ആണ് അവർ. കയ്യിൽ എകെ-47 തോക്കുമായി യുദ്ധക്കളത്തിൽ പാകിസ്ഥാൻ സൈന്യത്തിനെതിരെ ഹതം നാസ് പോരാടുന്നത് ബലൂച് പോരാളികൾക്ക് ഒരു ആവേശം നൽകുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബലൂചിസ്ഥാനിലെ സ്ത്രീകൾ വൻതോതിൽ വിമത ഗ്രൂപ്പുകളിൽ ചേരുകയും പാകിസ്ഥാൻ സൈന്യത്തിന്റെ അതിക്രമങ്ങൾക്കെതിരെ പോരാടുകയും ചെയ്യുന്നു.
ആരാണ് ഹതം നാസ് സുമ്നലി ?
മജീദ് ബ്രിഗേഡിലെ നാലാമത്തെ ചാവേർ ബോംബറാണ് ഹതം നാസ് സുമ്‌നാലി എന്ന് ബിഎൽഎ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിഎൽഎയിലെ അവരുടെ കോഡ് നാമം ഗുൽ ബീബി എന്നാണ്. നൂർ മുഹമ്മദ് സുമ്‌നാലിയുടെ മകളാണ് അവർ. 60 വയസ്സ് തികഞ്ഞിട്ടും ഹതം നാസിന്റെ പോരാട്ടവീര്യം ഇപ്പോഴും ചെറുപ്പമാണ്. ബലൂചിസ്ഥാനിലെ ബോലാൻ മേഖലയിലെ ഘർബോക്കിലാണ് അവർ താമസിക്കുന്നത്.
ബിഎൽഎയിൽ ചേർന്നതിനുശേഷം പാകിസ്ഥാൻ സൈന്യത്തിനെതിരെ പോരാടാൻ അവർ വീട് വിട്ട് മലയിടുക്കുകളിലാണ് ഇപ്പോൾ താമസിക്കുന്നത്. പാകിസ്ഥാൻ സൈന്യത്തിനെതിരായ നിരവധി പ്രധാന സൈനിക നടപടികളിൽ അവർ പങ്കെടുത്തിട്ടുണ്ട്. ഈ ഏറ്റുമുട്ടലുകളിൽ പാകിസ്ഥാൻ സൈന്യത്തിന് അവർ കനത്ത നഷ്ടങ്ങളും വരുത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
















