ഞാന്‍ തിരുപ്പൂരിലെ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, നമ്മുടെ രാജ്യത്തെക്കുറിച്ച് എനിക്ക് ഒരുപാടു സ്വപ്‌നങ്ങളുണ്ടായിരുന്നു. കൗമാരപ്രായത്തില്‍ എന്നില്‍ ഉണ്ടായ ചിന്തകള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നതു കാണുമ്പോള്‍ അതിയായ സന്തോഷമുണ്ട്. ”എഴുന്നേല്‍ക്കൂ, ഉണരൂ, ലക്ഷ്യം കാണുന്നതുവരെ ഒടുങ്ങാതെ പ്രയത്നിക്കൂ” എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഞാന്‍ പലപ്പോഴും എന്നെത്തന്നെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. തമിഴ്‌നാടിന്റെ മണ്ണില്‍നിന്നു സ്വാമിജി പ്രഖ്യാപിച്ച ഈ വാക്കുകള്‍ക്ക്, ഓരോ വ്യക്തിയിലും ദേശസ്നേഹവും പ്രതിജ്ഞാബദ്ധതയും ഉണര്‍ത്താനുള്ള കരുത്തുണ്ട്. പൂര്‍ണശേഷി പുറത്തെടുക്കുമ്പോള്‍, ഭാരതം ലോകത്തെ നയിക്കാന്‍ ശേഷിയുള്ള രാജ്യമായി ഉയരുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഒരു പതിറ്റാണ്ടായി നമ്മുടെ രാജ്യം അതിശക്തമായ ഊര്‍ജസ്വലതയോടെയും ദൃഢനിശ്ചയത്തോടെയും പ്രവര്‍ത്തിക്കുന്നത് ഏറെ സന്തോഷകരമാണ്. ”തീരുമാനത്തില്‍ ദൃഢതയുള്ളവര്‍ വിഭാവനം ചെയ്തത് അതേപടി കൈവരിക്കും” എന്ന തിരുവള്ളുവരുടെ വചനങ്ങളുടെ യാഥാര്‍ഥ്യം സ്വന്തം കണ്ണുകളാല്‍ കാണാനുള്ള അവസരമാണ് നമുക്കുള്ളത്. നമ്മുടെ രാജ്യം അതിവേഗം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്നു. രാഷ്‌ട്രം കൈവരിച്ച പുരോഗതി ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുകയും രാഷ്‌ട്രത്തെ ശ്രദ്ധാകേന്ദ്രമാക്കുകയും ചെയ്തിട്ടുണ്ട്. ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യവും അനിശ്ചിതത്വവും നിലനില്‍ക്കുമ്പോഴും നമ്മുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുകയാണ്. ദുര്‍ബലമായ സമ്പദ്വ്യവസ്ഥയില്‍നിന്ന്, ലോകത്തില്‍ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഭാരതം മാറി. മൂന്നാം സ്ഥാനത്തേയ്‌ക്കുള്ള പാതയിലാണു നാം. ഏറെ ശ്രദ്ധേയം, നമ്മുടെ സാമ്പത്തിക വികസനം ഏവരെയും ഉള്‍ക്കൊള്ളുന്നു എന്നതാണ്.
കഴിഞ്ഞ പതിറ്റാണ്ടില്‍, ഏതാണ്ട് 25 കോടി ഭാരതീയര്‍ക്കു കടുത്ത ദാരിദ്ര്യത്തില്‍നിന്നു മുക്തരായി അന്തസ്സുറ്റ ജീവിതം നയിക്കാന്‍ സാധിച്ചു. ഭവനരഹിതര്‍ക്കായി ഏതാണ്ട് 4 കോടി വീടുകള്‍ നിര്‍മിച്ചു. 12 കോടിയിലധികം വ്യക്തികള്‍ക്കു പൈപ്പുവഴി കുടിവെള്ളം ലഭ്യമാക്കി. 60 കോടി ജനങ്ങള്‍ക്കു ശുചിമുറി സൗകര്യം ലഭിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിപ്രകാരം വര്‍ഷംതോറും 80 കോടി ജനങ്ങള്‍ക്ക് 2.3 ലക്ഷം കോടി രൂപ ചെലവില്‍ 5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കുന്നു.
ആരോഗ്യരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാകാത്തതുമൂലം ഗ്രാമങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചെറുപ്പകാലം മുതല്‍ കണ്ടിട്ടുണ്ട്. അവരുടെ കുടുംബങ്ങള്‍ സഹിച്ച വേദനകള്‍ക്കു സാക്ഷ്യം വഹിച്ചു. ഇന്ന്, ആരോഗ്യരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാകും വിധം ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ കീഴില്‍ 44 കോടിയിലധികം പേര്‍ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. കര്‍ഷകര്‍ കഠിനാധ്വാനത്തിലൂടെ 350 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും, ഭാരതത്തെ ലോകത്തിലെ രണ്ടാമത്തെ ഭക്ഷ്യ ഉല്‍പ്പാദക രാജ്യമായി ഉയര്‍ത്തുകയും ചെയ്തു. ലോകത്തിലെ രണ്ടാമത്തെ നെല്ലുല്‍പ്പാദന രാജ്യമായി ഭാരതം വളരുകയും അതിന്റെ കയറ്റുമതിയിലൂടെ ലോകത്തെ നെഞ്ചോടു ചേര്‍ക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം ഇതുവരെ 4 ലക്ഷം കോടിയിലധികം രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു കൈമാറി.
നാരീശക്തിക്കു രാജ്യത്തിന്റെ വികസനത്തില്‍ പൂര്‍ണമായി സംഭാവന നല്‍കാനുള്ള അവസരങ്ങളാണ് തുറക്കപ്പെട്ടിരിക്കുന്നത്. 3 കോടിയിലധികം സ്ത്രീകള്‍ ‘ലഖ്പതി ദീദി’മാരും ‘നമോ ഡ്രോണ്‍ ദീദി’മാരുമായി. കൃഷി, വിദ്യാഭ്യാസം, ചികിത്സ, ശാസ്ത്ര-സാങ്കേതികവിദ്യ അല്ലെങ്കില്‍ ബഹിരാകാശ സാങ്കേതികവിദ്യ എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീകള്‍ മുന്നോട്ടുവന്നു. സ്ത്രീകള്‍ക്ക് സായുധസേനയില്‍ സ്ഥിരം നിയമനം ലഭിക്കുന്നു. അവര്‍ പോരാട്ടഭൂമികളിലും പങ്കാളികളാകുന്നു.
നാരീശക്തി വന്ദന്‍ അധിനിയമം പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീ പങ്കാളിത്തം ഇനിയും വര്‍ധിപ്പിക്കും. ‘ലഖ്പതി ദീദി’മാരെയും ‘നമോ ഡ്രോണ്‍ ദീദി’മാരെയും കാണുമ്പോള്‍ മുഖത്തു പ്രത്യാശയുടെ വെളിച്ചം തിളങ്ങുന്നതു കാണുന്നു. സ്ത്രീകളുടെ ദൈനംദിന ജീവിതം സുഗമമാക്കുന്നതിനും, ആരോഗ്യത്തോടുള്ള കരുതലിനായും ഏതാണ്ട് 2 കോടി എല്‍പിജി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്.
യുവതലമുറ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മുന്നോട്ടുവരുന്നതു കാണുമ്പോള്‍, കവി സുബ്രഹ്‌മണ്യ ഭാരതിയുടെ വാക്കുകളാണു ഓര്‍മവരുന്നത്. ”വരൂ, വരൂ, വരൂ, നിങ്ങള്‍ വിഭാവനം ചെയ്തതു നേടിയെടുക്കൂ; രാജ്യം മുഴുവന്‍ ഒത്തൊരുമയോടെ ഉയര്‍ന്നുവരട്ടെ, അഭിവൃദ്ധിപ്പെടട്ടെ; വരൂ, വരൂ, വരൂ, മഹത്തായത് കൈവരിക്കൂ.” യുവാക്കള്‍ക്കായി, കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 13 പുതിയ ഐഐടികള്‍ സ്ഥാപിക്കപ്പെട്ടു, ഇതോടെ ആകെ ഐഐടികളുടെ എണ്ണം 23 ആയി. ഐഐഎമ്മുകളുടെ എണ്ണം 13-ല്‍നിന്ന് 21 ആയി. എഐഐഎംഎസ്സുകളുടെ എണ്ണം 7-ല്‍നിന്ന് 23 ആയി. മെഡിക്കല്‍ കോളേജുകളുടെ എണ്ണം 387-ല്‍നിന്ന് 823 ആയി. മെഡിക്കല്‍ സീറ്റുകള്‍ 51,348-ല്‍നിന്ന് 1,29,603 ആയി വര്‍ധിച്ചു.
അടിസ്ഥാനസൗകര്യവികസനത്തിലും നാം ലോകോത്തര നിലവാരത്തിലേക്കു മുന്നേറുകയാണ്. റെയില്‍വേയുടെ ഏതാണ്ട് 99 ശതമാനവും വൈദ്യുതവല്‍ക്കരിച്ചു. രാജ്യത്തുടനീളം ഓടുന്ന 164 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പുതിയ യുഗത്തിനു തുടക്കം കുറിച്ചു. വിമാനത്താവളങ്ങളുടെ എണ്ണം 74-ല്‍നിന്ന് 163 ആയി. ‘ഉഡാന്‍’ പദ്ധതിയിലൂടെ സാധാരണക്കാര്‍ക്കു വിമാനയാത്ര പ്രാപ്യമാക്കുകയും ചെയ്തു. ഒരു പതിറ്റാണ്ടുമുമ്പ് ഏതാണ്ട് 880 കോടി രൂപയായിരുന്ന തമിഴ്‌നാടിന്റെ റെയില്‍വേ ബജറ്റ് വിഹിതം. 2026-27ല്‍ 7,600 കോടിയായി വര്‍ധിച്ചു. പുതിയ പാമ്പന്‍ പാലം നിര്‍മിച്ചു, ലംബമായി ഉയര്‍ത്താവുന്ന ഭാരതത്തിലെ ആദ്യത്തെ പാലമായ ഇത് ആത്മീയ വിനോദസഞ്ചാരത്തിനും സാമ്പത്തിക വികസനത്തിനും പുതിയ അവസരമൊരുക്കുന്നു. ജമ്മു കശ്മീരിലെ ചെനാബ് പാലമായാലും അസമിലെ ബോഗിബീല്‍ പാലമായാലും, നവയുഗ അടിസ്ഥാനസൗകര്യങ്ങളിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. രാജ്യത്തുടനീളം ലോകോത്തര നിലവാരത്തില്‍ നാലുവരി, എട്ടുവരി പാതകളും, അതോടൊപ്പം വിദൂര ഗ്രാമങ്ങളിലേക്കു വരെയുള്ള റോഡ് കണക്റ്റിവിറ്റിയും യാഥാര്‍ഥ്യമായി. പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതികളും ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും യഥാക്രമം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു വലിയ പ്രയോജനം ചെയ്തിട്ടുണ്ട്. വികസനം സാമൂഹ്യവിഭാഗങ്ങളെ മാത്രമല്ല, പ്രദേശങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒന്നായിരിക്കണം എന്നു ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു.
അവസാന ഗ്രാമങ്ങളായി കണക്കാക്കപ്പെട്ടിരുന്ന അതിര്‍ത്തിഗ്രാമങ്ങള്‍ ഇപ്പോള്‍ ഒന്നാമത്തെ ഗ്രാമങ്ങളാവുകയും ‘ഊര്‍ജസ്വല ഗ്രാമം’ പദ്ധതിയിലൂടെ അവ വികസനത്തിലേയ്‌ക്കു നീങ്ങുകയും ചെയ്യുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ ‘അഷ്ടലക്ഷ്മി’ എന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചത് ഓര്‍ക്കുന്നു. ഈയിടെ നാഗാലാന്‍ഡ്, മിസോറം, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍, ഗതാഗതസൗകര്യങ്ങളിലും അടിസ്ഥാനസൗകര്യങ്ങളിലും വമ്പിച്ച പുരോഗതിയാണു കാണാന്‍ കഴിഞ്ഞത്. 2047-ഓടെ, അതായത് സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍, ഭാരതം പ്രമുഖ ആഗോള ശക്തിയാകണമെന്നും ലോകത്തെ നയിക്കുന്ന പദവിയിലെത്തണമെന്നും നാം ലക്ഷ്യം വച്ചിരിക്കുന്നു.
ഈ അമൃതകാലത്ത്, യുവാക്കളുടെ ചിന്തകളും പരിശ്രമങ്ങളും ദേശസ്നേഹം നിറഞ്ഞതാകണം. ”സഹോദരരേ, നമുക്കു കഠിനമായി പ്രയത്നിക്കാം. ഇത് ഉറങ്ങാനുള്ള സമയമല്ല. ഭാരതത്തിന്റെ ഭാവി നമ്മുടെ പരിശ്രമങ്ങളെ ആശ്രയിച്ചിരിക്കും” എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ നമുക്കു പ്രചോദനവും വഴികാട്ടിയും ആകട്ടെ. വികസിത രാജ്യം കെട്ടിപ്പടുക്കാന്‍ നമുക്കു കൂട്ടായി പ്രവര്‍ത്തിക്കാം.
















