പാലക്കാട്: ഒരുപിടി അരി കവര്‍ന്നതിനാണ്, പിശാചുക്കളുടെ രൂപമണിഞ്ഞ ആള്‍ക്കൂട്ടം, വിശന്നു വലഞ്ഞ മനോരോഗിയായ യുവാവിന്റെ ജീവനെടുത്തത്. അട്ടപ്പാടിയിലെ മധുവെന്ന വനവാസി യുവാവിനെ കേരളം മറന്നിട്ടില്ല, മറക്കുകയുമില്ല.
അരി മോഷ്ടിച്ചെന്നാരോപിച്ച്, അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവെന്ന (30) ചെറുപ്പക്കാരനെ ആള്‍ക്കൂട്ട വിചാരണക്കും മര്‍ദനത്തിനും ഇരയാക്കുമ്പോള്‍ ഇരുകൈകളും ഉടുമുണ്ട് കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. മോഷണക്കുറ്റം ആരോപിച്ച് കാട്ടിലെ ഗുഹയില്‍നിന്ന് പ്രതികള്‍ മധുവിനെ തേടിപ്പിടിച്ച് മര്‍ദിച്ചു, കിലോമീറ്ററുകള്‍ തലച്ചുമടുമായി നടത്തിച്ചു. മുക്കാലിയില്‍ എത്തിച്ചശേഷം ജനമധ്യത്തില്‍ കള്ളനെന്ന് ആക്ഷേപിക്കുകയും, ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുകയും ചെയ്തു. ഒന്നും മനസിലാകാതെ ദയനീയമായി നോക്കിനില്‍ക്കുന്ന യുവാവിന്റെ ചിത്രം കേരള മനസാക്ഷിയെ ഞെട്ടിച്ചു.
2018 ഫെബ്രുവരി 22നായിരുന്നു സംഭവം. പിന്നീട് അഗളി പോലീസിന് കൈമാറി. പോലീസ് സ്റ്റേഷനിലേക്ക് ജീപ്പില്‍ കൊണ്ടുപോകുമ്പോള്‍ മധു മരിച്ചു.
സാക്ഷികള്‍ കൂറുമാറി;പ്രോസിക്യൂട്ടര്‍ നിര്‍ണായകമായി
ആള്‍ക്കൂട്ട മര്‍ദനത്തിലാണ് മധു കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി പോലീസ് കേസെടുത്തു. 16 പ്രതികളാണുണ്ടായിരുന്നത്. സമയത്ത് വിചാരണ ആരംഭിക്കാതിരുന്നതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. മധുവിന്റെ കുടുംബത്തിന്റെയും വിവിധ പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്. 2019ല്‍ വി.ടി. രഘുനാഥിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല.
വിചാരണ നീണ്ടതോടെ കുടുംബം സിബിഐ അന്വേഷണം തേടി. ഹൈക്കോടതി അഭിഭാഷകന്‍ സി. രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും, അഡ്വ. രാജേഷ് എം. മേനോനെ അഡീ. പ്രോസിക്യൂട്ടറായും സര്‍ക്കാര്‍ നിയമിച്ചെങ്കിലും മധുവിന്റെ കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് രാജേന്ദ്രന്‍ രാജിവെച്ചു. തുടര്‍ന്ന് അഡ്വ. രാജേഷ് എം. മേനോന്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി. അതോടെയാണ് കേസ് മുന്നോട്ട് പോയത്. അദ്ദേഹത്തിന് സര്‍ക്കാര്‍ ഫീസ് നല്‍കിയില്ല. മാസങ്ങള്‍ക്ക് ശേഷം മധുവിന്റെ കുടുംബത്തിന്റെ പരാതി പ്രകാരം ചെറിയൊരു തുക അനുവദിച്ചു.
മൂന്നാം പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കി
അതിനിടെ മൂന്നാം പ്രതി ഷംസുദീനെ സിപിഎം മുക്കാലി ബ്രാഞ്ച് സെക്രട്ടറിയാക്കി. കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ മാറ്റി. 2022 ഏപ്രില്‍ 22ന് കേസിന്റെ വിചാരണ തുടങ്ങി. 129 സാക്ഷികളില്‍ 103 പേരെ വിസ്തരിച്ചു. വിസ്തരിക്കേണ്ടതില്ലെന്ന് കണ്ടെത്തി 24 പേരെ ഒഴിവാക്കി. രണ്ടുപേര്‍ മരിച്ചു. 24 പേര്‍ കൂറുമാറി. സാക്ഷികളും പ്രതികളും ഒരുമിച്ച് വരുന്നതും, കോടതിയില്‍ കൂറുമാറുന്നതും വാര്‍ത്തയായിരുന്നു. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ ചില സാക്ഷികളെ കണ്ണ് പരിശോധനക്ക് വിധേയമാക്കി. രഹസ്യമൊഴി നല്‍കിയവരും കൂറുമാറിയിരുന്നു. മാത്രമല്ല, മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ടിന് മേല്‍ തെളിവ് മൂല്യത്തര്‍ക്കം ഉണ്ടായി. ഒടുവില്‍ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിവന്നു.
ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് 2023 ഏപ്രില്‍ അഞ്ചിന് 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതി കണ്ടെത്തി ഏഴുവര്‍ഷം തടവും പിഴയും വിധിച്ചത്.
ഒന്നാംപ്രതി മേച്ചേരി ഹുസൈന് ഏഴുവര്‍ഷം തടവും 1,05,000 രൂപ പിഴയും വിധിച്ചു.
രണ്ടാംപ്രതി കിളയില്‍ മരക്കാര്‍, മൂന്നാം പ്രതി പൊതുവചോല ഷംസുദ്ദീന്‍, അഞ്ചാംപ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി പൊതുവചോല അബൂബക്കര്‍, ഏഴാം പ്രതി പടിഞ്ഞാറെ പള്ളിയില്‍ കുരിക്കള്‍ സിദ്ദീഖ്, എട്ടാം പ്രതി തൊട്ടിയില്‍ ഉബൈദ്, ഒമ്പതാം പ്രതി വിരുത്തിയില്‍ നജീബ്, പത്താം പ്രതി മണ്ണമ്പറ്റ ജൈജുമോന്‍, 12ാം പ്രതി പുത്തന്‍പുരക്കല്‍ സജീവ്, 13ാം പ്രതി മുരുകട സതീഷ്, 14ാം പ്രതി ചരുവില്‍ ഹരീഷ്, 15ാം പ്രതി ചരുവില്‍ ബിജു എന്നിവര്‍ക്കും ഏഴുവര്‍ഷം തടവും 1,18,000 രൂപ പിഴയുമാണ് വിധിച്ചത്. 16ാം പ്രതി വിരുത്തിയില്‍ മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് കോടതി വിധിച്ചത്. മുമ്പ് തടവ് അനുഭവിച്ചിട്ടുള്ളതിനാല്‍ 500 രൂപ അടച്ചാല്‍ മതിയെന്ന് പറഞ്ഞ് വിടുകയായിരുന്നു.
മണ്ണാര്‍ക്കാട് കോടതി വിധിക്കെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
















