അട്ടപ്പാടിയിലെ മധു എന്ന വനവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു പറ്റം ആളുകള്‍ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ ഹതഭാഗ്യനായിരുന്ന ആ യുവാവിന്റെ ബന്ധുക്കള്‍ മാത്രമല്ല, മനുഷ്യ സ്‌നേഹികളെല്ലാം സ്വാഗതം ചെയ്യും. വിചാരണക്കോടതി പ്രതികള്‍ക്ക് വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്ന ചിന്ത നീതിബോധമുള്ള എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ആ ചിന്തയാണ് ഈ വിധിയിലൂടെ ഹൈക്കോടതി തിരുത്തിയിരിക്കുന്നത്. കേസില്‍ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ഉയര്‍ത്തിയിരിക്കുകയാണ്. മണ്ണാര്‍ക്കാട് വിചാരണക്കോടതി പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവുശിക്ഷയായിരുന്നു വിധിച്ചത്. പതിനാറാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി ഒരു വര്‍ഷമാക്കി ദീര്‍ഘിപ്പിക്കുകയും ചെയ്തിരിക്കുന്നു.
വിചാരണക്കോടതി ഇയാള്‍ക്ക് മൂന്ന് മാസമായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. പ്രതികള്‍ മധുവിന്റെ അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.
കീഴ്‌ക്കോടതി വിധി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ വര്‍ധിപ്പിക്കണമെന്നും, പ്രതികള്‍ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും ആവശ്യപ്പെട്ട് മധുവിന്റെ കുടുംബവും അപ്പീല്‍ നല്‍കിയിരുന്നു. ഇതിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധിയുണ്ടായത്. 24 സാക്ഷികള്‍ കൂറുമാറിയ കേസായിരുന്നിട്ടും പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചത് നിയമത്തിന്റെ നീണ്ട കരങ്ങള്‍ക്ക് കുറ്റവാളികളെ പിടികൂടാനും ശിക്ഷിക്കാനുമുള്ള കരുത്തുണ്ടെന്ന് തെളിയിക്കുന്നു. നിഷ്ഠുരമായ പല കുറ്റകൃത്യങ്ങളില്‍ നിന്നും സ്വാധീനമുള്ള പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥയുണ്ട്. നിയമവാഴ്ച ഉറപ്പു വരുത്തുന്നതില്‍ ഭരണാധികാരികള്‍ക്കുള്ള അനാസ്ഥയും, അന്വേഷണത്തില്‍ ബോധപൂര്‍വ്വം വരുത്തുന്ന വീഴ്ചയുമൊക്കെയാണ് ഇതിന് കാരണം. മധുവിന്റെ കാര്യത്തിലും ഇങ്ങനെ സംഭവിക്കുമോയെന്ന ആശങ്ക ഉയര്‍ന്നുവന്നിരുന്നു.
ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ അങ്ങ് ഉത്തരേന്ത്യയില്‍ മാത്രം നടക്കുന്ന കാര്യമാണെന്നും, സമ്പൂര്‍ണ്ണ സാക്ഷരതയും പ്രബുദ്ധതയും കളിയാടുന്ന കേരളത്തില്‍ ഇങ്ങനെയൊന്നും നടക്കില്ലെന്നും പ്രചരിപ്പിക്കുന്ന വ്യവസ്ഥാപിത രാഷ്‌ട്രീയക്കാരും, അത് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുമാണ് കേരളത്തിലുള്ളത്. മധുവിന്റെ പൈശാചികമായ കൊലപാതകം ഈ അവകാശവാദത്തിന്റെ തനിനിറം പുറത്തുകൊണ്ടുവന്നു. മധുവിന്റെ കൊലപാതകത്തിന് മുന്‍പും പിന്‍പും ഇത്തരം ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സ്ഥാപിത ശക്തികള്‍ സൃഷ്ടിച്ചെടുത്തിട്ടുള്ള സവിശേഷമായ പൊതുബോധത്തിന്റെ മറവില്‍ കേരളത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ തമസ്‌കരിക്കപ്പെടുകയായിരുന്നു. പല കാരണങ്ങള്‍ കൊണ്ടും മധുവിന്റെ കാര്യത്തില്‍ അതിന് കഴിഞ്ഞില്ല.
മധുവിന്റെ കേസിലെ ഹൈക്കോടതിയുടെ വിധിന്യായം പ്രബുദ്ധരെന്ന് വിശ്വസിക്കുന്ന മലയാളികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. മധുവിന് നേരെയുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, പ്രതിരോധമില്ലാത്തവരുടെ മേല്‍ സംഘടിതശക്തി ഏറ്റവും വ്യക്തമായ രൂപത്തില്‍ പ്രകടിപ്പിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തിയിരിക്കുന്നു. അട്ടപ്പാടിയിലെ ഗോത്ര വിഭാഗക്കാര്‍ നിയന്ത്രിക്കപ്പെടേണ്ടവരോ ശിക്ഷിക്കപ്പെടേണ്ടവരോ അല്ല. അവര്‍ ഈ രാജ്യത്തെ പൗരന്മാരാണ്. ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടവരാണ്. നിയമപ്രകാരം തുല്യ അന്തസ്സിന് അര്‍ഹതപ്പെട്ടവരാണ്. ഇതില്‍ നിന്നൊക്കെ കേരളീയ സമൂഹം എത്രത്തോളം അകലെയാണെന്ന ഓര്‍മ്മപ്പെടുത്തലാണ് മധുവിന്റെ മരണം. കോടതിയുടെ ഈ വാക്കുകള്‍ വിവേചനങ്ങളെ ബോധപൂര്‍വ്വം നിലനിര്‍ത്തിയും അനീതികളെ പ്രോത്സാഹിപ്പിച്ചും ഇത് കേരളമാണെന്ന് ഊറ്റം കൊള്ളുന്നവരുടെ കണ്ണുതുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
















