Kerala

ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം! ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനത്തെ സംബന്ധിച്ച ദുരൂഹത നീക്കണമെന്നും നിയമനം ഉടന്‍ റദ്ദാക്കണമെന്നും ഇതിനു പിന്നിലെ രാഷ്‌ട്രീയ അജണ്ട പുറത്തുകൊണ്ടുവരണമെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കി.

വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റും ഒബിസി സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ച് ഐഎഎസ് നേടിയെന്ന ഗുരുതര ആരോപണം നേരിടുന്ന ആസിഫ് കെ. യൂസഫിനെ പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറാക്കി നടത്തിയ  നിയമനം ചില രാഷ്‌ട്രീയ ലക്ഷ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 20ന് ആണ് ആസിഫ് കെ. യൂസഫിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

വ്യാജരേഖ ചമച്ചെന്ന് വിജിലന്‍സും സര്‍ക്കാരും കണ്ടെത്തിയ ഒരാളെ മുസ്ലിം ലീഗ് പ്രതിനിധിയായ പൊതുവിദ്യാഭ്യാസ മന്ത്രി ചുമതലയേറ്റ ഉടന്‍ തന്നെ വകുപ്പിന്റെ തലപ്പത്ത് നിയമിക്കാന്‍ എങ്ങനെ അനുവാദം നല്‍കി എന്ന ചോദ്യമുയരുന്നു. നിശ്ചയിച്ചത് ഈ സര്‍ക്കാറിന്റെ കടുത്ത ജാഗ്രതക്കുറവാണെന്നാണ് പ്രധാന ആരോപണം.

2015 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒബിസി സംവരണത്തിനായി കുടുംബ വാര്‍ഷിക വരുമാനം 1.80 ലക്ഷം രൂപയാണെന്ന് കാണിച്ച് ആസിഫ് കെ. യൂസഫ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്നാണ് കേസ്. ആദായനികുതി വകുപ്പിന്റെ രേഖകള്‍ പ്രകാരം യഥാര്‍ത്ഥ വരുമാനം 21 ലക്ഷം മുതല്‍ 28 ലക്ഷം രൂപ വരെയായിരുന്നു. ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിനേക്കാള്‍ പത്തിരട്ടിയോളം വരുമാനമുള്ള ഇദ്ദേഹം ക്രീമിലെയര്‍ പരിധിയില്‍ വരുമെന്നും സംവരണത്തിന് അര്‍ഹനല്ലെന്നും കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കണ്ടെത്തിയിരുന്നു.

ഇദ്ദേഹത്തെ ഐഎഎസ് പദവിയില്‍ നിന്നും പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശിപാര്‍ശ ചെയ്തിട്ടുള്ളതാണ്. ഇദ്ദേഹത്തിന്റെ ഒബിസി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. കോടതി നല്‍കിയ ഒരു താല്‍ക്കാലിക സ്‌റ്റേ ഉത്തരവിന്റെ ബലത്തില്‍ മാത്രമാണ് ആസിഫ് കെ. യൂസഫ് നിലവില്‍ സര്‍വീസില്‍ തുടരുന്നത്.

Recent Posts