തൃശൂര്‍: 2010 ല്‍ എന്‍സിടിഇ പുറപ്പെടുവിച്ച അദ്ധ്യാപക യോഗ്യതാ പരീക്ഷ സംബന്ധിച്ച വിജ്ഞാപനവും, അതുമായി ബന്ധപ്പെട്ട് 2026 മേയ് 29ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയും രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് അദ്ധ്യാപകരില്‍ ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് ശൈക്ഷിക്ക് മഹാസംഘ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അദ്ധ്യാപക നിയമനത്തിനുള്ള കുറഞ്ഞ യോഗ്യതയായി ടെറ്റ് പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പ് വിവിധ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് അദ്ധ്യാപകര്‍ അന്നത്തെ നിയമങ്ങളും യോഗ്യതകളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും അനുസരിച്ച് നിയമിതരായവരാണ്. 2010ന് മുമ്പ് നിയമിതരായ അദ്ധ്യാപകരുടെ നിയമനങ്ങള്‍ അന്നത്തെ ചട്ടങ്ങളും യോഗ്യതകളും പൂര്‍ണമായി പാലിച്ചുകൊണ്ടുള്ള നിയമാനുസൃത നിയമനങ്ങളായിരുന്നു. പിന്നീട് നിലവില്‍ വരുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ മുന്‍കാല നിയമനങ്ങള്‍ക്ക് ബാധകമാക്കുന്നത് നീതിയുക്തമല്ല. പതിറ്റാണ്ടുകളായി സേവനമനുഷ്ഠിച്ചുവരുന്ന അദ്ധ്യാപകരുടെ അനുഭവപരിചയത്തിനും കഴിവിനും നാളിതുവരെയുള്ള സേവനങ്ങള്‍ക്കും യഥോചിത അംഗീകാരം നല്‍കണം.
ലക്ഷക്കണക്കിന് അദ്ധ്യാപകരെയും അവരുടെ കുടുംബങ്ങളെയും അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്നത് വിദ്യാഭ്യാസ സംവിധാനത്തിന്റെ സ്ഥിരതയെയും അദ്ധ്യാപക സമൂഹത്തിന്റെ ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കും. ഈ വിഭാഗം അദ്ധ്യാപകര്‍ക്ക് ആവശ്യമായ നിയമപരവും നയപരവുമായ സംരക്ഷണം നല്‍കാനുള്ള അധികാരവും ബാധ്യതയും പാര്‍ലമെന്റിനും കേന്ദ്ര സര്‍ക്കാരിനുമുണ്ട്. അതുകൊണ്ട്, 2010 ഓഗസ്റ്റ് 23ന് മുമ്പ് നിയമിതരായ അദ്ധ്യാപകര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുകയും അവരുടെ സേവനാവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സ്മിത, ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ ട്രഷറര്‍ കെ.കെ. രാജേഷ്, സംസ്ഥാന സമിതി അംഗം പി.എസ്. ഗോപകുമാര്‍, പി. ശ്രീദേവി എന്നിവര്‍ പങ്കെടുത്തു.
















