മുംബൈ: ഹിന്ദുമതത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ താൻ ഇപ്പോൾ ഭഗവദ്ഗീത വായിക്കുന്നുണ്ടെന്നും മുസ്ലീമായ ബോളിവുഡ് നടി ഉര്‍ഫി ജാവേദ്. “ഞാൻ ഇപ്പോൾ ഭഗവദ്ഗീത വായിക്കുകയാണ്. ആ മതത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. അതിലെ യുക്തിസഹമായ കാര്യങ്ങളിലാണ് എനിക്ക് കൂടുതൽ താല്പര്യം. എനിക്ക് തീവ്രവാദത്തോട് വെറുപ്പാണ്, അതിനാൽ വിശുദ്ധ ഗ്രന്ഥത്തിലെ നല്ല കാര്യങ്ങൾ മാത്രം ഉൾക്കൊള്ളാനാണ് ഞാൻ ശ്രമിക്കുന്നത്,” അവർ പറഞ്ഞു.
“തനിക്കെതിരെ വരുന്ന അധിക്ഷേപ കമന്റുകളിൽ ഭൂരിഭാഗവും മുസ്ലിംകളിൽ നിന്നാണ്. ഞാൻ ഇസ്ലാമിന്റെ പ്രതിച്ഛായ തകർക്കുകയാണെന്നാണ് അവർ പറയുന്നത്. മുസ്ലിം പുരുഷന്മാർ തങ്ങളുടെ സമുദായത്തിലെ സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. സമുദായത്തിലെ എല്ലാ സ്ത്രീകളെയും നിയന്ത്രിക്കാൻ അവർ ആഗ്രഹിക്കുന്നത് കൊണ്ടാണ് അവർ എന്നെ വെറുക്കുന്നത്.”- ഉര്‍ഫി ജാവേദ് പറയുന്നു.
“ഇതുതന്നെയാണ് ഞാൻ ഇസ്ലാം മതത്തിൽ വിശ്വസിക്കാത്തതിന് കാരണവും. അവരുടെ മതാചാരങ്ങൾ അനുസരിച്ച് അവർ പ്രതീക്ഷിക്കുന്ന രീതിയിൽ ഞാൻ ജീവിക്കാത്തത് കൊണ്ടാണ് അവർ എന്നെ ട്രോളുന്നത്.”- ഉര്‍ഫി പറയുന്നു.
“ഞാൻ ഒരിയ്‌ക്കലും ഒരു മുസ്ലിം യുവാവിനെ വിവാഹം കഴിക്കില്ല. ഞാൻ ഇസ്ലാമിൽ വിശ്വസിക്കുന്നില്ല, ഒരു മതവും പിന്തുടരുന്നുമില്ല. അതുകൊണ്ട് ഞാൻ ആരുമായി പ്രണയത്തിലായാലും എനിക്ക് പ്രശ്നമില്ല. നമ്മൾ ഇഷ്ടപ്പെടുന്ന ആരെ വേണമെങ്കിലും വിവാഹം കഴിക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്,” അവർ പറഞ്ഞു.തനിക്ക് 17 വയസ്സുള്ളപ്പോൾ യാഥാസ്ഥിതികനായ പിതാവ് കുടുംബം ഉപേക്ഷിച്ചു പോയ കാര്യവും അവർ ഓർത്തെടുത്തു. എന്നാൽ പ്രതിസന്ധികളിലും അമ്മ ഒരിയ്‌ക്കലും മക്കളെ മതവിശ്വാസങ്ങൾക്ക് നിർബന്ധിച്ചില്ല. മതം ഒരിയ്‌ക്കലും സമ്മർദ്ദത്തിലൂടെയോ ഭയത്തിലൂടെയോ അല്ല, മറിച്ച് “ഹൃദയത്തിൽ നിന്ന്” വരേണ്ട ഒന്നാണ്.- ഉര്‍ഫി പറയുന്നു.
















