നടൻ ടിനി ടോമിനെ വ്യക്തിഹത്യ ചെയ്യാനും വേട്ടയാടാനുമുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും തെറ്റ് ചെയ്യാത്ത അദ്ദേഹത്തോടൊപ്പം താനുൾപ്പെടെയുള്ള ഭൂരിഭാഗം അംഗങ്ങളും ഉറച്ചുനിൽക്കുമെന്നും നടി പ്രിയങ്ക .
‘ ഞങ്ങൾ എപ്പോഴും പറയാറുള്ളത്, ‘അമ്മ’ എന്ന അസോസിയേഷനിലുള്ള പ്രശ്നങ്ങൾ സംഘടനയ്‌ക്കുള്ളിൽ തന്നെ തീർക്കണം എന്നാണ്. ഇതുപോലെ മാധ്യമങ്ങളുടെ ഇടയിൽ പോയി പറയാനാണെങ്കിൽ ഞങ്ങളിൽ പലർക്കും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും. ഞങ്ങൾക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്ന ഒരാളാണ് ടിനി ടോം. ഇത്രയും നാളും, അതായത് ‘അമ്മ’ സംഘടന തുടങ്ങിയ അന്ന് മുതൽ അംഗങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ പുള്ളി ചെയ്യുന്നതാണ്
ഒരുപാട് വർഷങ്ങളായി ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന ഒരാളാണ്. ഇന്നുവരെ ഞങ്ങൾ ലേഡീസിനോട് ടിനിയുടെ ഭാഗത്തുനിന്ന് ഒരു മോശം പെരുമാറ്റമോ, വൃത്തികെട്ട രീതിയിലുള്ള സംസാരമോ ഉണ്ടായിട്ടില്ല.ഒരുമിച്ച് പ്രോഗ്രാമുകളൊക്കെ ചെയ്യുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും തമാശകളും കാര്യങ്ങളുമൊക്കെ ഉണ്ടാകും, അത് തികച്ചും സ്വാഭാവികമാണ്. അല്ലാതെ, ഇതുപോലെ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് തെറ്റാണ്, ഇത് ശരിയല്ല.ശ്വേത മേനോൻ എന്ന് പറയുന്ന ആളെ ഇവിടെ നോക്കുകുത്തിയായി ഇരുത്തിയിരിക്കുകയല്ല, അവർ പ്രസിഡന്റാണ്. ശ്വേതയോട് സംസാരിക്കണം, സംസാരിച്ചാൽ അതിനുള്ള സൊല്യൂഷൻ അവർ കണ്ടുപിടിക്കും. സംസാരിച്ചതിനുശേഷമല്ലേ നടപടിയെടുക്കാൻ പറ്റൂ
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞങ്ങൾ ഇത് അറിയുന്നുണ്ടെങ്കിൽ, എന്തുകൊണ്ടാണ് ഈ ഒരു വ്യക്തിയെ മാത്രം ടാർഗറ്റ് ചെയ്ത് പറയുന്നത്? എന്തുകൊണ്ടാണ് മറ്റുള്ളവരുടെ പേരുകൾ വാർത്തകളിൽ പറയാത്തത്? ഞാൻ കണ്ട വാർത്തകളിലൊന്നും മറ്റുള്ളവരുടെ പേരുകൾ കണ്ടിട്ടില്ല, ടിനിയെക്കുറിച്ച് മാത്രമാണ് പറയുന്നത് കേട്ടത്
പരാതികൾ പറയാനുണ്ടെങ്കിൽ, അത് അൻസിബയ്‌ക്കായാലും മറ്റാർക്കായാലും ശരി, സംഘടനയിൽ നമ്മൾ ബഹുമാനിക്കേണ്ട തലമുതിർന്ന കുറെ നല്ല ആളുകളുണ്ട്, ലാലേട്ടൻ, മമ്മൂക്ക ഇങ്ങനെയുള്ള വലിയ വ്യക്തികൾ. അവരെ കരുതിയെങ്കിലും ‘അമ്മ’യെക്കുറിച്ച് ഇതുപോലെ വൃത്തികെട്ട രീതിയിൽ സംസാരിക്കുന്നതും മോശം വാർത്തകൾ ഉണ്ടാക്കുന്നതും ഒഴിവാക്കേണ്ടതായിരുന്നു.
വ്യക്തിപരമായിട്ട് ഒരാളെ ഇങ്ങനെ കീറിമുറിക്കാൻ ഞങ്ങൾ ആരും സമ്മതിക്കില്ല. ഞങ്ങളെല്ലാവരും ടിനിയുടെ കൂടെത്തന്നെ ശക്തമായി നിൽക്കും. കാരണം, തെറ്റ് ചെയ്യാത്ത ഒരാളെ അങ്ങനെ ശിക്ഷിക്കാൻ പാടില്ല.എന്താണ് സത്യാവസ്ഥ എന്ന് ഞങ്ങൾക്കും അറിയണം. ഒരാൾ പറയുന്നത് മാത്രം കേട്ടാൽ മതിയോ? ഇവിടെയുള്ള ബാക്കി ആളുകളുടെ ഭാഗം കൂടി കേൾക്കണ്ടേ? അവർ അന്വേഷിക്കട്ടെ
എന്തായാലും ഞങ്ങളാരും ഇതിന്റെ പുറകിലേക്ക് മാറിനിൽക്കില്ല, കൃത്യമായി അന്വേഷിക്കുക തന്നെ ചെയ്യും. നമുക്കറിയണമല്ലോ, ഇന്ന് ടിനിയാണെങ്കിൽ നാളെ അത് ഞങ്ങൾക്കായിരിക്കും.“ പ്രിയങ്ക പറയുന്നു.
















