Kerala

ഫസൽ വധക്കേസ്: തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കാണാതായതിൽ റിപ്പോര്‍ട്ട് തേടി കൊച്ചി സിബിഐ കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: തലശേരി ഫസൽ വധക്കേസിലെ നിർണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് അപ്രത്യക്ഷമായ സംഭവത്തിൽ റിപ്പോർട്ട് തേടി കൊച്ചി സിബിഐ കോടതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയോടാണ് റിപ്പോർട്ട് തേടിയത്. എലി കൊണ്ടുപോയെന്നാണ് തൊണ്ടി മുതലായ തൂവാല ഉണ്ടായിരുന്ന കവറിൽ എഴുതിയിരുന്നത്. റിപ്പോർട്ട് പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.

സിപിഎം എം.എൽ.എ കാരായി രാജനും കാരായി ചന്ദ്രശേഖരനും കൊടി സുനിയുമടക്കം പ്രതികളായ കേസാണിത്. വിചാരണ പുരോഗമിക്കുന്ന കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയിൽ എത്തിച്ച് തുറന്നപ്പോഴാണ് തൂവാല നഷ്ടമായെന്ന് ബോദ്ധ്യപ്പെട്ടത്. തൂവാല റോഡിൽ കിടക്കുന്നത് കണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ച സി.ഐ.ടി.യു അംഗം മൊഴിമാറ്റി. ഇതിനെക്കുറിച്ച് അറിവില്ലെന്നാണ് പുതിയ മൊഴി.

അതേസമയം, ഫൊറൻസിക് തെളിവുകൾ കോടതി നേരത്തേ തന്നെ രേഖപ്പെടുത്തിയതിനാൽ വിചാരണയെ ബാധിക്കില്ലെന്നാണ് സി.ബി.ഐ നിലപാട്. തൂവാലയിൽ ഉണ്ടായിരുന്നത് ഫസലിന്റെ രക്തമാണെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. കൊല നടത്തിയത് ആർഎസ്എസുകാരാണെന്ന് സ്ഥാപിക്കാൻ പ്രതികൾ തൂവാല മറ്റൊരിടത്ത് കൊണ്ടിട്ടിരുന്നു. ഇതാണ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്ന് നഷ്ടമായത്.

എട്ട് പ്രതികളാണ് കേസിലുള്ളത്. എഫ്എസ്ൽ റിപ്പോർട്ട്‌ നേരത്തെ സമർപ്പിച്ചിരുന്നു. 2006 ഒക്ടോബർ 22നാണ് എൻഡിഎഫ് പ്രവർത്തകനായ ഫസൽ കൊല്ലപ്പെട്ടത്. സിപിഐഎമ്മിൽ നിന്ന് എൻഡിഎഫിലേക്ക് മാറിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ് അന്വേഷണത്തിലെ കണ്ടെത്തൽ.

Recent Posts