Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാസര്‍കോട്: സ്‌കൂള്‍ വിപണികള്‍ പിടിച്ചടക്കാന്‍ വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ കാസര്‍കോട്ടും ചുവടുറപ്പിക്കുന്നു. കുട്ടികളെ ആകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ആകര്‍ഷകമായി ഉല്‍പ്പാദിപ്പിച്ചു വിദേശ രാജ്യങ്ങള്‍ കേരള വിപണിയിലും എത്തിച്ചുകൊണ്ടിരിക്കുന്നത്. കാസര്‍കോട്ടും ഇവ എത്തിയിട്ടുണ്ട്. കൊറിയയില്‍ നിര്‍മ്മിച്ചതെന്നവകാശപ്പെടുന്ന സ്‌കൂള്‍ ബാഗ്, പേന, പെന്‍സില്‍, പെന്‍സില്‍ കട്ടര്‍, ഇറേസര്‍ എന്നിവയാണ് കാസര്‍കോട്ടെത്തിയ വിദേശ ഉല്‍പ്പന്നങ്ങള്‍.

ഉത്പന്നങ്ങളുടെ വശ്യമായ മോഡലുകളാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്. രാജ്യത്തും കേരളത്തിലും ഉല്‍പ്പാദിപ്പിക്കുന്ന ഇത്തരം സാധനങ്ങളെക്കാള്‍ കുറഞ്ഞവിലക്ക് ഇവ ലഭ്യമാവുന്നുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ അവയുടെ ഗുണനിലവാരം ആരും ഉപയോഗിച്ച് ഉറപ്പാക്കിയിട്ടില്ലെന്നു പറയുന്നു. കൊറിയന്‍ സ്‌കൂള്‍ ബാഗിന് 700 രൂപ മുതല്‍ 1200 രൂപ വരെയാണ് വില.

പേന, പെന്‍സിലുകള്‍ എന്നിവയും വശ്യമായ ഡിസൈനുകളില്‍ എത്തുന്നുണ്ട്. സംസ്ഥാനത്ത് കുടില്‍ പരമ്പരാഗത വ്യവസായങ്ങള്‍ കാണാന്‍ പോലും ഇല്ലാതായിട്ടുണ്ട്. അത്തരത്തില്‍ ഒരു മേഖല കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നുള്ളതിന്റെ അവശിഷ്ടങ്ങള്‍ പോലും അവശേഷിപ്പിക്കാത്തതരത്തിലായിരുന്നു സംസ്ഥാനത്തെ വ്യവസായ വല്‍ക്കരണമെന്ന് പരാതികളുണ്ടായിരുന്നു.

അതേസമയം വന്‍കിട വ്യവസായങ്ങള്‍ക്കൊപ്പം വിദേശ രാജ്യങ്ങള്‍ കുടില്‍ പരമ്പരാഗത വ്യവസായ മേഖലകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ലോകമാസകലം അവയുടെ വിപണന ശൃംഖല വളര്‍ത്തിയെടുത്തുകൊണ്ടിരിക്കുകയാണെന്നും വിദേശ നിര്‍മ്മിത സ്‌കൂള്‍ ഉപകരണങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഒരു ബാഗ് വാങ്ങുമ്പോള്‍ നോട്ട് ബുക്കുകള്‍ കുറഞ്ഞ നിരക്കിലുംപത്ത് നോട്ട് ബുക്കിന് 10 എണ്ണം സൗജന്യമായി നല്‍കികൊണ്ട് ഓഫര്‍ പെരുമഴ നടത്തിയാണ് രക്ഷിതാക്കളെ പല വിപണന കേന്ദ്രങ്ങളും ആകര്‍ഷിക്കപ്പെടുന്നത്.

നനഞ്ഞ കുട കവര്‍ ചെയ്യുന്നതും വിപണിയിലുണ്ടെങ്കിലും നിലവാരം കുറവാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Recent Posts