Kerala

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇന്ന് നീരെഴുന്നള്ളത്ത്; നെയ്യാട്ടം 28ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊട്ടിയൂര്‍: യാഗോത്സവം എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവം തുടങ്ങുന്നതിന്റെ മുന്നോടിയായി യാഗക്കാരും ആചാര്യന്‍മാരും സ്ഥാനികരും സമുദായിയുടെയും ജന്‍മ ശാന്തിയുടെയും നേതൃത്വത്തില്‍ അക്കരെ സന്നിധിലേക്ക് പ്രവേശിക്കുന്ന ചടങ്ങായ നീരെഴുന്നെള്ളത്ത് ഇന്ന് നടക്കും. ബാവലി തീര്‍ത്ഥം കൂവയിലക്കുമ്പിളില്‍ ശേഖരിച്ച ശേഷം സമുദായിയും ജന്മശാന്തിയും അടങ്ങുന്ന സംഘം അക്കരെ സന്നിധിയിലെ മണിത്തറയിലെത്തി ജന്മശാന്തി സ്വയം ഭൂവില്‍ അഭിഷേകം ചെയ്യും. ഇടവത്തിലെ മകം നാളിലാണ് ഈ ചടങ്ങ് നടക്കുന്നത്.

നീരെഴുന്നള്ളത്ത് കഴിഞ്ഞാല്‍ അക്കരെ സന്നിധിയില്‍ നടക്കുന്ന പരമപ്രധാന ചടങ്ങായ നെയ്യാട്ടം 28ന് നടക്കും. വയനാട്ടിലെ മുതിരേരിക്കാവില്‍ നിന്നും പരാശക്തിയുടെ വാള്‍ എഴുന്നള്ളിച്ച് സന്ധ്യയോടെ ഇക്കരെ സന്നിധിയില്‍ എത്തിക്കഴിഞ്ഞ ശേഷമാണ് നെയ്യമൃത് സംഘങ്ങള്‍ നെയ്യാട്ടത്തിനായി എഴുന്നള്ളിച്ചെത്തിയ നെയ് കുടങ്ങളുമായി അക്കരെ സന്നിധിയില്‍ പ്രവേശിക്കുക. തുടര്‍ന്ന് സ്വയംഭൂ മൂടിയ അഷ്ടബന്ധം നീക്കുന്ന ചടങ്ങായ നാളം തുറക്കല്‍ ചടങ്ങിന് ശേഷം അര്‍ദ്ധരാത്രിയോടെയാണ് നെയ്യാട്ടം നടക്കുക.

27നാള്‍ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകള്‍. 29 ന് ഭണ്ഡാരം എഴുന്നള്ളത്ത്, ജൂണ്‍ 5ന് തിരുവോണം ആരാധന, 7ന് ഇളനീര്‍വെപ്പ്, 8ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 10ന് രേവതി ആരാധന, 14ന് രോഹിണി ആരാധന, 16ന് തിരുവാതിര ചതുശ്ശതം, 17ന് പുണര്‍തം ചതുശ്ശതം, 19ന് ആയില്യം ചതുശ്ശതം, 20ന് മകം കലം വരവ്, 23ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ. 24ന് തൃക്കലശാട്ട്.

മെയ് 29ന് അര്‍ദ്ധരാത്രി ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പും, ജൂണ്‍ 20ന് മകം നാള്‍ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

Recent Posts