ന്യൂദല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച ‘വായു അസ്ത്ര-1’ (Vayu Astra-1) എന്ന ലോയിറ്ററിംഗ് യുദ്ധോപകരണ സംവിധാനം (Loitering Munition System) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഭാവിയുദ്ധം ലോയിറ്ററിംഗ് മ്യൂനീഷനുകളുടേതാണെന്ന് അറിയുന്ന ഇന്ത്യ അതിലേക്ക് അതിവേഗം ചുവടുവെയ്‌ക്കുന്നതിന്റെ ഭാഗമാണ് ഈ ദൗത്യം. ശത്രുവിന്റെ വ്യോമമേഖലയിൽ ഏറെനേരം കാത്തിരുന്ന് കൃത്യമായ സമയത്ത് ലക്ഷ്യങ്ങളെ തകർക്കുന്ന സംവിധാനമാണ് ലോയിറ്ററിംഗ് മ്യൂനീഷന്‍.
രാജസ്ഥാനിലെ പൊഖ്‌റാൻ, ഉത്തരാഖണ്ഡിലെ ജോഷിമഠ് എന്നിവിടങ്ങളിലാണ് ഇന്ത്യൻ സൈന്യത്തിനായി ഈ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്. പത്ത് കിലോഗ്രാം സ്ഫോകവസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുള്ള വായു അസ്ത്ര-1 ഒറ്റയടിക്ക് 100 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ളതാണ്. ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ രാപ്പകലില്ലാതെ പ്രവർത്തിക്കാനും ഇവയ്‌ക്ക് സാധിക്കും. നൈബ് ലിമിറ്റഡ് എന്ന സ്വകാര്യ പ്രതിരോധക്കമ്പനിയാണ് വായു അസ്ത്ര വികസിപ്പിച്ചത്.
പത്ത് കിലോഗ്രാം സ്ഫോടകവസ്തു- വായു അസ്ത്ര അപകടകാരിയാണ്
പത്ത് കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്ന ലോയിറ്ററിംഗ് യുദ്ധോപകരണം എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മേഖലയിലെ വലിയ മുന്നേറ്റമാണ്. 155 എംഎം പീരങ്കിത്തോക്കിലും യുദ്ധടാങ്കുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള നാഗ് മിസൈലിലും പത്ത് കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ ഘടിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് വായു അസ്ത്ര1 എന്ന ലോയിറ്ററിംഗ് മ്യൂനിഷന്‍ കൂടി എത്തിയതോടെ ഇന്ത്യയുടെ ശത്രുക്കള്‍ക്ക് നേരെ പ്രയോഗിക്കാവുന്ന ആയുധങ്ങളുടെ കാര്യത്തില്‍ വൈവിധ്യം കൂടി. ശത്രുവിന്റെ അപ്പോഴത്തെ സ്ഥിതിയനുസരിച്ച് വായു അസ്ത്രയോ, നാഗ് ആന്‍റി ടാങ്ക് മിസൈലോ, 155 എംഎം പീരങ്കിത്തോക്കോ ഇതില്‍ ഏതാണ് ഉപയോഗിക്കേണ്ടതെന്ന് സൈന്യത്തിന് തീരുമാനിക്കാം.
കരയില്‍ നിര്‍ത്തിയ ഒരു ലോഞ്ച് പാഡില്‍ നിന്നാണ് വായു അസ്ത്ര-1 വിക്ഷേപിക്കുക. തുടര്‍ച്ചയായി ഇതില്‍ നിന്നും വായു അസ്ത്ര1 ലോയിറ്ററിംഗ് മ്യൂനീഷനെ വിക്ഷേപിക്കാം. ഇത് നൂറു കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി സ്ഫോടനം നടത്തും. പരീക്ഷണാര്‍ത്ഥം അടയാളപ്പെടുത്തിയ ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി വായു അസ്ത്ര1 ഭസ്മമാക്കി.
ഡ്രോണിനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന ലോയിറ്ററിംഗ് മ്യൂനീഷന്‍
ഇപ്പോള്‍ ഡ്രോണ്‍ യുദ്ധമാണ് ഭാവിയിലെ യുദ്ധമെന്ന് പശ്ചിമേഷ്യന്‍ യുദ്ധവും റഷ്യ ഉക്രൈന്‍ യുദ്ധവും നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഡ്രോണിനേക്കാള്‍ അപകടകാരിയാണ് ലോയിറ്ററിംഗ് മ്യൂനിഷന്‍ എന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഡ്രോണുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു പാതയിലൂടെ പറക്കുക മാത്രമാണ് ചെയ്യുക. എന്നാല്‍ ലോയിറ്ററിംഗ് മ്യൂനീഷനാകട്ടെ അത് പ്രവര്‍ത്തിപ്പിക്കുന്ന ആളുമായി അന്യോന്യം വിവരങ്ങള്‍ കൈമാറിക്കൊണ്ടിരിക്കും. ഇത് പ്രകാരം ലോയറ്റിറിംഗ് മ്യൂനിഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക് അത് പറക്കുന്ന ഏരിയ വിശദമായി കാണാന്‍ സാധിക്കും. ഈ ഏരിയ പരിശോധിച്ച് കഴിഞ്ഞാല്‍ പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക് ലോയിറ്ററിംഗ് മ്യൂനിഷന്‍ നിന്നിടത്ത് തന്നെ നില്‍ക്കണോ അതോ വീണ്ടും മുന്നോട്ട് പറക്കണോ എന്ന് തീരുമാനിക്കാനാവും. എന്നിട്ട് ഉചിതമായ സമയം വരുമ്പോള്‍ ആക്രമിക്കാം.
















