തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. 101 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. പ്രോ ടേം സ്പീക്കർ ജി സുധാകരൻ വോട്ട് ചെയ്തില്ല. ഇടതു മുന്നണിയുടെ സ്പീക്കര്‍ സ്ഥാനാർത്ഥിയായ എ സി മൊയ്തീന് 35 വോട്ടുകളും ബിജെപിയുടെ സ്ഥാനാർത്ഥിയായ ബി ബി ഗോപകുമാറിന് 3 വോട്ടുകളുൂം ലഭിച്ചു.
പ്രോ ടേം സ്പീക്കറായതിനാൽ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂരിനെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചു. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി മൂന്ന് പാർട്ടിയുടെ സ്ഥാനാർഥികൾ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചുവെന്നതും പ്രത്യേകതയായിരുന്നു.
നാല് പത്രികകളാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ നാമനിർദേശം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ടത്. അവ: വി.ഡി. സതീശൻ നാമനിർദേശം ചെയ്യുകയും സണ്ണി ജോസഫ് പിന്താങ്ങിക്കൊണ്ടുള്ളത്, പി.കെ. കുഞ്ഞാലിക്കുട്ടി നിർദേശിക്കുകയും പി.കെ. ബഷീർ പിന്താങ്ങിയും, മോൻസ് ജോസഫ് നിർദേശിക്കുകയും അനൂപ് ജേക്കബ് പിന്താങ്ങുകയും, ഷിബു ബേബി ജോൺ നാമനിർദേശം ചെയ്യുകയും സി.പി. ജോൺ പിന്താങ്ങുകയും ചെയ്തത്.
എ.സി. മൊയ്തീനെ നാമനിർദേശം ചെയ്തുകൊണ്ടുള്ള ആദ്യ പത്രികയിൽ പിണറായി വിജയൻ നാമനിർദേശം ചെയ്യുകയും കെ. രാജൻ പിന്താങ്ങുകയും ചെയ്തിരുന്നു. രണ്ടാമത്തെ പത്രികയിൽ കെ.എൻ. ബാലഗോപാൽ നാമനിർദേശം ചെയ്യുകയും പി.കെ. പ്രവീൺ പിന്താങ്ങുകയും ചെയ്തിരുന്നു.
ബി.ബി. ഗോപകുമാറിനെ നാമനിർദേശം ചെയ്തുള്ള പത്രികയിൽ രാജീവ് ചന്ദ്രശേഖർ പേര് നിർദേശിക്കുകയും വി. മുരളീധരൻ പിന്താങ്ങുകയും ചെയ്തു.
















