India

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

Published by
എസ്. കൃഷ്ണകുമാര്‍

മട്ടാഞ്ചേരി: പ്രതിരോധ മേഖല ഉത്പന്ന കയറ്റുമതിയില്‍ ഭാരതം വന്‍ കുതിപ്പിലേയ്‌ക്ക്. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ പിന്‍ബലത്തിലെ മോദി ഇഫക്റ്റായാണ് ഇതിനെ വിലയിരുന്നത്. കയറ്റുമതിയുടെ മുന്നേറ്റത്തില്‍ ഏറെനേട്ടം കൊയ്തത് പൊതുമേഖല യൂണിറ്റുകളാണ്.

2025-26 വര്‍ഷം 38,424 കോടിയുടെ കയറ്റുമതിയാണ് നടന്നത്. 2024-25 വര്‍ഷമിത് 23,622 കോടിയുടേതായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കയറ്റുമതിയില്‍ 14,802 കോടിയുടെ(62.66 ശതമാനം) വര്‍ധനവാണുണ്ടായത്. പ്രതിരോധ ഉത്പന്ന കയറ്റുമതിയില്‍ 2025-26 വര്‍ഷം പ്രതിരോധ പൊതുമേഖല സ്ഥാപനങ്ങളുടെ വിഹിതം 21,071 കോടിയുടെ 54.84 ശതമാനമാണ്. സ്വകാര്യ മേഖല വിഹിതം 17353 കോടിയുടെ 45.16 ശതമാനവും. 2024-25 വര്‍ഷമിത് യഥാക്രമം 15233 കോടിയും, 8389 കോടിയുമായിരുന്നു. 2013-14 വര്‍ഷത്തെ കയറ്റുമതിയേക്കാള്‍ 31 മടങ്ങ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

മിസൈല്‍, ആയുധങ്ങള്‍, നിരീക്ഷണ റഡാറുകള്‍, നാവിക ഇനങ്ങള്‍, പെട്രോള്‍ കപ്പലുകള്‍, ബോട്ടുകള്‍, കവചവാഹനങ്ങള്‍ തുടങ്ങി 20ല്‍ ഏറെ ഇനങ്ങളാണ് പ്രതിരോധ ഉത്പന്ന കയറ്റുമതി പട്ടികയിലുള്ളത്. ഭാരത പ്രതിരോധ ഉത്പന്നങ്ങള്‍ക്കുള്ള ആഗോള സ്വീകാര്യത, വിപണി സംയോജനം, വിതരണ കൃത്യത തുടങ്ങിയവയാണ് കയറ്റുമതി വിപണിക്ക് കരുത്തേകുന്നത്.

എണ്‍പതിലധികം രാജ്യങ്ങളിലേയ്‌ക്കാണ് ഭാരതത്തില്‍ നിന്ന് കയറ്റുമതി നടക്കുന്നത്. ഉത്പന്ന കയറ്റുമതി കുതിപ്പില്‍ സ്ഥാപനങ്ങളുടെ എണ്ണം 128ല്‍ നിന്ന് 145 ആയും കൂടി. ഒപ്പം പ്രതിരോധ മേഖലയിലെ തൊഴിലവസരം 1.48 ദശലക്ഷമായി വര്‍ധിച്ചു. 2004-05 മുതല്‍ 2013-14 വരെ പ്രതിരോധ കയറ്റുമതി 4312 കോടിയുടേതായിരുന്നു. 2014-2024 വരെ കയറ്റുമതി 88,319 കോടി രൂപയായി കുതിക്കുകയാണുണ്ടായത്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിരോധ മേഖല സാധ്യതകള്‍ കണ്ടറിഞ്ഞ് തുറന്നുകൊടുത്തതിന്റെ പ്രതിഫലനമാണിതെന്നാണ് വ്യവസായ മേഖലയിലുള്ള പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്.