Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

 തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോടാണ് മന്ത്രി ആവശ്യപ്പെട്ടത്

പരോള്‍ അനുവദിച്ചത് സംബന്ധിച്ച എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ചു എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യം.റിപ്പോര്‍ട്ട് കിട്ടിയ ശേഷം വസ്തുതകള്‍ പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കും.

ഇടത് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ട് മുമ്പാണ് പരോളിന് അനുമതി നല്‍കിയത്. കേസിലെ ഒന്നാം പ്രതി അടക്കം അഞ്ചു പ്രതികള്‍ക്കാണ് പരോള്‍ ലഭിച്ചത്.ആഭ്യന്തര മന്ത്രി റിപ്പോര്‍ട്ട് തേടിയതില്‍ ആശ്വാസമെന്ന് ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബം പ്രതികരിച്ചു.

അതിനിടെ, കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി ശരത് ലാലിന്റെ കുടുംബം രംഗത്തെത്തി. ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ പുറത്തുണ്ട്. അവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പുനരന്വേഷണം കൊണ്ട് മാത്രമേ സാധിക്കൂ എന്ന് ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിച്ചില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ക്ക് സുഖവാസമായിരുന്നു. പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ കാണും.

ഒന്നാംപ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരോള്‍ അനുവദിച്ചത്. ഇവര്‍ അഞ്ച് പേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഉണ്ടായിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയും മുമ്പ് ഇരുപത് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. ഇത് മൂന്നാം തവണയാണ് പീതാംബരന് പരോള്‍ ലഭിക്കുന്നത്.

 

Recent Posts