India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തെലങ്കാന: ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി ചെയ്തിരുന്ന 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി അധികൃതർ. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലുള്ള സിദ്ധാപൂർ ഗ്രാമത്തിലെ മൂന്ന് ഇഷ്‌ടിക ചൂളകളിലെ തൊഴിലാളികളെയാണ് മോചിപ്പിച്ചത്. ചൂളയിൽ നിന്ന് രക്ഷപ്പെട്ട ഒരു തൊഴിലാളി അധികൃതരെ സമീപിച്ചതോടെയാണ് നടുക്കുന്ന ക്രൂരത പുറംലോകം അറിഞ്ഞത്.

പ്രിൻസിപ്പൽ ഡിസ്ട്രിക്‌ട് ജഡ്‌ജിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. ജില്ലാ ഭരണകൂടം, തൊഴിൽ വകുപ്പ്, പൊലീസ്, ചൈൽഡ് വെൽഫെയർ, റവന്യൂ വകുപ്പുകൾ എന്നിവർ സംയുക്തമായി മണിക്കൂറുകളോളം നടത്തിയ റെയ്ഡിലാണ് തൊഴിലാളികളെ മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അടിമവേല, ചൂഷണം, ലൈംഗിക അതിക്രമം, കൊലപാതക ആരോപണങ്ങൾ തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നത്. സമീപകാലത്ത് കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിലൊന്നാണിത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പാവപ്പെട്ട കുടുംബങ്ങളിൽ പെട്ടവരാണ് തൊഴിലാളികളെല്ലാം.

ഭക്ഷണത്തിനും യാത്രാച്ചെലവിനുമായി ചൂള ഉടമകളിൽ നിന്ന് വാങ്ങിയ ചെറിയ തുകകളുടെ പേരിൽ ഇവരെ കടക്കെണിയിൽ കുടുക്കുകയായിരുന്നു. ഇവർക്ക് കൃത്യമായ ശമ്പളവും നൽകിയിരുന്നില്ല. പകരം, ആഴ്ചയിൽ 200 രൂപയുടെ പലചരക്ക് കൂപ്പണുകൾ മാത്രമാണ് നൽകിയിരുന്നത്. അങ്ങേയറ്റം വൃത്തിഹീനവും ഇടുങ്ങിയതുമായ താല്ക്കാലിക ഷെഡുകളിലാണ് തൊഴിലാളി കുടുംബങ്ങളെ പാർപ്പിച്ചിരുന്നത്. രക്ഷപ്പെടുത്തിയ സ്ത്രീകളിലും കുട്ടികളിലും ഭൂരിഭാഗം പേരും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. ഇവർക്ക് കൃത്യമായ ചികിത്സയോ ശുചിമുറി സൗകര്യങ്ങളോ പോലും ലഭ്യമാക്കിയിരുന്നില്ല.

തൊഴിലാളികൾക്ക് ഈ പ്രദേശത്ത് നിന്ന് പുറത്തുപോകാനോ മറ്റ് ജോലികൾ തേടാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. കൊടിയ ശാരീരിക പീഡനങ്ങൾക്കും ഭീഷണികൾക്കും സ്ത്രീകൾ അടക്കമുള്ളവർ ഇരയായതായി പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ഫാക്‌ടറിക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ ചില മരണങ്ങൾ നടന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണവും തൊഴിലാളികൾ ഉയർത്തുന്നുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

1976ലെ ബോണ്ടഡ് ലേബർ സിസ്റ്റം ആക്ട് പ്രകാരം ഇന്ത്യയിൽ അടിമവേല നിരോധിച്ചിട്ടുള്ളതാണ്.

Recent Posts