കൊച്ചി: മോഡലിങ്, ബ്യൂട്ടിപാർലർ ജോലി എന്നിവ വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ ദുബായിലേക്ക് കടത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ രാജ്യാന്തര മനുഷ്യക്കടത്ത്-പെൺവാണിഭ സംഘത്തിന് പിന്നിൽ മലയാളികളുൾപ്പെട്ട വിപുലമായ ശൃംഖലയുണ്ടെന്ന് പൊലീസ്. കേസിൽ അറസ്റ്റിലായ ദുബായ് ആസ്ഥാനമായി ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശിനി സിന്ധു അഥവാ സ്റ്റോയ്സി (56) സംഘത്തിന്റെ മുഖ്യ സൂത്രധാരിയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
സിന്ധുവിനൊപ്പം പിടിയിലായ തിരുവനന്തപുരം സ്വദേശിനിയും മരടിൽ താമസക്കാരിയുമായ അലീന എബ്രഹാം (27), പൊന്നാനി സ്വദേശിനി മഞ്ജിമ (25) എന്നിവർ യുവതികളെ കണ്ടെത്തി സംഘത്തിലേക്ക് എത്തിക്കുന്ന ഏജന്റുമാരാണെന്നും അന്വേഷണത്തിൽ വ്യക്തമായി. വിമാനടിക്കറ്റുകളും സന്ദർശക വിസകളും ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കിയിരുന്നത് സിന്ധുവാണെന്നാണ് പൊലീസ് പറയുന്നത്.
കേസിലെ രണ്ട് പ്രധാന പ്രതികൾ ഇപ്പോൾ വിദേശത്താണുള്ളത്. ഇവരെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മുംബൈയിൽ നിന്ന് പിടിയിലായ സിന്ധുവിനെ ബുധനാഴ്ച കൊച്ചി വനിതാ സെല്ലിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡിലുള്ള അലീനയെയും മഞ്ജിമയെയും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മറ്റ് ബന്ധങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ സിന്ധുവിൽ നിന്ന് ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. സിനിമ-സീരിയൽ മേഖലയുമായി സംഘത്തിന് ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
അതേസമയം, കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. രഹസ്യമൊഴി നൽകാനെത്തിയ പരാതിക്കാരിക്ക് അലീന വീഡിയോ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി. പോലീസിൽ പരാതി നൽകിയതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശത്തിലാണ് ‘അയാൾ വിടില്ല’ എന്നും ‘പണിതരും’ എന്നും അലീന പറഞ്ഞിരിക്കുന്നത്. അലീനയുടെ ആൺസുഹൃത്തും ഗുണ്ടാസംഘ നേതാവുമായ വ്യക്തിയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
സിനിമ-സീരിയൽ മോഹങ്ങളുള്ള യുവതികൾക്ക് മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്തും വിദേശത്തെ പ്രമുഖ ബ്യൂട്ടിപാർലറുകളിൽ ഉയർന്ന ശമ്പളമുള്ള ജോലി ഉറപ്പുനൽകിയുമാണ് സംഘം വലവിരിക്കുക. ആകർഷിക്കാൻ സാമൂഹികമാധ്യമങ്ങളിൽ റീലുകളും പരസ്യവും ചെയ്യും. താത്പര്യപ്പെടുന്നവർക്ക് വിസ വാഗ്ദാനം ചെയ്യും. രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് യുവതികളെ ദുബായിൽ എത്തിക്കുക. ദുബായിലെത്തിയാലുടൻ യുവതികളുടെ മൊബൈൽ ഫോണുകളും പാസ്പോർട്ടും ഉൾപ്പെടെയുള്ളവ കൈവശപ്പെടുത്തിയശേഷം ഫ്‌ലാറ്റുകളിലേക്ക് കൊണ്ടുപോകും.
മയക്കുമരുന്നുകൾ നൽകി അബോധാവസ്ഥയിലാക്കി, യുവതികളുടെ നഗ്‌നദൃശ്യങ്ങൾ മൊബൈലിൽ പകർത്തും. ദൃശ്യങ്ങൾ നാട്ടിലെ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ലൈംഗികവൃത്തിക്ക് നിർബന്ധിക്കും. യുവതികൾ ദുബായിൽ എത്തിയാലുടൻ ഇവരുടെ ചിത്രങ്ങൾ വാട്‌സാപ്പ് വഴി വിദേശത്തുള്ള വൻകിട ഇടപാടുകാർക്ക് കൈമാറും. ഇടപാടുകാർ എത്തുന്ന ഫ്‌ലാറ്റുകളിൽ ഒളിക്യാമറകൾ സ്ഥാപിച്ച് പീഡനദൃശ്യങ്ങളും റെക്കോഡ് ചെയ്യും. ഒരുദിവസം മാത്രം ലക്ഷക്കണക്കിന് രൂപയുടെ ഇടപാടാണ് സംഘം നടത്തിയിരുന്നതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.












