India

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: ചന്ദ്രന്റെ ഉപരിതലം വെറും പൊടിപടലങ്ങള്‍ നിറഞ്ഞതല്ല, മറിച്ച് രണ്ട് പാളികളുണ്ടെന്ന് കണ്ടെത്തി ഇന്ത്യന്‍ സ്‌പേയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). ഭാരത ബഹിരാകാശ വകുപ്പിന്റെ പിന്തുണയോടെ ദേശീയ ഗവേഷണ സ്ഥാപനമായ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഈ വിശകലനം നടത്തിയത്. ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ഭാഗമായി വിക്രം ലാന്‍ഡര്‍ നടത്തിയ ‘ഹോപ്പ്’ എന്ന പരീക്ഷണമാണ് ഈ നിര്‍ണായക കണ്ടെത്തലിന് കാരണമായത്.

ഉപരിതലത്തിലെ പൊടി ഭാരം കുറഞ്ഞതാണെങ്കിലും, 6.5 സെന്റീമീറ്റര്‍ മാത്രം ആഴത്തില്‍ അത് ഇരട്ടി സാന്ദ്രതയുള്ളതും അഞ്ച് മടങ്ങ് കൂടുതല്‍ ഉറപ്പുള്ളതുമായി മാറുമെന്നും പഠനം കണ്ടെത്തി. അതായത് ഉപരിതലത്തിലൂടെ നടക്കുമ്പോള്‍ ഉണങ്ങിയ പൊടിയിലൂടെ നടക്കുന്നതുപോലെ തോന്നുമെങ്കിലും കുറച്ച് താഴേക്ക് ചെല്ലുമ്പോള്‍ നനഞ്ഞ കട്ടിയുള്ള കളിമണ്ണ് പോലെ അനുഭവപ്പെടുമെന്നും ഐഎസ്ആര്‍ഒയുടെ പഠനത്തില്‍ വിശദീകരിക്കുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഉല്‍ക്കാവര്‍ഷങ്ങളാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ ഇത്തരം ഘടന രൂപപ്പെടാനുള്ള കാരണമായി ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നത്.

2023 സപ്തംബറില്‍ വിക്രം ലാന്‍ഡറിന്റെ ഏന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഉപരിതലത്തില്‍ നിന്ന് ഏകദേശം 40 സെ.മീ. ഉയരുകയും, അവിടെ നിന്ന് 50 സെ.മീ. മാറി വീണ്ടും ലാന്‍ഡ് ചെയ്യുകയും ചെയ്ത പ്രക്രിയയാണ് ഹോപ്പ്. പരീക്ഷണ സമയത്ത് റോക്കറ്റില്‍ നിന്നുള്ള പുക ഒരു ബ്ലോവര്‍ പോലെ പ്രവര്‍ത്തിക്കുകയും ഉപരിതലത്തിലെ മൂന്ന് സെ.മീ. കനത്തിലുള്ള പൊടിപടലങ്ങളെ നീക്കുകയും ചെയ്തു.

ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച് തിരികെ ഭൂമിയിലേക്ക് കൊണ്ടുവരാനും ചന്ദ്രനില്‍ ബഹിരാകാശ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുമുള്ള ഐഎസ്ആര്‍ഒയുടെ ദൗത്യങ്ങള്‍ക്ക് ഈ കണ്ടെത്തലുകള്‍ വളരെ നിര്‍ണായകമാകും.

Recent Posts