ന്യൂദല്‍ഹി: പാകിസ്ഥാന്റെ ഒമ്പത് ഭീകരപരിശീലനകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷൻ സിന്ദൂർ ഒരു വര്‍ഷം പിന്നിടുമ്പോള്‍ കാണുന്നത് ഇന്ത്യയുടെ സൈനികതന്ത്രത്തില്‍ വന്ന അഞ്ച് സുപ്രധാന മാറ്റങ്ങളാണെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഭാവിയില്‍ ഒരു യുദ്ധമുണ്ടായാല്‍ എങ്ങിനെ നേരിടണമെന്നതിന് വ്യക്തമായ പാഠമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കിയതെന്നും കേന്ദ്രം. ഇതില്‍ സൈനികമായി ഇന്ത്യ കൈവരിച്ച നേട്ടം, സൈനികോല്‍പാദനത്തിലെ തദ്ദേശവല്‍ക്കരണം, ആണവായുധശക്തിയായ പാകിസ്ഥാന്റെ 11 വ്യോമബേസുകളെ ആക്രമിച്ച നിര്‍ണ്ണായക നീക്കം, പാകിസ്ഥാന്റെ പ്രതിരോധരംഗത്തിന് 20 ശതമാനം നാശം വിതച്ചപ്പോഴും സാധാരണജനങ്ങള്‍ക്ക് നാശം വിതയ്‌ക്കാതെയുള്ള യുദ്ധ ആസൂത്രണം എന്നിവ ഉള്‍പ്പെടുന്നു.
മാറ്റം ഒന്ന്: യുദ്ധം നീട്ടിക്കൊണ്ടുപോകാതെ ചുരുങ്ങിയ ദിവസങ്ങളില്‍ അവസാനിപ്പിച്ച തന്ത്രം
ഓപ്പറേഷന്‍ സിന്ദൂര്‍ നാല് ദിവസങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. വെറും 88 മണിക്കൂര്‍ മാത്രം നീണ്ടു നിന്ന യുദ്ധം. പാകിസ്ഥാനെ മുട്ടില്‍ വീഴ്‌ത്തിയ ശേഷം ഇന്ത്യ യുദ്ധം അവസാനിപ്പിച്ചു. ഇത് ഇന്ത്യയുടെ മികച്ച തന്ത്രമാണ്. നീണ്ടുപോകുന്ന യുദ്ധം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കും. അതാണ് ഉക്രൈന്‍-റഷ്യ യുദ്ധത്തിലും പശ്ചിമേഷ്യയിലെ ഇറാനെതിരായ ഇസ്രയേല്‍-യുഎസ് യുദ്ധത്തിലും കണ്ടത്. പാകിസ്ഥാന്റെ ഒമ്പത് ഭീകരപരിശീലനകേന്ദ്രങ്ങള്‍ക്കും പാകിസ്ഥാനിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ കൃത്യമായ ആക്രമണങ്ങൾ നടത്തി. ലക്ഷ്യങ്ങൾ കൈവരിച്ചതിന് ശേഷം, വെറും നാല് ദിവസത്തിനകം ഇന്ത്യ സംഘർഷത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. വെറും 88 മണിക്കൂറിനുള്ളിൽ പരമാവധി നാശം വിതച്ചുവെന്നുമാണ് ഉദ്യോഗസ്ഥരുടെ അവകാശവാദം.
മാറ്റം 2: ഓപ്പറേഷന്‍ സിന്ദൂറില്‍ സൈന്യം മാത്രമല്ല, പങ്കെടുത്തത് വലിയൊരു ശൃംഖല
ഓപ്പറേഷന്‍ സിന്ദൂര്‍ സൈന്യത്തിന്റെ മാത്രം യുദ്ധമായിരുന്നില്ല. ഇതിന് പുറമെ സ്വകാര്യ വ്യവസായം, ടെക് സ്റ്റാർട്ടപ്പുകൾ, രഹസ്യാന്വേഷണ ഏജൻസികൾ, സിവിൽ ഭരണകൂടം, നയതന്ത്ര ചാനലുകൾ എന്നിവയുടെ കൂടി സഹകരണത്തിലൂടെയാണ് ഓപ്പറേഷൻ സന്ദൂര്‍ നടപ്പാക്കിയത്. ലോയിറ്ററിംഗ് മ്യൂണിഷൻസും ആന്‍റി ഡ്രോൺ സംവിധാനങ്ങളും വിന്യസിക്കുന്നതിൽ സ്വകാര്യ കമ്പനികളും സ്റ്റാർട്ടപ്പുകളും നിർണായക പങ്കുവഹിച്ചു. സൈന്യത്തിന് 24 മണിക്കൂർ നിരീക്ഷണത്തിന്സഹായം നൽകാൻ ISRO കുറഞ്ഞത് 10 ഉപഗ്രഹങ്ങൾ വിന്യസിച്ചു. ഇതോടൊപ്പം വ്യാജവാർത്തകളും പ്രചാരണങ്ങളും ചെറുക്കാൻ വിവിധ ഏജൻസികൾ ചേർന്ന് പ്രവർത്തിച്ചു.
മാറ്റം 3: ഭീകരാക്രമണത്തിന് മറുപടി നല്‍കാന്‍ നയതന്ത്രതലത്തിലുള്ള പ്രതിഷേധം പോരാ, ആക്രമിക്കണം
കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലങ്ങളില്‍ ഭീകരാക്രമണം ഉണ്ടായാല്‍ ഇന്ത്യ പരമാവധി ചെയ്യുക നയതന്ത്രതലത്തില്‍ പ്രതിഷേധിക്കുക എന്നതായിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യ സൈനികാക്രമണം കൊണ്ടാണ് പഹല്‍ഗാമിന് മറുപടി നല്‍കിയത്. ഇത്തവണ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് അധീന കാശ്മീരിന് പുറത്തും പാകിസ്ഥാന്റെ ഉൾനാടൻ പ്രദേശങ്ങളിലും ആക്രമണം നടത്തി.
പാകിസ്ഥാന്റെ ഹൃദയഭാഗത്തെയാണ് ഇന്ത്യ ആക്രമിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഒമ്പത് പ്രധാന ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. ലഷ്കർ-ഇ-തയ്ബ, ജൈഷ്-ഇ-മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളാണ് ലക്ഷ്യമിട്ടത്. ഈ ആക്രമണങ്ങൾ പാക് അധീന കാശ്മീരിൽ മാത്രമല്ല, സിയാൽക്കോട്ട്, ബഹാവൽപൂർ പോലുള്ള പഞ്ചാബ് മേഖലകളിലേക്കും വ്യാപിച്ചു. നൂർ ഖാൻ എയർബേസ്, സർഗോധ എയർബേസ് പോലുള്ള പ്രധാന സൈനിക കേന്ദ്രങ്ങളും ഇന്ത്യയുടെ ആക്രമണ പരിധിയിലായി. 100-ലേറെ പാക് ഭീകരരെ വധിച്ചു.
സമ്മർദ്ദസാഹചര്യങ്ങളില്‍ ഇന്ത്യ നിയന്ത്രിതമായ സമീപനമാണ് സ്വീകരിച്ചത്. .ഇൻഡസ് ജല കരാർ നിർത്തിവയ്‌ക്കൽ മുതൽ ആക്രമണങ്ങളുടെ ക്രമീകരണം വരെ എല്ലാ തീരുമാനങ്ങളും സൂക്ഷ്മമായി ആസൂത്രണം ചെയ്തതായും പറയുന്നു.
മാറ്റം 4: മികച്ച ആസൂത്രണവും സാങ്കേതികമികവും….പാകിസ്ഥാന് പരമാവധി നാശം, ഇന്ത്യയ്‌ക്ക് നാശമില്ല
പാകിസ്ഥാനിലെ ഭീകര-സൈനിക അടിസ്ഥാനസൗകര്യങ്ങൾക്ക് വലിയ നാശനഷ്ടം വരുത്തിയപ്പോൾ, ഇന്ത്യയ്‌ക്ക് ആഭ്യന്തരമായി വലിയ കേടുപാടുകൾ സംഭവിച്ചില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.
ഇത് സാധ്യമായത് കൃത്യമായ ആസൂത്രണവും സാങ്കേതിക മികവും കൊണ്ടാണെന്നാണ് സൈനിക വിദഗ്ധരുടെ വിലയിരുത്തൽ. റഫാൽ യുദ്ധവിമാനങ്ങൾ, സ്കാൽപ് മിസൈലുകൾ, ഹാമർ ബോംബുകൾ എന്നിവ ഉപയോഗിച്ച് വെറും 23 മിനിറ്റ് ദൈർഘ്യമുള്ള ദൗത്യത്തിനിടെ പാകിസ്ഥാന്റെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഇന്ത്യ മറികടന്നുവെന്നും ജാം ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യ 11 പാക് സൈനിക കേന്ദ്രങ്ങളെ ഒരേസമയം ലക്ഷ്യമിട്ടു. ആണവായുധ ശക്തിയുള്ള പാകിസ്ഥാന്റെ 11 എയർബേസുകൾ ഒരൊറ്റ ഓപ്പറേഷനിൽ ആക്രമിച്ച ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്നും പാകിസ്ഥാന്റെ വ്യോമസേനയുടെ ഏകദേശം 20 ശതമാനം ശേഷി നശിപ്പിച്ചുവെന്നും പറയുന്നു. .
മാറ്റം 5: പ്രതിരോധമേഖലയിലെ ആത്മനിർഭരത, തദ്ദേശവല്‍ക്കരണം
2019-ൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) പദവി സൃഷ്ടിച്ചതടക്കമുള്ള സ്ഥാപനപരമായ പരിഷ്കാരങ്ങളുടെ ഫലമാണ് ഈ ഓപ്പറേഷനെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ നിർമ്മാണ മേഖലയിലെ വളർച്ചയും ഇതിലൂടെ പ്രകടമായി. 2014-15-ൽ 46,429 കോടി രൂപയായിരുന്നു പ്രതിരോധ ഉൽപാദനം; 2023-24-ൽ അത് 1,27,434 കോടിയായി ഉയർന്നു. 2024-25-ൽ ഇത് 1.54 ലക്ഷം കോടിയായി. ഇപ്പോൾ ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളിൽ 65 ശതമാനത്തിലധികവും രാജ്യത്തിനകത്ത് നിർമ്മിക്കുന്നു. ബ്രഹ്മോസ് മിസൈലുകൾ, ആകാശ് വ്യോമ പ്രതിരോധ സംവിധാനം, തേജസ് വിമാനങ്ങൾ, സ്കൈസ്ട്രൈക്കർ ഡ്രോണുകൾ, DRDO-യുടെ D-4 ആന്റി-ഡ്രോൺ സംവിധാനം തുടങ്ങിയ സ്വദേശീയ സംവിധാനങ്ങൾ വ്യാപകമായി വിന്യസിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി നിര്‍മ്മിക്കുക (“Made for India”) എന്ന നിലയിൽ നിന്ന് ഇന്ത്യയാല്‍ നിര്‍മ്മിക്കപ്പെട്ടത് (“Made by India”) എന്ന ഘട്ടത്തിലേക്കുള്ള മാറ്റമാണ് ഓപ്പറേഷൻ സിന്ദൂർ സൂചിപ്പിക്കുന്നത്. .
















