ന്യൂദൽഹി: നോർവെയുടെ തലസ്ഥാനമായ ഓസ്ലോയിൽ നടന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ തീവ്രവാദത്തിനെതിരെ ശക്തമായ സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ നേരിടുന്നതിൽ ഒരു വിട്ടുവീഴ്ചയും ഇരട്ടനിലപാടും പാടില്ല എന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് രാഷ്‌ട്രങ്ങളിലെ നയതന്ത്ര പര്യടനത്തിന്റെ ഭാഗമായി ഓസ്ലോയിൽ നടന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോകം വളർന്നുവരുന്ന സംഘർഷവും അസ്ഥിരതയും നേരിടുന്ന സമയത്ത് ഇന്ത്യയും നോർഡിക് രാജ്യങ്ങളും തീവ്രവാദത്തിനെതിരെ വ്യക്തവും ഏകീകൃതവുമായ നിലപാട് പങ്കിട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കൂടാതെ നിയമാധിഷ്ഠിത ആഗോള ക്രമത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹുരാഷ്‌ട്ര സ്ഥാപനങ്ങളിൽ അടിയന്തര പരിഷ്കാരങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള സംഘർഷങ്ങൾ തുടരുന്നതിനെക്കുറിച്ച് പരാമർശിക്കവേ ഉക്രെയ്‌നിലായാലും പശ്ചിമേഷ്യയിലായാലും യുദ്ധങ്ങൾ അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ ഇന്ത്യയും നോർഡിക് രാജ്യങ്ങളും തുടർന്നും പിന്തുണയ്‌ക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, ജനാധിപത്യം, നിയമവാഴ്ച, ബഹുരാഷ്‌ട്രവാദത്തോടുള്ള പ്രതിബദ്ധത എന്നിവയാണ് ഇന്ത്യയെയും നോർഡിക് രാജ്യങ്ങളെയും സ്വാഭാവിക പങ്കാളികളാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ഇന്ത്യ-നോർഡിക് ബന്ധങ്ങളിൽ ഗവേഷണ-നവീകരണ ബന്ധങ്ങൾ ഒരു പ്രധാന സ്തംഭമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മേഖലകളിലുടനീളമുള്ള സർവകലാശാലകൾ, ലബോറട്ടറികൾ, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ എന്നിവയ്‌ക്കിടയിലുള്ള സഹകരണം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചു.
നൈപുണ്യ വികസനത്തിനും പ്രതിഭകളെ സൃഷ്‌ടിക്കുന്നതിന് പുതിയ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം ആർട്ടിക്, ധ്രുവ ഗവേഷണ മേഖലകളിൽ ഇന്ത്യയും നോർഡിക് രാജ്യങ്ങളും സഹകരണം കൂടുതൽ ശക്തമാക്കും. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയും നോർഡിക് രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം അതിവേഗം വളർന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
കൂടാതെ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉഭയകക്ഷി വ്യാപാരം ഏകദേശം നാലിരട്ടിയായി വർദ്ധിച്ചുവെന്നും നോർഡിക് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള നിക്ഷേപം ഏകദേശം 200% വർദ്ധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സമീപകാല വ്യാപാര കരാറുകൾ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
നോർവേ, ഐസ്‌ലാൻഡ്, മറ്റ് ഇഎഫ്‌ടിഎ രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക പങ്കാളിത്തം 2025 ഒക്ടോബറിൽ പ്രാബല്യത്തിൽ വന്നതായി പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. അടുത്തിടെ ഒപ്പുവച്ച ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇന്ത്യ-നോർഡിക് ബന്ധങ്ങളിൽ ഒരു പുതിയ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമാണിതെന്ന് അദ്ദേഹം അതിനെ വിശേഷിപ്പിച്ചു.
അതേ സമയം തന്നെ വ്യാപാരം, സാങ്കേതികവിദ്യ, കാലാവസ്ഥ, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി നോർവേ, സ്വീഡൻ, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ നേതാക്കളെ ഈ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവന്നു എന്നതാണ് എറെ പ്രത്യേകത.
















