Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശാസ്താംകോട്ട: ധര്‍മ്മശാസ്താ ക്ഷേത്രത്തിനു ചുറ്റുമുള്ള ദേവസ്വം ബോര്‍ഡിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്താത്തതിനെതിരെ കര്‍ശന നടപടികളുമായി ദേവസ്വം ഓംബുഡ്‌സ്മാന്‍ രംഗത്ത്.

ദേവസ്വം ഭൂമി പലയിടത്തും സ്വകാര്യവ്യക്തികള്‍ കയ്യേറുന്നതായി ചൂണ്ടിക്കാട്ടി പലതവണ പരാതി നല്‍കിയിരുന്നു. താലൂക്ക് ഓഫീസിനോടും കോടതികളോടും ചേര്‍ന്ന് കിടക്കുന്ന ദേവസ്വം ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറി വക്കീല്‍ ഓഫീസ് അടക്കമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് തെളിവടക്കം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍ അടക്കമുള്ള റവന്യു അധികൃതരെ ധരിപ്പിച്ചതാണ്. എന്നാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ സ്ഥലം നിയമവിരുദ്ധമായി അഭിഭാഷകര്‍ അടക്കമുള്ള സ്വകാര്യവ്യക്തികള്‍ക്ക് നിയമവിരുദ്ധമായി പതിച്ചു നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് ഓംബുഡ്‌സ്മാനെ സമീപിച്ചത്.

റെക്കോര്‍ഡുകളിലെ ഗുരുതരമായ വീഴ്ചകള്‍ പരിഹരിക്കുന്നതില്‍ അധികൃതര്‍ കാട്ടുന്ന കാലതാമസത്തിനെതിരെ തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം ഒംബുഡ്‌സ്മാന്‍ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്. അടിസ്ഥാന നികുതി രജിസ്റ്ററില്‍ സംഭവിച്ചിട്ടുള്ള ഗുരുതരമായ തെറ്റുകള്‍ തിരുത്തുന്നതുമായി ബന്ധപ്പെട്ട് കുന്നത്തൂര്‍ താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ ഒംബുഡ്‌സ്മാനെ അറിയിച്ചു.

ഏപ്രില്‍ 27ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, കേവലം അപേക്ഷ നല്‍കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും, കുന്നത്തൂര്‍ താലൂക്ക് ഓഫീസില്‍ നിന്ന് ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നതിന്റെ വ്യക്തമായ തുടര്‍ റിപ്പോര്‍ട്ട് അടിയന്തരമായി ഫയല്‍ ചെയ്യണമെന്നും ഒംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്കും, ലാന്‍ഡ് പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്കുമാണ് ഒംബുഡ്‌സ്മാന്‍ ഈ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അധികൃതരുടെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികളും ഉത്തരവുകളും പരിശോധിക്കുന്നതിനായി കേസ് വരുന്ന ജൂലൈ 2ന് പരിഗണിക്കാനായി മാറ്റിവച്ചു. പൊതുജനങ്ങളുടെയും ഭക്തജനങ്ങളുടെയും അവകാശങ്ങളുമായി ബന്ധപ്പെട്ട റവന്യൂ റെക്കോര്‍ഡുകളിലെ തിരുത്തലുകളില്‍ ഉദ്യോഗസ്ഥര്‍ ഇനി എത്രത്തോളം വേഗത കാട്ടുമെന്നത് ഈ റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും. തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് കെ. രാധാകൃഷ്ണനാണ് അടിയന്തിര നടപടിക്ക് നിര്‍ദേശം നല്‍കിയത്. ക്ഷേത്രം കാരാഴ്മക്കാരനായ മനക്കര ആലയില്‍ മണികണ്ഠനാണ് തുടക്കം മുതല്‍ പരാതിയുമായി രംഗത്തുള്ളത്.

Recent Posts