
കൊൽക്കത്ത ; ഇന്ത്യയിൽ ഭൂമിശാസ്ത്രപരവും തന്ത്രപരവുമായ വളരെയധികം പ്രാധാന്യമുള്ള ഒരു നഗരമാണ് പശ്ചിമ ബംഗാളിലെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിലിഗുരി. ‘കോഴിയുടെ കഴുത്ത്‘ അഥവാ ’ചിക്കൻ നെക്ക്’ എന്നറിയപ്പെടുന്ന ഈ പ്രദേശം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു
വളരെക്കാലമായി ഇവിടെ മുടങ്ങിക്കിടന്നിരുന്ന ഹൈവേ പദ്ധതികൾക്ക് ഒടുവിൽ അംഗീകാരം ലഭിച്ചിരിക്കുകയാണ് . മമത ബാനർജി മുടക്കിയിട്ട പദ്ധതികൾക്കാണ് സുവേന്ദു സർക്കാർ അനുമതി നൽകിയിരിക്കുന്നത് . ഈ നിർണായക മേഖലയിലെ റോഡ് ശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന് വഴിയൊരുക്കുകയാണിപ്പോൾ ബംഗാൾ സർക്കാർ.ഈ പ്രദേശത്തെ നിരവധി ദേശീയ പാത പദ്ധതികൾ അംഗീകാരങ്ങളും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാൽ വളരെക്കാലമായി കുടുങ്ങിക്കിടക്കുകയായിരുന്നു.
സുവേന്ദു സർക്കാർ പ്രധാന ഹൈവേ പാതകൾ കേന്ദ്ര ഏജൻസികളായ NHAI, NHIDCL എന്നിവയ്‌ക്ക് കൈമാറാൻ അനുമതി നൽകിയിട്ടുണ്ട്. ഈ നീക്കം റോഡ് പദ്ധതികളെ ത്വരിതപ്പെടുത്തുക മാത്രമല്ല, സൈന്യത്തിന്റെയും സുരക്ഷാ ഏജൻസികളുടെയും കഴിവുകൾ വർദ്ധിപ്പിക്കുകയും ചെയ്യും.മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഈ റോഡ് പദ്ധതികൾ കുറച്ചുകാലമായി ഉദ്യോഗസ്ഥ ഫയലുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ അനുമതിക്കായി നിരന്തരം ശ്രമിച്ചുവെങ്കിലും മമത സർക്കാർ പരിഗണിക്കാൻ തയ്യാറായില്ല .
റോഡ് വീതി കൂട്ടൽ, അറ്റകുറ്റപ്പണികൾ, പുതിയ അടിസ്ഥാന സൗകര്യ വികസനം എന്നിവയും സ്തംഭിച്ചു. ഒരു വശത്ത് നേപ്പാളും മറുവശത്ത് ബംഗ്ലാദേശും വടക്ക് ഭൂട്ടാനും ചൈനയുമായും അതിർത്തി പങ്കിടുന്ന ഈ പ്രദേശം തന്ത്രപരമായി വളരെ സെൻസിറ്റീവാണ്. ഈ മേഖലയിൽ മെച്ചപ്പെട്ട റോഡുകൾ വന്നാൽ സൈനിക വിന്യാസമടക്കം ദ്രുതഗതിയിലാകും .